ഒച്ചോവയിൽ തട്ടി തകരുമോ അർജന്റീനയുടെ സ്വപ്നങ്ങൾ ?: മെക്സിക്കോ സൗദിയേക്കാൾ കരുത്തർ!
Mail This Article
ദോഹ∙ മെക്സിക്കോയ്ക്കെതിരെ ഇന്നു ലുസെയ്ൽ സ്റ്റേഡിയത്തിൽ ലോകകപ്പിലെ നിർണായക മത്സരത്തിനിറങ്ങുമ്പോൾ അർജന്റീനയ്ക്ക് രണ്ടു കാര്യങ്ങളിൽ പ്രചോദനം കൊള്ളാം. ഒന്ന്-ഇതിഹാസതാരം ഡിയേഗോ മറഡോണയുടെ ഓർമകൾ. രണ്ട്- സെർബിയയ്ക്കെതിരെ കഴിഞ്ഞ ദിവസം ഇതേ സ്റ്റേഡിയത്തിൽ ബ്രസീൽ കാഴ്ച വച്ച പ്രകടനം. കഴിഞ്ഞ വർഷം ഇതേ ബ്രസീലിനെ തോൽപിച്ചാണ് അർജന്റീന കോപ്പ അമേരിക്ക കിരീടം ചൂടിയത്. കോപ്പയിൽ തുടങ്ങിയ അവരുടെ അപരാജിത യാത്രയാണ് 36 മത്സരങ്ങൾക്കു ശേഷം സൗദി അറേബ്യ അവസാനിപ്പിച്ചത്. ഇന്ത്യൻ സമയം രാത്രി 12.30നാണ് മത്സരം.
സൗദിക്കെതിരായ തോൽവിക്കു ശേഷവും ആത്മവിശ്വാസം കൈവിടാതെയാണ് അർജന്റീന ക്യാപ്റ്റൻ ലയണൽ മെസ്സി സംസാരിച്ചത്. തന്റെ അവസാന ലോകകപ്പ് അവിസ്മരണീയമാക്കണം എന്ന ലക്ഷ്യത്തോടെയിറങ്ങുന്ന മെസ്സി എന്തു പ്രകടനം കാഴ്ചവയ്ക്കും എന്നതാകും ഇന്നും ആരാധകർ ഉറ്റു നോക്കുന്ന കാര്യം. എന്നാൽ, സൗദിയേക്കാൾ കരുത്തരാണ് മെക്സിക്കോ എന്നത് അർജന്റീനക്കാരുടെ നെഞ്ചിടിപ്പു കൂട്ടുന്ന കാര്യം. സൗദിക്കെതിരെ ഗോൾകീപ്പർ മുഹമ്മദ് അൽ ഉവൈസാണ് മെസ്സിക്കും കൂട്ടർക്കും മുന്നിൽ മതിലായതെങ്കിൽ ഒരു വന്മതിൽ മെക്സിക്കൻ ഗോൾമുഖത്തുമുണ്ട്- ഗോൾകീപ്പർ ഗില്ലർമോ ഒച്ചോവ.
ആദ്യ കളിയിൽ പോളണ്ട് താരം റോബർട്ട് ലെവൻഡോവ്സ്കിയുടെ പെനൽറ്റി കിക്ക് സേവ് ചെയ്ത ഒച്ചോവ മികച്ച ഫോമിലുമാണ്. സി ഗ്രൂപ്പിൽ 3 പോയിന്റുമായി സൗദിയാണ് ഇപ്പോൾ ഒന്നാമത്. ഒരു പോയിന്റ് വീതമുള്ള പോളണ്ടും മെക്സിക്കോയും പിന്നിൽ. അർജന്റീന അവസാന സ്ഥാനത്ത്. ഗ്രൂപ്പിലെ മറ്റൊരു മത്സരത്തിൽ പോളണ്ട് സൗദി അറേബ്യയെ നേരിടും. ഇന്ത്യൻ സമയം വൈകിട്ട് 6.30ന് അൽ റയ്യാനിലെ എജ്യുക്കേഷൻ സിറ്റി സ്റ്റേഡിയത്തിലാണ് മത്സരം.
English Summary: fifa world cup Argentina vs Mexico