അക്കരെയാണെന്റെ മാനസം, ഇക്കരെയാണെന്റെ താമസം; ലോകകപ്പിലെ 16% കളിക്കാരും ‘വിദേശികൾ’
Mail This Article
ലോകകപ്പിലെ ആദ്യ മത്സരത്തിൽ കാമറൂണിനെതിരെ ഗോൾ നേടിയിട്ടും സ്വിറ്റ്സർലൻഡ് സ്ട്രൈക്കർ ബ്രീൽ എംബോളോയ്ക്ക് വലിയ സന്തോഷമുണ്ടായിരുന്നില്ല. ഫുട്ബോൾ താരമായി പടർന്നു പന്തലിച്ചത് സ്വിറ്റ്സർലൻഡിലാണെങ്കിലും എംബോളോയുടെ ജൻമവേരുകൾ കാമറൂണിലാണ് എന്നതായിരുന്നു കാരണം. ആ ഗോളിനു വഴിയൊരുക്കിയ സ്വിറ്റ്സർലൻഡ് താരം ഷെർദൻ ഷാക്കിരി ജനിച്ചത് യൂറോപ്യൻ രാജ്യമായ യൂഗോസ്‌ലാവ്യയിൽ.
ജനിച്ച നാടുവിട്ട് മറ്റു രാജ്യങ്ങളുടെ ദേശീയ ടീമുകളിലേക്ക് ചേക്കേറിയവരുടെ എണ്ണത്തിൽ റെക്കോർഡ് വർധനയാണ് ഖത്തർ ലോകകപ്പിൽ. 32 ടീമുകളിലായി ആകെ 832 കളിക്കാർ. അതിൽ 137 പേരും ആ നാട്ടിൽ ജനിച്ചവരല്ല. ആകെ കളിക്കാരുടെ 16 ശതമാനമാണ് ഇത്തവണ അഭയാർഥി താരങ്ങളുടെ എണ്ണം. 2018 റഷ്യ ലോകകപ്പിൽ 84 താരങ്ങളാണ് ജൻമനാടിനുവേണ്ടിയല്ലാതെ കളിച്ചത്.
ആഫ്രിക്കയുടെ ഫ്രഞ്ച് എൻജിൻ !
ഖത്തർ ലോകകപ്പിൽ ആഫ്രിക്കൻ രാജ്യങ്ങളുടെ കുതിപ്പിനുള്ള എൻജിൻ യൂറോപ്യൻ രാജ്യമായ ഫ്രാൻസിൽ ജനിച്ച താരങ്ങളാണ്. ഈ ലോകകപ്പിലെ 5 ആഫ്രിക്കൻ ടീമുകളിലായി ആകെ 130 താരങ്ങൾ. അതിൽ 55 പേർ ആ രാജ്യങ്ങളിൽ ജനിച്ചവരല്ല. ഈ പട്ടികയിലെ 34 പേരുടെയും ജനനം ഫ്രാൻസിലായിരുന്നു.
English Summary : 16 percent of Qatar World Cup players are Foreign Born