ADVERTISEMENT

ദോഹ∙ ഫിഫ ലോകകപ്പിൽ ഡെൻമാർക്കിനെ കീഴടക്കി ഫ്രാൻസിന് രണ്ടാം വിജയം. ഒന്നിനെതിരെ രണ്ടു ഗോളുകൾക്കാണു ഫ്രാൻസിന്റെ മുന്നേറ്റം. സൂപ്പര്‍ താരം കിലിയൻ എംബപെ 61, 86 മിനിറ്റുകളില്‍ ഫ്രാൻസിനായി ലക്ഷ്യം കണ്ടു. 68–ാം മിനിറ്റിൽ ആന്‍ഡ്രിയാസ് ക്രിസ്റ്റൻസെൻ ഡെൻമാർക്കിന്റെ ആശ്വാസ ഗോൾ കണ്ടെത്തി. ജയത്തോടെ പ്രീക്വാർട്ടറിലെത്തുന്ന ആദ്യ ടീമായി ഫ്രാൻസ്.

ആദ്യ മത്സരത്തിൽ‌ ഓസ്ട്രേലിയയെ 4–1ന് തോൽപിച്ച ഫ്രാൻസ് ആറു പോയിന്റുമായി ഗ്രൂപ്പ് ഡിയിൽ ഒന്നാം സ്ഥാനത്താണ്. തുനീസിയയ്ക്കെതിരായ മത്സരം സമനിലയിലായ ഡെൻമാർക്ക് തോൽവിയോടെ പട്ടികയിൽ മൂന്നാം സ്ഥാനത്തുണ്ട്. ശനിയാഴ്ചത്തെ കളിയില്‍ തുടക്കം മുതൽ ഫ്രാൻസ് നിരവധി അവസരങ്ങൾ സൃഷ്ടിച്ചെങ്കിലും ആദ്യ പകുതിയിൽ ഗോൾ നേടാൻ സാധിച്ചിരുന്നില്ല. നാലാം മിനിറ്റിൽ ഡെൻമാർക്കിന്റെ ജോവാകിം മേൽ എടുത്ത ഫ്രീകിക്ക് ഫ്രാൻസ് താരം ഒലിവർ ജിറൂദ് ക്ലിയർ ചെയ്തു.

പത്താം മിനിറ്റിൽ ജിറൂദിന്റെ മികച്ചൊരു വോളി ലക്ഷ്യം കാണാതെ പോയി. 15–ാം മിനിറ്റിൽ അന്റോയിൻ ഗ്രീസ്മാന്റെ അപകടകരമായൊരു കോര്‍ണർ റാഫേൽ വരാനെയിലേക്ക് എത്തിയെങ്കിലും ഡെൻമാർക്ക് താരം ജോവാകിം മേൽ സ്ലൈഡ് ചെയ്തു രക്ഷപ്പെടുത്തി. ആദ്യത്തെ ഫ്രഞ്ച് മുന്നേറ്റങ്ങൾക്കു ശേഷം ഡെൻമാർക്കും ഏതാനും ആക്രമണങ്ങൾ ഫ്രാൻസ് ബോക്സിലേക്കു നടത്തിയെങ്കിലും ഗോളടിക്കാൻ സാധിച്ചില്ല. 22–ാം മിനിറ്റിൽ ഗ്രീസ്മാന്റെ ഫ്രീകിക്ക് പിടിച്ചെടുത്ത് ഡെംബലെ നൽകിയ പാസിൽ ഫ്രഞ്ച് താരം അഡ്രിയൻ റാബിയറ്റിന്റെ ഹെഡർ, തകർപ്പൻ സേവിലൂടെ ഡാനിഷ് ഗോൾ കീപ്പർ കാസ്പർ ഷ്മെയ്ഷെൽ തട്ടിയകറ്റി. 

35–ാം മിനിറ്റിൽ മികച്ചൊരു കൗണ്ടർ അറ്റാക്കിലൂടെ ഡെൻമാർക്ക് നടത്തിയ മികച്ചൊരു ആക്രമണവും ലക്ഷ്യത്തിലെത്തിയില്ല. രണ്ടാം പകുതിയിലും ഫ്രാൻസിനു തന്നെയായിരുന്നു മത്സരത്തിൽ മേധാവിത്വം. നിരന്തരമായ പരിശ്രമങ്ങൾ ലക്ഷ്യത്തിലെത്തിയത് 61–ാം മിനിറ്റിൽ. എന്നാൽ ഫ്രാൻസിന്റെ ഗോളാഘോഷം തീരുംമുന്‍പ് ഡെൻമാർക്ക് മറുപടി ഗോൾ മടക്കി. 68–ാം മിനിറ്റിലായിരുന്നു ഡെൻമാർക്കിന്റെ ഗോൾ. 

79–ാം മിനിറ്റിൽ ഫ്രഞ്ച് താരം അന്റോയിൻ ഗ്രീസ്മാന്റെ കോർണർ കിക്ക് ഡെൻമാർക്ക് ഗോളി കാസ്പർ ഷ്മെയ്ഷെൽ തട്ടിയകറ്റി. നിശ്ചിത സമയം അവസാനിക്കാൻ പത്തു മിനിറ്റുകൾ മാത്രം ബാക്കിയുള്ളപ്പോൾ ലീഡ് പിടിക്കാൻ കിണഞ്ഞു പരിശ്രമിക്കുകയായിരുന്നു ഫ്രാൻസ് മുന്നേറ്റ നിര. അതു ലക്ഷ്യത്തിലെത്തിയത് 86–ാം മിനിറ്റിൽ. ഫൈനൽ വിസിൽ മുഴങ്ങിയപ്പോൾ ഫ്രാൻസിനു രണ്ടാം വിജയവും പ്രീക്വാർട്ടർ പ്രവേശവും സ്വന്തം.

ഗോളുകൾ‌ പിറന്ന വഴി

61–ാം മിനിറ്റിൽ ഫ്രാൻസ്: മത്സരത്തിന്റെ തുടക്കം മുതൽ ഫ്രഞ്ച് ആരാധകർ കാത്തിരുന്ന ഗോളെത്തിയത് 61–ാം മിനിറ്റിൽ. ഗ്രൗണ്ടിന്റെ ഇടതു ഭാഗത്തുനിന്ന് തിയോ ഹെർണാണ്ടസ് പന്തുമായി മുന്നേറി കിലിയൻ എംബപെയ്ക്കു പാസ് നൽകി. വണ്‍–ടു പാസുകൾക്കൊടുവിൽ എംബപെയുടെ ഷോട്ട് ‍ഡെൻമാർക്ക് വലയിൽ. പന്തു തടുക്കാനുള്ള ഡാനിഷ് ഗോളി കാസ്പർ ഷ്മെയ്ഷെലിന്റെ ശ്രമം പരാജയപ്പെട്ടു.

തൊട്ടുപിന്നാലെ മറുപടി ഗോൾ: ക്രിസ്റ്റ്യൻ എറിക്സന്റെ കോർണർ കിക്കിൽനിന്നാണ് ഡെൻമാർക്കിന്റെ മറുപടി ഗോളെത്തിയത്. പന്തു നേടിയ ജോവാകിം ആൻഡേഴ്സൻ ആന്‍ഡ്രിയാസ് ക്രിസ്റ്റൻസെനു കൈമാറുന്നു. മികച്ചൊരു ഹെഡറിലൂടെ ഡെൻമാർക്കിന്റെ ഗോൾ പിറന്നു.

എംബപെയുടെ രണ്ടാം ഗോൾ: ഡെൻമാർക്കിന്റെ രണ്ടു പ്രതിരോധ താരങ്ങളെ മറികടന്നാണ് എംബപെയുടെ നീക്കം. അന്റോയിൻ ഗ്രീസ്മൻ നൽകിയ ക്രോസ് പിടിച്ചെടുത്തു 86–ാം മിനിറ്റിൽ താരം രണ്ടാം ഗോൾ പൂർത്തിയാക്കി.

English Summary: FIFA World Cup 2022, France vs Denmark Match Live Update

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com