അട്ടിമറി ആവർത്തിച്ച് കൊറിയൻ ത്രില്ലർ, ഞെട്ടി പോർച്ചുഗല്; പൊട്ടിക്കരഞ്ഞ് ക്യാപ്റ്റൻ- ചിത്രങ്ങൾ
Mail This Article
അൽ റയ്യാൻ ∙ നാലു വർഷം മുൻപ് റഷ്യൻ ലോകകപ്പിൽ ദക്ഷിണ കൊറിയ നടത്തിയ അട്ടിമറി വിജയം ഖത്തറിലും അവർ ആവർത്തിച്ചു. നിർണായക മത്സരത്തിൽ ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ പോർച്ചുഗലിനെ അട്ടിമറിച്ച് ഏഷ്യൻ ശക്തികളായ ദക്ഷിണ കൊറിയ ലോകകപ്പ് പ്രീക്വാർട്ടറിൽ.
കഴിഞ്ഞ ലോകകപ്പിൽ അവസാന ഗ്രൂപ്പ് മത്സരത്തിൽ ജർമനിയെ തോൽപിച്ചായിരുന്നു ദക്ഷിണ കൊറിയ മുന്നേറിയത്. റിക്കാർഡോ ഹോർത്ത (6’) പോർച്ചുഗലിനായി ഗോൾ നേടി. കിം യങ് ഗ്വൻ (28’), ഹീ ചാൻ ഹ്വാങ് (90+1’) എന്നിവരുടേതാണ് ദക്ഷിണ കൊറിയയയുടെ ഗോളുകൾ.
മൂന്ന് മത്സരങ്ങളിൽ 4 പോയിന്റുമായി ഗ്രൂപ്പ് എച്ചിലെ രണ്ടാം സ്ഥാനക്കാരായാണ് ദക്ഷിണ കൊറിയ പ്രീക്വാർട്ടറിലെത്തിയത്. 6 പോയിന്റുള്ള പോർച്ചുഗൽ നേരത്തേ പ്രീക്വാർട്ടർ ഉറപ്പിച്ചിരുന്നു. പോയിന്റിലും ഗോൾവ്യത്യാസക്കണക്കിലും യുറഗ്വായ്ക്കൊപ്പമായിരുന്ന ദക്ഷിണ കൊറിയ കൂടുതൽ ഗോളടിച്ച കണക്കിലാണ് അടുത്ത റൗണ്ടിലെത്തിയത്.
3 മത്സരങ്ങളിലായി 4 ഗോൾ ദക്ഷിണ കൊറിയ നേടിയപ്പോൾ രണ്ടെണ്ണമാണ് യുറഗ്വായ് നേടിയത്.മത്സരത്തിന്റെ 6–ാം മിനിറ്റിൽ വലതു വിങ്ങിലൂടെയുള്ള ഡിയോഗോ ഡാലോയുടെ മുന്നേറ്റത്തിലൂടെയാണ് പോർച്ചുഗൽ ആദ്യ ഗോൾ നേടിയത്.
ബോക്സിനകത്തേക്കു കയറിയ ഡാലോ ബാക്ക് പാസിലൂടെ പന്ത് റിക്കാർഡോ ഹോർത്തയ്ക്കു നൽകി. ഹോർത്ത തന്റെ ഫസ്റ്റ് ടച്ച് ഗോളാക്കി മാറ്റി (1–0).
28–ാം മിനിറ്റിൽ ലഭിച്ച കോർണറിലൂടെയാണ് ദക്ഷിണ കൊറിയയുടെ ഗോൾ. ബോക്സിലെത്തിയ പന്ത് ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ ദേഹത്തു തട്ടി കൊറിയൻ പ്രതിരോധ താരം കിം യങ് ഗ്വനിന്റെ കാലിൽ. ഗ്വനിന്റെ ഷോട്ട് ഗോൾവര കടന്നു (1–1). മത്സരത്തിന്റെ ഇൻജറി ടൈമിൽ (90+1’)–ാം മിനിറ്റിൽ സോൺ ഹ്യുങ് മിൻ നടത്തിയ മുന്നേറ്റത്തിലൂടെയാണ് ദക്ഷിണ കൊറിയ വിജയഗോൾ നേടിയത്.
ഒറ്റയ്ക്കു മുന്നേറിയ സോൺ ബോക്സിനകത്തേക്കു നൽകിയ ത്രൂപാസ് പകരക്കാരനായി ഇറങ്ങിയ ഹീ ചാൻ ഹ്വാങ് ഗോൾകീപ്പർ ഡിയോഗോ കോസ്റ്റയെ വെട്ടിച്ച് ഗോൾ വര കടത്തി. (2–1). ആദ്യ ഇലവനിൽ 6 മാറ്റങ്ങളുമായാണ് പോർച്ചുഗൽ ഇറങ്ങിയത്.
Content Highlight: Fifa Worldcup South Korea Beat Portugal