ഗോൾ ക്വോട്ട തീർന്നോ; ആദ്യ കളിയിൽ 6 ഗോൾ, രണ്ടാം കളിയിൽ ഗോളില്ല, യുഎസ്എയ്ക്കെതിരെ ഇംഗ്ലണ്ടിനു പറ്റിയത്?
Mail This Article
ഒന്നു ഹരം പിടിച്ചു വരുകയായിരുന്നു. അപ്പോഴേക്കും ദേ സമനില! ഇംഗ്ലണ്ട് ഫുട്ബോൾ ആരാധകർ തമ്മിൽ പറയുന്നത് ഇപ്പോൾ ഇതാണ്. ലോകകപ്പിലെ ആദ്യ മത്സരത്തിൽ ഇറാനെ 6-2നു തോൽപിച്ച ടീം രണ്ടാം മത്സരത്തിൽ യുഎസ്എക്കെതിരെ ഗോൾരഹിത സമനില വഴങ്ങിയതാണ് കാരണം. ആദ്യ മത്സരത്തിൽ ഗോളടിച്ചു കൂട്ടിയ ഇംഗ്ലിഷ് യുവനിര പിന്നാലെ ഗോളടി മറന്നതെങ്ങനെ? ഇറാനെതിരെ നേടിയ ജയം ടീമിന്റെ ഫിനിഷിങ്ങിനെക്കാളുപരി മികച്ച കൗണ്ടർ പ്രസ്സിങ്ങിനു കിട്ടിയ പ്രതിഫലമായിരുന്നു എന്നാണ് ഇംഗ്ലിഷ് കോച്ച് ഗാരെത് സൗത്ത്ഗേറ്റ് പറഞ്ഞത്.
ഇറാനെതിരെ മത്സരത്തിൽ 79 ശതമാനം സമയമാണ് ഇംഗ്ലണ്ട് താരങ്ങൾ പന്തു കാൽക്കൽ വച്ചത്. എന്നാൽ, യുഎസ്എക്കെതിരെ 56 ശതമാനം മാത്രം. യുഎസ് താരങ്ങളായ വെസ്റ്റൺ മക്കെനിക്കും യൂസഫ് മൂസയ്ക്കും പന്തു കിട്ടിയപ്പോൾ അതു തിരിച്ചെടുക്കാൻ പാടുപെട്ടു ഇംഗ്ലണ്ട്. ആദ്യ കളിയിൽ മിന്നിത്തിളങ്ങിയ ബുകായോ സാക്കയും ജൂഡ് ബെല്ലിങ്ങാമും നിറം മങ്ങിയതും ഇംഗ്ലണ്ടിനു തിരിച്ചടിയായി. മാറ്റം വരും എന്ന് ആരാധകർ കരുതിയത് ഫിൽ ഫോഡൻ ഇറങ്ങിയാലായിരുന്നു.
സൗത്ത്ഗേറ്റ് അതിനു തുനിഞ്ഞില്ല. ഇറാനെതിരെ കളിച്ച ഇംഗ്ലണ്ടല്ല ഇത് എന്നു മനസ്സിലാക്കാൻ വൈകി എന്നതാണ് യുഎസ്എ മത്സരത്തിൽ ചെയ്ത തെറ്റ്. ഇംഗ്ലിഷ് കളിക്കാർക്കു ബഹുമാനം നൽകിയാണ് അവർ ആദ്യ പകുതി കളിച്ചത്. എന്നാൽ, രണ്ടാം പകുതിയിൽ അതു വേണ്ടിയിരുന്നില്ല എന്നു മനസ്സിലായതോടെ ആക്രമിച്ചു കയറുകയും ചെയ്തു. അടുത്ത മത്സരത്തിൽ വെയ്ൽസിനെതിരെ വലിയ തോൽവി ഒഴിവാക്കിയാൽ പോലും ഇംഗ്ലണ്ടിനു നോക്കൗട്ടിലെത്താം.
English Summary : FIFA World Cup 2022 England Vs USA match ended in goalless draw