നൊമ്പരമായി നെയ്മാർ; മൈതാനം വിട്ടത് മുടന്തി: ‘ ഇത്രയും ഫൗളിനു മറ്റൊരു താരവും വിധേനായിട്ടില്ല’
Mail This Article
ദോഹ∙ ലോകകപ്പിനിടെ ബ്രസീൽ ക്യാംപിൽ നിരാശ പടർത്തി സൂപ്പർ താരം നെയ്മാറും ഡിഫൻഡർ ഡാനിലോയും പരുക്കുമൂലം 2 ഗ്രൂപ്പ് മത്സരങ്ങളിൽ പുറത്തിരിക്കും.ഇരുവരും സ്വിറ്റ്സർലൻഡിനും കാമറൂണിനുമെതിരെ കളിക്കില്ലെന്ന് ബ്രസീൽ ടീം ഡോക്ടർ അറിയിച്ചു. കഴിഞ്ഞ ദിവസം സെർബിയയ്ക്കെതിരായ മത്സരത്തിലാണ് താരങ്ങൾക്കു കണങ്കാലിനു പരുക്കേറ്റത്. എംആർഐ പരിശോധനയെത്തുടർന്നാണ് തീരുമാനം.
സെർബിയയ്ക്കിതിരെ രണ്ടാം പകുതിയിൽ പരുക്കേറ്റ ശേഷം കണ്ണീരോടെ ബെഞ്ചിലേക്കു മടങ്ങിയ നെയ്മാർ മുടന്തിയാണ് മൈതാനം വിട്ടത്. ‘‘ കഠിനമായ മത്സരം. പക്ഷേ, സുപ്രധാന വിജയം. ടീമിന് അഭിനന്ദനങ്ങൾ. ഇനി 6 കളികൾ കൂടി’’ എന്ന് പിന്നീട് നെയ്മാർ സമൂഹമാധ്യമങ്ങളിൽ കുറിച്ചു. ടീമിൽ വിശ്വാസമർപ്പിക്കാനും ഇൻസ്റ്റഗ്രാം കുറിപ്പിൽ താരം ആരാധകരോട് അഭ്യർഥിച്ചു.
സെർബിയ ഡിഫൻഡർ നിക്കോള മിലങ്കോവിച്ചിന്റെ ടാക്കിളിൽ വലതു കണങ്കാലിനു പരുക്കേറ്റ നെയ്മാറിനെ 79–ാം മിനിറ്റിലാണ് കോച്ച് ടിറ്റെ തിരികെ വിളിച്ചത്. 9 തവണയാണ് താരം കളിക്കിടെ കടുത്ത ടാക്ലിങ് നേരിട്ടത്.
ഗ്രൂപ്പ് റൗണ്ടിൽ എല്ലാ ടീമും ഓരോ കളി വീതം പൂർത്തിയാക്കിയപ്പോൾ മറ്റൊരു താരവും ഇത്രയും ഫൗളിനു വിധേയനായിട്ടില്ല. ഇത്തരം ഫൗളുകൾക്കിടെ പലപ്പോഴും വേദന കടിച്ചമർത്തിയാണ് നെയ്മാർ വീണിടത്തു നിന്ന് എഴുന്നേറ്റ് മത്സരം തുടർന്നത്.
English Summary: Neymar miss the next match