തുടരുമോ ജപ്പാനിസം ?
Mail This Article
ഗൾഫ് മണ്ണിൽ ഏഷ്യൻ അട്ടിമറിക്കഥ രചിച്ച ജപ്പാനും കഴിഞ്ഞ ലോകകപ്പിലെ രണ്ടാം സ്ഥാനക്കാരായ ക്രൊയേഷ്യയും പ്രീക്വാർട്ടറിൽ ഇന്നു നേർക്കുനേർ. ജർമനിയും സ്പെയിനും ഉൾപ്പെട്ട ഗ്രൂപ്പ് ഇയിലെ ഒന്നാം സ്ഥാനക്കാരായാണ് ജപ്പാന്റെ വരവ്. ഗ്രൂപ്പ് എഫ് രണ്ടാം സ്ഥാനക്കാരാണ് ക്രൊയേഷ്യ. 2002, 2010, 2018 ലോകകപ്പുകളിൽ പ്രീക്വാർട്ടറിൽ കടന്നതാണ് ജപ്പാന്റെ ലോകകപ്പിലെ മികച്ച പ്രകടനം. ക്രൊയേഷ്യ കഴിഞ്ഞ ലോകകപ്പിലെ രണ്ടാം സ്ഥാനക്കാരും.
ജപ്പാൻ: ഗ്രൂപ്പ് ഘട്ടത്തിൽ ശക്തരായ ജർമനിയും സ്പെയിനും ജപ്പാനോടു തോറ്റു. ലഭിക്കുന്ന ചുരുക്കം അവസരങ്ങളിൽ നിന്ന് ഗോൾ നേടുന്ന സ്ട്രൈക്കർമാർ ടീമിനുണ്ട്. കോച്ച് ഹജിമെ മൊറിയാസു നടത്തുന്ന മാറ്റങ്ങളാണ് ടീമിന്റെ ശക്തി. ജപ്പാൻ അടിച്ച 4 ഗോളിൽ മൂന്നും പകരക്കാരാണ് നേടിയത്. സ്ട്രൈക്കർ റിറ്റ്സു ഡോവൻ 2 ഗോൾ നേടി. മത്സരത്തിന്റെ തുടക്കത്തിൽ ഗോൾ വഴങ്ങുന്നതാണ് ടീമിന്റെ ദൗർബല്യം.
ക്രൊയേഷ്യ: നിർണായക മത്സരത്തിൽ ബൽജിയത്തിനോട് സമനില നേടിയാണ് ക്രൊയേഷ്യ ഗ്രൂപ്പ് എഫ് രണ്ടാം സ്ഥാനക്കാരായി പ്രീക്വാർട്ടർ ഉറപ്പിച്ചത്. കാനഡയ്ക്കെതിരെ ജയിച്ചപ്പോൾ മറ്റു രണ്ടു മത്സരങ്ങളും സമനിലയായി. മൂന്നു മത്സരങ്ങളിൽ ഒരു ഗോൾ മാത്രം വഴങ്ങിയ പ്രതിരോധമാണ് ടീമിന്റെ ശക്തി. കഴിഞ്ഞ ലോകകപ്പിലെ മിന്നും താരങ്ങളുടെ പ്രായക്കൂടുതൽ കൗണ്ടർ അറ്റാക്കുകളുടെ വേഗത്തെ ബാധിച്ചിട്ടുണ്ട്. സ്ട്രൈക്കർ ആന്ദ്രേ ക്രമാറിച്ച് രണ്ടു ഗോൾ നേടി.
നേർക്കുനേർ: 3 കളികൾ - ജപ്പാൻ ജയം : 1 ; ക്രൊയേഷ്യ ജയം : 1 ; സമനില : 1
English Summary : FIFA World Cup 2022 Japan vs Croatia