‘റൊണാൾഡോയുടെ ദേഹത്ത് തട്ടിയ പന്ത് ഗോളാക്കി ദക്ഷിണ കൊറിയ’: വിമർശിച്ച് ആരാധകർ
Mail This Article
അൽ റയ്യാൻ ∙ നിർണായക മത്സരത്തിൽ സൂപ്പർതാരം ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ പോർച്ചുഗലിനെ അട്ടിമറിച്ച് ഏഷ്യൻ ശക്തികളായ ദക്ഷിണ കൊറിയ ലോകകപ്പ് പ്രീക്വാർട്ടറിൽ കടന്നതോടെ സമൂഹമാധ്യമങ്ങളിൽ റൊണാൾഡോയ്‌ക്കെതിരെ രൂക്ഷവിമർശനം. കനത്ത തോൽവിയുടെ നിരാശരായ ആരാധകരാണ് വിമർശനവുമായി രംഗത്തെത്തിയത്. കൊറിയയുടെ ആദ്യ ഗോളിന് ചൊല്ലിയാണ് വിവാദക്കാറ്റ്.
മത്സരത്തിന്റെ 6–ാം മിനിറ്റിൽ വലതു വിങ്ങിലൂടെയുള്ള ഡിയോഗോ ഡാലോയുടെ മുന്നേറ്റത്തിലൂടെയാണ് പോർച്ചുഗൽ ആദ്യ ഗോൾ നേടിയത്. ബോക്സിനകത്തേക്കു കയറിയ ഡാലോ ബാക്ക് പാസിലൂടെ പന്ത് റിക്കാർഡോ ഹോർത്തയ്ക്കു നൽകി. ഹോർത്ത തന്റെ ഫസ്റ്റ് ടച്ച് ഗോളാക്കി മാറ്റി (1–0).
28–ാം മിനിറ്റിൽ ലഭിച്ച കോർണറിലൂടെയാണ് ദക്ഷിണ കൊറിയയുടെ ആദ്യ ഗോൾ. ബോക്സിലെത്തിയ പന്ത് ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ ദേഹത്തു തട്ടി കൊറിയൻ പ്രതിരോധ താരം കിം യങ് ഗ്വനിന്റെ കാലിൽ. ഗ്വനിന്റെ ഷോട്ട് ഗോൾവര കടന്നതോടെ ദഷിണകൊറിയ സമനില തേടി(1–1). ഈ ഗോൾ റൊണാൾഡോയുടെ ദാനമാണെന്നാണ് സമൂഹമാധ്യമങ്ങളിലെ പരിഹാസം.
മത്സരത്തിന്റെ ഇൻജറി ടൈമിൽ (90+1’)–ാം മിനിറ്റിൽ സോൺ ഹ്യുങ് മിൻ നടത്തിയ മുന്നേറ്റത്തിലൂടെയാണ് ദക്ഷിണ കൊറിയ വിജയഗോൾ നേടിയത്. ഒറ്റയ്ക്കു മുന്നേറിയ സോൺ ബോക്സിനകത്തേക്കു നൽകിയ ത്രൂപാസ് പകരക്കാരനായി ഇറങ്ങിയ ഹീ ചാൻ ഹ്വാങ് ഗോൾകീപ്പർ ഡിയോഗോ കോസ്റ്റയെ വെട്ടിച്ച് ഗോൾ വര കടത്തി. (2–1). ഇതോടെ ദക്ഷിണ കൊറിയ വിജയനൃത്തം ചവിട്ടി.
യുറഗ്വായ്ക്കെതിരെ പോർച്ചുഗലിന്റെ മത്സരത്തിലും സമാനമായ ആശയക്കുഴപ്പം ഉണ്ടായിരുന്നു. 54–ാം മിനിറ്റിൽ നേടിയ ഗോൾ പോർച്ചുഗൽ താരം ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ പേരിലാണ് ആദ്യം നൽകിയത്. ബ്രൂണോയുടെ ക്രോസ് ക്രിസ്റ്റ്യാനോ ഹെഡ് ചെയ്തു ഗോളാക്കി എന്ന ധാരണയിലായിരുന്നു ഇത്. എന്നാൽ, പന്തു ക്രിസ്റ്റ്യാനോയുടെ തലയിൽ സ്പർശിച്ചിട്ടില്ലെന്നു പിന്നാലെ കണ്ടെത്തി. ഖത്തർ ലോകകപ്പിലെ ഔദ്യോഗിക പന്ത് അൽ രിഹ്‌ലയിൽ ഉപയോഗിച്ചിരിക്കുന്ന കണക്ടഡ് ബോൾ ടെക്നോളജിയിലൂടെയാണ് യുറഗ്വായ്ക്കെതിരെ പോർച്ചുഗലിന്റെ ആദ്യ ഗോൾ ബ്രൂണോ ഫെർണാണ്ടസിന്റേതാണെന്നു കണ്ടെത്തിയതെന്ന് ഫിഫ വ്യക്തമാക്കിയിരുന്നു. എന്നാൽ, പന്തു ക്രിസ്റ്റ്യാനോയുടെ തലയിൽ സ്പർശിച്ചിട്ടില്ലെന്നു പിന്നാലെ കണ്ടെത്തി. ഇതെല്ലാം ചേർത്താണ് റൊണാൾഡോയക്ക് പരിഹാസം.
English Summary: Twitter explodes as South Korea feed off Cristiano Ronaldo error to qualify for the FIFA World Cup knockout