മെസ്സി മാജിക്, മെക്സിക്കോയെ തകര്‍ത്ത് അർജന്റീന (2-0); പ്രീക്വാർട്ടർ പ്രതീക്ഷ
Mail This Article
ദോഹ∙ മെക്സിക്കോയെ രണ്ടു ഗോളുകൾക്കു കീഴടക്കി ലോകകപ്പ് ഫുട്ബോളിൽ പ്രീക്വാർട്ടർ പ്രതീക്ഷകൾ കൈവിടാതെ അർജന്റീന. ഗോളടിച്ചും അടിപ്പിച്ചും സൂപ്പർ താരം ലയണൽ മെസ്സി മുന്നില്‍നിന്നു നയിച്ചപ്പോള്‍ 2–0നാണ് അർജന്റീനയുടെ വിജയം. ജയത്തോടെ മൂന്നു പോയിന്റുമായി ഗ്രൂപ്പ് സിയിൽ അര്‍ജന്റീന രണ്ടാം സ്ഥാനത്തെത്തി. ലയണൽ മെസ്സി (64), എൻസോ ഫെർണാണ്ടസ് (87) എന്നിവരാണ് അർജന്റീനയ്ക്കായി വല കുലുക്കിയത്.
ആദ്യ പകുതിയിലെ നിരാശപ്പെടുത്തുന്ന പ്രകടനത്തിനു ശേഷമായിരുന്നു രണ്ടാം പകുതിയിൽ അർജന്റീനയുടെ ഗംഭീര തിരിച്ചുവരവ്. നവംബർ 30ന് സ്റ്റേഡിയം 974ൽ പോളണ്ടിനെതിരെയാണ് സി ഗ്രൂപ്പിൽ അർജന്റീനയുടെ അവസാന പോരാട്ടം. നാലു പോയിന്റുള്ള പോളണ്ടിനെ തോൽപിച്ചാൽ അർജന്റീനയ്ക്കു പ്രീക്വാർട്ടർ ഉറപ്പിക്കാം.ജയത്തോടെ മെക്സിക്കോയോട് ലോകകപ്പില്‍ ഏറ്റുമുട്ടിയപ്പോഴെല്ലാം വിജയിച്ചവരെന്ന റെക്കോർഡ് ഖത്തറിലും അർജന്റീന തുടർന്നു. മുൻപ് 1930, 2006, 2010 ലോകകപ്പുകളിൽ നേർക്കുനേർ വന്നപ്പോഴും അർജന്റീനയ്ക്കായിരുന്നു വിജയം.
ഗോളില്ലാ ആദ്യ പകുതി
മത്സരത്തിന്റെ ആദ്യ മിനിറ്റുകളിൽ ഇരു ടീമുകളും തുല്യശക്തികളുടേതെന്ന പോലെ മത്സരമാണു പുറത്തെടുത്തത്. 16–ാം മിനിറ്റിൽ അർജന്റീന താരം മാർകോസ് അക്യൂനയെ ഫൗൾ ചെയ്തതിന് മെക്സിക്കോയുടെ നെസ്റ്റർ അറൗജോയ്ക്കു നേരെ റഫറി യെല്ലോ കാർഡ് ഉയർത്തി. ആദ്യ 26 മിനിറ്റിൽ അർജന്റീന പൊസഷൻ പിടിച്ചു കളിച്ചെങ്കിലും മെക്സിക്കോ ഗോൾ പോസ്റ്റിലേക്കു ഷോട്ടുകളൊന്നും ഉതിർക്കാൻ സാധിച്ചില്ല. 34–ാം മിനിറ്റിൽ അർജന്റീന താരം ഡി പോളിനെ അലെക്സിസ് വേഗ ഫൗൾ ചെയ്തതിന് അർജന്റീനയ്ക്ക് അനുകൂലമായി ഫ്രീകിക്ക് ലഭിച്ചു. കിക്കെടുത്ത മെസ്സിയുടെ ഷോട്ട് മെക്സിക്കോ പോസ്റ്റ് ലക്ഷ്യമാക്കിയെങ്കിലും ഗോളി ഗില്ലർമോ ഓച്ചോവ തട്ടിമാറ്റി. അർജന്റീനയുടെ ലിസാൻഡ്രോ മാർട്ടിനസുമായി കൂട്ടിയിടിച്ച് ഒച്ചോവ ഗ്രൗണ്ടിൽവീണു.
മെക്സിക്കോ ആക്രമണങ്ങൾക്കു മൂർച്ച കുറഞ്ഞതോടെ 42–ാം മിനിറ്റിൽ അവർ ആദ്യ സബ്സ്റ്റിറ്റ്യൂഷൻ കൊണ്ടുവന്നു. മിഡ്ഫീൽഡർ ആന്ദ്രെ ഗ്വാർഡാഡോയ്ക്കു പകരം എറിക് ഗ്വെട്ടറസ് ഗ്രൗണ്ടിലെത്തി. പരുക്കുകാരണം ഗ്വാർഡാഡോയ്ക്ക് മെക്സിക്കോയുടെ ആദ്യ മത്സരം നഷ്ടമായിരുന്നു. 44–ാം മിനിറ്റിൽ മെക്സിക്കോയുടെ അലെക്സിസ് വേഗ എടുത്ത ഫ്രീകിക്ക് തകർപ്പൻ സേവിലൂടെ അർജന്റീന ഗോളി എമിലിയാനോ മാർട്ടിനെസ് പിടിച്ചെടുത്തു. ആദ്യ പകുതിയിൽ അനുവദിച്ച അഞ്ച് മിനിറ്റ് അധിക സമയത്തിലും ഗോൾ വന്നില്ല.
മെസ്സി മാജിക്കിന്റെ രണ്ടാം പകുതി
രണ്ടാം പകുതിയുടെ തുടക്കത്തിലും വിരസമായിരുന്നു അർജന്റീനയുടേയും മെക്സിക്കോയുടേയും കളി. രണ്ടാം പകുതി തുടങ്ങി 49–ാം മിനിറ്റിൽ ലയണൽ മെസ്സിയെ വീഴ്ത്തിയതിന് അർജന്റീനയ്ക്ക് റഫറി ഫ്രീകിക്ക് നൽകി. മെസ്സിയുടെ കിക്കിൽ പന്ത് ബാറിനു മുകളിലൂടെ പുറത്തേക്കു പോയി. 55–ാം മിനിറ്റിൽ മെക്സിക്കോ പ്രതിരോധ താരങ്ങളെ മറികടന്ന് അർജന്റീനയുടെ ഏഞ്ചൽ ഡി മരിയ ബോക്സിനുള്ളിലേക്കു കടന്നെങ്കിലും പോസ്റ്റിലേക്ക് ഉന്നമിടാൻ സാധിച്ചില്ല. എന്നാൽ 64–ാം മിനിറ്റിൽ മെസ്സിയിലൂടെ അർജന്റീന ആദ്യ ഗോൾ നേടി. ഗോള്‍ വീണതോടെ രണ്ടാം പകുതിയിൽ കൂടുതൽ മുന്നേറ്റങ്ങള്‍ അർജന്റീനയിൽനിന്നുണ്ടായി. നിശ്ചിത സമയം അവസാനിപ്പിക്കാൻ മൂന്നു മിനിറ്റ് ബാക്കി നിൽക്കെ 21 വയസ്സുകാരൻ എൻസോ ഫെർണാണ്ടസിലൂടെ അർജന്റീന ലീഡുയർത്തി.
അര്‍ജന്റീന ഗോളുകൾ വന്നതെങ്ങനെ?
മെസ്സിയുടെ ഗോൾ: ഏഞ്ചൽ ഡി മരിയയുടെ അസിസ്റ്റിൽനിന്നാണ് ഖത്തര്‍ ലോകകപ്പിൽ മെസ്സിയുടെ രണ്ടാം ഗോൾ പിറന്നത്. ഡി മരിയ നൽകിയ പാസിൽ 25 വാര അകലെനിന്ന് മെക്സിക്കോയുടെ പ്രതിരോധ താരങ്ങൾക്കിടയിലൂടെ മെസ്സിയെടുത്ത ഷോട്ട് നേരെ വലയിലെത്തുകയായിരുന്നു. അതുവരെ ലുസെയ്ൽ സ്റ്റേഡിയത്തിലെ ഗാലറിയിൽ നിരാശരായിരുന്ന അര്‍ജന്റീന ആരാധകർ പൊട്ടിത്തെറിച്ച നിമിഷം.
എൻസോ ഫെർണാണ്ടസിന്റെ വണ്ടർ ഗോൾ: 87–ാം മിനിറ്റിലായിരുന്നു മെക്സിക്കോയെ ഞെട്ടിച്ച് അർജന്റീനയുടെ രണ്ടാം ഗോളെത്തിയത്. മെസ്സിയിൽ നിന്ന് പാസ് ലഭിച്ച ഫെർണാണ്ടസ് മെക്സിക്കോ ബോക്സിനു വെളിയിൽനിന്ന് ഏതാനും ചുവടുകൾക്കു ശേഷം മനോഹരമായി ഷോട്ട് എടുക്കുന്നു. ബോക്സിന്റെ ഇടതു മൂലയിൽനിന്ന് എൻസോയുടെ തകര്‍പ്പനൊരു വോളി ഗോളി ഒച്ചോവയെ മറികടന്ന് ഗോള്‍ വലയുടെ ടോപ് കോർണറില്‍.
English Summary: FIFA World Cup, Argentina vs Mexico Match Live Updates