നന്മയുടെ കപ്പ് ഇവർക്ക്; ഖൽബ് നിറയ്ക്കുന്ന ഈ കാരുണ്യമാണ് കാൽപ്പന്തിന്റെ മൊഞ്ച്
Mail This Article
ഖത്തർ ലോകകപ്പില്‍ ബൽജിയത്തിനെതിരായ ആദ്യ മത്സരത്തിൽ കാനഡയുടെ വില്ലൻ ആരായിരുന്നു? ക്രൊയേഷ്യയ്ക്കെതിരെ തൊട്ടടുത്ത മത്സരത്തിൽ, കളി തുടങ്ങി 67 സെക്കൻഡിനുള്ളിൽ കാനഡയുടെ ആദ്യ ലോകകപ്പ് ഗോൾ നേടിയത് ആരാണ്? എല്ലാം ഒരേയൊരാൾ– അൽഫോൻസോ ഡേവിസ്. ബൽജിയത്തിനെതിരായ മത്സരത്തിന്റെ ആദ്യ പകുതിയുടെ തുടക്കത്തിൽ ലഭിച്ച പെൽറ്റി കിക്ക് പാഴാക്കിയാണ് ഡേവിസ് വില്ലൻ പരിവേഷമണിഞ്ഞത്. പെനൽറ്റി കിക്ക് തുലച്ചതോടെ ലോകകപ്പ് ചരിത്രത്തിൽ തന്നെ ടീമിന്റെ കന്നി ഗോൾ കുറിക്കാനുള്ള അവസരമാണ് ഡേവിസ് പാഴാക്കിയത്. 36 വർഷത്തിനു ശേഷം ലോകകപ്പ് യോഗ്യത നേടിയെത്തിയ കാനഡയ്ക്ക് അങ്ങനെ ബൽജിയത്തിനെതിരെ 1–0ത്തിന് തോൽവി വഴങ്ങേണ്ടി വന്നു. എന്നാൽ ക്രൊയേഷ്യക്കെതിരായ അടുത്ത മത്സരത്തിൽ ഡേവിസ് ആ കടം വീട്ടി. മത്സരത്തിന്റെ രണ്ടാം മിനിറ്റിൽ തന്നെ ഗോൾവല കിലുക്കി അദ്ദേഹം ടീമിനെ മുന്നിലെത്തിച്ചു. മത്സരം തോറ്റെങ്കിലും കനേഡിയൻ ഫുട്ബോൾ ചരിത്രത്തിൽ ഡേവിസിന്റെ പേര് സുവര്‍ണലിപികളിൽ എഴുതിച്ചേർക്കപ്പെട്ടു. കളത്തിൽ ടീമിന്റെ വില്ലനും നായകനുമൊക്കെയായെങ്കിലും ഈ കാൽപന്തു മാമാങ്കത്തിലെ യഥാർഥ ഹീറോകളിൽ ഒരാളാണ് അൽഫോൻസോ ഡേവിസ് എന്ന ഇരുപത്തിരണ്ടുകാരൻ ഡിഫൻഡർ. സ്നേഹത്തിന്റെയും കാരുണ്യത്തിന്റെ ഗോൾവല കിലുക്കിക്കൊണ്ട് കളത്തിനു പുറത്ത് ഡേവിസ് നടത്തുന്ന ഹൃദ്യമായ ചില ‘കിക്കുകൾ’ ആണ് അദ്ദേഹത്തെ നായകനാക്കുന്നത്. ബയൺ മ്യൂണിക്ക് താരമായ ഡേവിസ്, ലോകകപ്പിൽനിന്നു കിട്ടുന്ന മുഴുവൻ വരുമാനവും ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് നൽകാൻ പദ്ധതിയിടുന്നതായി ഓഗസ്റ്റിലാണ് പ്രഖ്യാപിച്ചത്. കാനഡ രണ്ടാമത്തെ മാത്രം ലോകകപ്പ് കളിക്കുമ്പോൾ, തന്റെ രാജ്യത്തിന് എന്തെങ്കിലും തിരിച്ചുകൊടുക്കണമെന്ന ആഗ്രഹത്തിന്റെ അടിസ്ഥാനത്തിലാണ് തീരുമാനമെന്ന് ഡേവിസ് പറഞ്ഞു.