ADVERTISEMENT

ദോഹ ∙ പ്രീക്വാർട്ടർ ഉറപ്പിച്ചതോടെ ടീമിൽ സമ്പൂർണ അഴിച്ചുപണി നടത്തി ഒൻപതു മാറ്റങ്ങളുമായി എജ്യുക്കേഷൻ സിറ്റി സ്റ്റേഡിയത്തിൽ തുനീസിയയെ നേരിട്ട നിലവിലെ ചാംപ്യൻമാരായ ഫ്രാൻസിന് അട്ടിമറിത്തോൽവി. ഏകപക്ഷീയമായ ഒരു ഗോളിനാണ് തുനീസിയ ഫ്രാൻസിനെ അട്ടിമറിച്ചത്. പ്രമുഖ താരങ്ങൾക്കെല്ലാം വിശ്രമം നൽകി രണ്ടാം നിര ടീമിനെ അണിനിരത്തിയ ഫ്രാൻസിനെതിരെ, 58–ാം മിനിറ്റിൽ പകരക്കാരൻ ക്യാപ്റ്റൻ വാബി ഖസ്രിയാണ് തുനീസിയയുടെ വിജയഗോൾ നേടിയത്. ഖത്തർ ലോകകപ്പിൽ തുനീസിയയുടെ ആദ്യ ഗോൾ കൂടിയാണിത്. ആദ്യ ഇലവനിൽ ആദ്യമായി ഇടംലഭിച്ച മത്സരത്തിൽ ഗോളിന്റെ തിളക്കവുമായി ഖസ്രിക്കു മടക്കം.

ഇൻജറി ടൈമിൽ അന്റോയ്ൻ ഗ്രീസ്മൻ ഫ്രാൻസിന് സമനില സമ്മാനിച്ച് ലക്ഷ്യം കണ്ടെങ്കിലും, ‘വാറി’ന്റെ സഹായത്തോടെ റഫറി നടത്തിയ പരിശോധനയിൽ ഇത് ഓഫ്സൈഡാണെന്നു വ്യക്തമായി. ലോകകപ്പിൽ തുടർച്ചയായ ആറു വിജയങ്ങൾക്കു ശേഷമാണ് ഫ്രാൻസ് ഒരു മത്സരം തോൽക്കുന്നത്. ഗ്രൂപ്പ് ചാംപ്യൻമാരായ ഫ്രാൻസ് ഡിസംബർ നാലിനു നടക്കുന്ന ആദ്യ പ്രീക്വാർട്ടറിൽ ഗ്രൂപ്പ് സിയിലെ രണ്ടാം സ്ഥാനക്കാരെ നേരിടും. അർജന്റീന ഉൾപ്പെടുന്ന ഗ്രൂപ്പാണിത്.

ഫ്രാൻസിനെ അട്ടിമറിച്ചെങ്കിലും ഒരിക്കൽക്കൂടി ഗ്രൂപ്പ് ഘട്ടം കടക്കാനാകാതെയാണ് തുനീസിയയുടെ മടക്കം. ആറാം ലോകകപ്പ് കളിക്കുന്ന തുനീസിയയ്ക്ക് ഇതുവരെ ലോകകപ്പിന്റെ ഗ്രൂപ്പ് ഘട്ടത്തിൽനിന്ന് മുന്നേറാനായിട്ടില്ല. ഗ്രൂപ്പ് ഡിയിൽ ഇതേ സമയത്ത് നടന്ന മറ്റൊരു മത്സരത്തിൽ ഓസ്ട്രേലിയ ഡെൻമാർക്കിനെ അട്ടിമറിച്ചതോടെയാണ് തുനീസിയ പ്രീക്വാർട്ടർ കാണാതെ പുറത്തായത്. തോറ്റെങ്കിലും ആദ്യ രണ്ടു കളികളിൽ നേടിയ മികച്ച വിജയങ്ങളുടെ പിൻബലത്തിൽ ഫ്രാൻസ് ഗ്രൂപ്പ് ചാംപ്യൻമാരായി. ഡെൻമാർക്കിനെ വീഴ്ത്തിയ ഓസ്ട്രേലിയയ്ക്കും ആറു പോയിന്റുണ്ടെങ്കിലും, ഗോൾശരാശരിയിൽ പിന്നിലായതോടെ രണ്ടാം സ്ഥാനക്കാരായി അവരും പ്രീക്വാർട്ടറിലെത്തി.

ആദ്യപകുതിയിൽ ഒട്ടേറെ ഗോളവസരങ്ങൾ സൃഷ്ടിച്ചെങ്കിലും ഒന്നുപോലും ലക്ഷ്യത്തിലെത്തിക്കാനാകാതെ പോയതിന്റെ നിരാശ മറന്നാണ് രണ്ടാം പകുതിയിൽ 58–ാം മിനിറ്റിൽ തുനീസിയ ലീഡ് പിടിച്ചത്. മത്സരത്തിലുടനീളം ഫ്രഞ്ച് ഗോൾമുഖം ആക്രമിച്ച തുനീസിയയ്ക്ക് കാവ്യനീതി പോലെ ലഭിച്ച പ്രതിഫലമായിരുന്നു ആദ്യ ഗോൾ. ഫ്രാൻസിന്റെ മുന്നേറ്റത്തിനു തടയിട്ട് മൈതാന മധ്യത്തിൽനിന്ന് തുനീസിയ നടത്തിയ കൗണ്ടർ അറ്റാക്കാണ് ഗോളിൽ കലാശിച്ചത്. പന്തു ലഭിച്ച ഐസ ലൈദൂനി അത് മുൻനിരയിൽ ക്യാപ്റ്റൻ വാബി ഖസ്‌റിക്കു മറിച്ചു. പന്തുമായി രണ്ട് ഫ്രഞ്ച് ഡിഫൻഡർമാരെ മറികടന്ന് മുന്നേറിയ ഖസ്‌റി, മുന്നോട്ടു കയറിയെത്തിയ പകരക്കാരൻ ഗോൾകീപ്പർ മന്ദാദയെ മറികടന്ന് പന്ത് പോസ്റ്റിന്റെ വലതുമൂലയിൽ നിക്ഷേപിച്ചു. സ്കോർ 1–0.

ഗോൾ വീണതിനു പിന്നാലെ ടീമിലെ പ്രമുഖ താരങ്ങളെ ഫ്രഞ്ച് പരിശീലകൻ ദിദിയർ ദെഷാംസ് കളത്തിലിറക്കിയെങ്കിലും ഫലമുണ്ടായില്ല. ഗോൾ വീണതിനു പിന്നാലെ കിലിയൻ എംബപ്പെ, അന്റോയ്ൻ ഗ്രീസ്മൻ, അഡ്രിയാൻ റാബിയോട്ട്, ഒസ്മാൻ ഡെംബലെ തുടങ്ങിയവരെയാണ് ഫ്രഞ്ച് പരിശീലകൻ കളത്തിലെത്തിച്ചത്. തകർപ്പൻ പ്രതിരോധവുമായി ശേഷിക്കുന്ന സമയമത്രയും ചെറുത്തുനിന്ന തുനീസിയ ലോകകപ്പിലെ ആദ്യ ജയവുമായി മടങ്ങി.

ഇതിനു മുൻപു കളിച്ച 17 ലോകകപ്പ് മത്സരങ്ങളിൽ രണ്ടു തവണ മാത്രം ഗോൾ വഴങ്ങാതിരുന്ന തുനീസിയയ്ക്ക്, ഫ്രാൻസിനെതിരായ മത്സരത്തിലെ ക്ലീൻഷീറ്റും തിളക്കമുള്ള നേട്ടമായി. ആദ്യപകുതിയിൽ ഗോളിലേക്ക് രണ്ടു ഷോട്ടു മാത്രം ഉതിർത്ത ഫ്രാൻസിന്, 1966നുശേഷം ഗ്രൂപ്പ് മത്സരങ്ങളിൽ അവരുടെ ഏറ്റവും മോശം പ്രകടനമെന്ന നാണക്കേടും സ്വന്തം.

∙ അവസരങ്ങളുടെ ചാകര തീർത്ത് ആദ്യപകുതി

തുനീസിയയ്‌ക്കെതിരായ അവസാന ഗ്രൂപ്പ് മത്സരത്തിന് ഇറങ്ങും മുൻപ് ഫ്രാൻസ് വരുത്തിയത് ഒൻപത് മാറ്റങ്ങളാണ്; പ്രീക്വാർട്ടർ ഉറപ്പിക്കാൻ വിജയം അനിവാര്യമായ തുനീസിയ ആറും! താരങ്ങളുടെ മാറ്റം കളത്തിലും കളിയിലും പ്രകടമായ ആദ്യപകുതിയിൽ, എജ്യുക്കേഷൻ സിറ്റി സ്റ്റേഡിയത്തിൽ നിലവിലെ ചാംപ്യൻമാരായ ഫ്രാൻസിനെ വിറപ്പിക്കുന്ന പ്രകടനമാണ് തുനീസിയ പുറത്തെടുത്തത്. ആക്രമിച്ചു കളിച്ച തുനീസിയ കുറഞ്ഞത് മൂന്നു ഗോളിനെങ്കിലും മുന്നിലെത്തേണ്ടിയിരുന്ന ആദ്യപകുതി ഗോൾരഹിതമായി അവസാനിച്ചത് ഫ്രഞ്ച് പടയുടെ ഭാഗ്യം! ഫ്രഞ്ച് നിരയിൽ പ്രമുഖ താരങ്ങളുടെ അഭാവം വ്യക്തമായി നിഴലിച്ച ആദ്യപകുതിയിൽ, കളത്തിൽ കണ്ടത് തുനീസിയയുടെ ആധിപത്യം.

ഖത്തർ ലോകകപ്പിൽ ആദ്യമായി തുനീസിയ നേടിയ ഗോൾ ഓഫ്സൈഡിൽ കുരുങ്ങിയത് അവരുടെ നിർഭാഗ്യവുമായി. മത്സരത്തിന്റെ ആദ്യ മിനിറ്റു മുതൽ ഫ്രഞ്ച് പടയെ വിറപ്പിച്ച തുനീസിയ, എട്ടാം മിനിറ്റിലാണ് നാദർ ഖാന്ദ്രിയിലൂടെ പന്ത് വലയിലെത്തിച്ചത്. എന്നാൽ, താരം ഓഫ്സൈഡായതോടെ തുനീസിയയു
ടെ ആദ്യ ഗോളിനായുള്ള കാത്തിരിപ്പ് നീണ്ടു. ഇതുൾപ്പെടെ ഒട്ടേറെ അവസരങ്ങളാണ് ആദ്യ പകുതിയിൽ തുനീസിയ സൃഷ്ടിച്ചത്. ലോകകപ്പിൽ കളിക്കുന്ന പ്രായം കൂടിയ ഫ്രഞ്ച് താരമെന്ന റെക്കോർഡ് സ്വന്തമാക്കിയ പകരക്കാരൻ ഗോൾകീപ്പർ സ്റ്റീവ് മന്ദാദയെ ആദ്യപകുതിയിലുടനീളം വിറപ്പിച്ചാണ് തുനീസിയൻ താരങ്ങൾ ഇടവേളയ്ക്കു കയറിയത്.

English Summary: Tunisia vs France FIFA World Cup 2022, live score

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com