ADVERTISEMENT

അൽ ഖോർ∙അൽ ബൈത്ത് സ്റ്റേഡിയത്തിൽ ചരിത്രം മാറിയില്ല. ലോകകപ്പുകളിൽ ഇംഗ്ലണ്ടിനെതിരെ യുഎസ്എ അപരാജിതരായി തുടരുന്നു. ആദ്യ മത്സരത്തിലെ വൻവിജയത്തിന്റെ ആത്മവിശ്വാസവുമായി എത്തിയ ഇംഗ്ലണ്ട് യുഎസിനെതിരെ സമനില വഴങ്ങി(0–0). 1950 ലോകകപ്പിൽ ഇംഗ്ലണ്ടിനെ കീഴടക്കിയ യുഎസ്എ 2010 ലോകകപ്പിൽ സമനില പിടിച്ചിരുന്നു. ഗ്രൂപ്പ് ബിയിൽ എല്ലാ ടീമും 2 കളി വീതം പൂർത്തിയാക്കിയപ്പോൾ ഇംഗ്ലണ്ട് 4 പോയിന്റോടെ ഒന്നാം സ്ഥാനത്താണ്. 3 പോയിന്റുള്ള ഇറാനാണ് രണ്ടാമത്. യുഎസ്എ (2 പോയിന്റ്) മൂന്നാം സ്ഥാനത്തും വെയ്‌ൽസ് (1 പോയിന്റ്) നാലാം സ്ഥാനത്തുമാണ്.

ഇറാനെതിരെ വൻവിജയം നേടിയ ടീമിനെ നിലനിർത്തിയ ഇംഗ്ലണ്ട് കോച്ച് ഗാരത് സൗത്ഗേറ്റ് 4–2–3–1 ശൈലിയാണ് സ്വീകരിച്ചത്. അറ്റാക്കിങ് മിഡ്ഫീൽഡർ മേസൻ മൗണ്ടിനെയും ഫോർവേഡുകളായ ബുകായോ സാക്ക, റഹിം സ്റ്റെർലിങ്, ഹാരി കെയ്ൻ എന്നിവരെ എന്നിവരെ മുന്നിൽ അണിനിരത്തി. യുവതാരം ജൂഡ് ബെല്ലിങ്ങാമും ഡെക്‌ലാൻ റൈസും മിഡ്ഫീൽഡിൽ പിന്തുണ നൽകി. അതേസമയം, ക്രിസ്റ്റ്യൻ പുലിസിക്, ഹാജി റൈറ്റ്, തിമോത്തി വിയ എന്നിവർ മുൻനിരയിലുള്ള 4–3–3 ഫോർമേഷനിലാണ് കോച്ച് ഗ്രെഗ് ബെർഹാൾട്ടർ യുഎസ്എയുടെ ആദ്യ ലൈനപ് ഒരുക്കിയത്. വെയ്ൽസിനെതിരെ സമനില പാലിച്ച ടീമിൽ ജോഷ് സാർജന്റിനു പകരം ഹാജി റൈറ്റ് ഇടംപിടിച്ചു.

10–ാം മിനിറ്റിൽ ഇംഗ്ലണ്ടിനാണ് ആദ്യ അവസരം തുറന്നുകിട്ടിയത്. സാക്കയുടെ ക്രോസ് ഹാരി കെയ്ൻ ഗോളിലേക്കു തിരിച്ചുവിട്ടെങ്കിലും യുഎസ് ഡിഫൻഡർ സിമ്മർമാന്റെ കാലിൽത്തട്ടി പുറത്തേക്കു പോയി. 26–ാം മിനിറ്റിൽ ഇംഗ്ലണ്ട് ബോക്സിൽ ലഭിച്ച സുവർണാവസരം യുഎസ് മിഡ്ഫീൽഡർ വെസ്റ്റൺ മക്കെനി പാഴാക്കി. 33–ാം മിനിറ്റിൽ പുലിസിക്കിന്റെ ലോങ്റേഞ്ചർ ഇംഗ്ലിഷ് ഗോൾപോസ്റ്റിൽ തട്ടിത്തെറിച്ചു. 43–ാം മിനിറ്റിൽ ഹെഡറുമായി പുലിസിക് വീണ്ടും ഭീഷണിയുയർത്തി. ആദ്യപകുതി തീരുന്നതിനു നിമിഷങ്ങൾക്കു മുൻപ് ലൂക്ക് ഷോയുടെ അസിസ്റ്റ് പ്രയോജനപ്പെടുത്താൻ സാക്കയ്ക്കു കഴി‍ഞ്ഞതുമില്ല. തൊട്ടടുത്ത മിനിറ്റിൽ മേസൻ മൗണ്ടിന്റെ കരുത്തുറ്റ വലംകാൽ ഷോട്ട് യുഎസ് ഗോളി മാറ്റ് ടേണർ തട്ടിയകറ്റിയാണ് ഭീഷണിയകറ്റിയത്.

രണ്ടാം പകുതിയിൽ ചടുലനീക്കങ്ങളുമായി യുഎസ്എ മത്സരത്തിന്റെ നിയന്ത്രണം പിടിച്ചെടുത്തതോടെ ഇംഗ്ലിഷ് മുന്നേറ്റങ്ങൾ പാടെ നിലച്ചു. സ്വന്തം ഗോൾമുഖത്ത് കുടുങ്ങിയപ്പോയ അവർ തുടരെ വഴങ്ങിയത് 3 കോർണറുകളാണ്. 68–ാം മിനിറ്റിൽ സ്ട്രൈക്കർ റഹിം സ്റ്റെർലിങ്ങിനും പകരം ജാക്ക് ഗ്രീലിഷിനെയും മിഡ്ഫീൽഡർ ജൂഡ് ബെല്ലിങ്ങാമിനു പകരം ജോർഡൻ ഹെൻഡേഴ്സനെയും ഇംഗ്ലണ്ട് പരീക്ഷിച്ചതോടെ ആക്രമണങ്ങൾക്കു വീണ്ടും ജീവൻ വച്ചെങ്കിലും നിർണായകമായ അവസാന പാസോ ഫൈനൽ ടച്ചോ പിറന്നില്ല.

നിശ്ചിതസമയം അവസാനിക്കാൻ 12 മിനിറ്റ് ബാക്കി നിൽക്കെ, സ്ട്രൈക്കർ സാക്കയെ പിൻവലിച്ച് മാർക്കസ് റാഷ്ഫഡിനെ ഇറക്കിയ തീരുമാനവും പ്രയോജനപ്പെട്ടില്ല. ഇടവേളയ്ക്കു മുൻപ് പന്തവകാശത്തിൽ മേൽക്കോയ്മ ഇംഗ്ലണ്ടിനായിരുന്നെങ്കിലും കൗണ്ടർ അറ്റാക്കുകളിലൂടെ യുഎസ്എ തിരിച്ചടിച്ചു. ഇംഗ്ലണ്ടിനായി സാക്ക വലതുവിങ്ങിൽ അപകടകരമായ നീക്കങ്ങളുമായി തിളങ്ങി. മറുവശത്ത്, ക്രിസ്റ്റ്യൻ പുലിസിക്– തിമോത്തി വിയ സഖ്യമാണ് ഇംഗ്ലിഷ് പ്രതിരോധനിരയ്ക്കു തലവേദനയായത്.

ഹാരി കെയ്ന് ഇതെന്തു പറ്റി?

ദോഹ∙ ഇംഗ്ലണ്ട് നായകൻ ഹാരി കെയ്ന് എന്തുപറ്റി ? ഇംഗ്ലണ്ട് യുഎസ്എ മത്സരം കണ്ടവർ ചോദിച്ചേക്കാവുന്ന കാര്യമാണിത്. കഴിഞ്ഞ ലോകകപ്പിലെ ഗോൾഡൻ ബൂട്ട് ജേതാവായ ഹാരി കെയ്നിന്റെ ‘അസൽ പവർ’ ഇതുവരെ ഗ്രൗണ്ടിൽ കണ്ടിട്ടില്ല. ആദ്യ കളിയിൽ ഇംഗ്ലണ്ട് നേടിയ 6 ഗോളുകളിൽ ഒന്നുപോലും കെയ്നിന്റെ പേരിലല്ല. ഇതോടെ ഹാരി കെയ്നിന്റെ ഫിറ്റ്നസിനെക്കുറിച്ച് ആരാധകർ സംശയത്തിലാണ്. ഇംഗ്ലിഷ് ക്ലബ് ടോട്ടനം ഹോട്സ്പറിൽ കളിക്കവേ കാലിന് പരുക്കേറ്റിരുന്ന കെയ്ൻ ആദ്യ മത്സരത്തിൽ ഫൗൾ ചെയ്യപ്പെട്ടതിനെ തുടർന്നാണ് കളം വിട്ടത്. സ്കാനിങ്ങിനു വിധേയനായെങ്കിലും കെയ്നിനെ മുന്നിൽ നിർത്തി 4–2–3–1 ശൈലിയിൽ തന്നെ ഇറങ്ങാനാണ് പരിശീലകൻ ഗാരെത് സൗത്ത്ഗേറ്റ് തീരുമാനിച്ചത്. കെയ്നിന്റെ വേഗം ഇല്ലായ്മ മത്സരത്തിൽ പ്രകടമായിട്ടും താരത്തെ പിൻവലിക്കാതെ 4–1–2–3 ശൈലിയിലേക്ക് ഇംഗ്ലണ്ട് മാറുകയാണ് ചെയ്തത്.

English Summary: England vs Usa match ended as goalless draw

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com