ഫലിക്കുമോ പോളണ്ടിന്റെ ഹൈബോൾ അടവ്?; കിരീടം പോളിഷ് ചെയ്യാൻ ഫ്രാൻസ്
Mail This Article
ലോകകപ്പിലെ നിലവിലെ ചാംപ്യന്മാരായ ഫ്രാൻസ് ഇന്നു പ്രീക്വാർട്ടറിൽ പോരാട്ടത്തിന് ഇറങ്ങുന്നു. എതിരാളികൾ സൂപ്പർ സ്ട്രൈക്കർ റോബർട്ട് ലെവൻഡോവ്സ്കിയുടെ പോളണ്ട്. ഹൈ പ്രസ് ഗെയിമിലൂടെ എതിരാളികളെ തകർക്കുന്ന ഫ്രാൻസിനെതിരെ പോളണ്ടിന്റെ ഹൈബോൾ അടവ് എത്രത്തോളം വിജയിക്കും എന്ന് ഇന്നറിയാം.
ഫ്രാൻസ് ഫിഫ റാങ്കിങ്: 4
മൂന്ന് മത്സരങ്ങളിൽ നിന്ന് 6 പോയിന്റോടെ ഗ്രൂപ്പ് ചാംപ്യന്മാരായാണ് ഫ്രാൻസ് പ്രീക്വാർട്ടറിലെത്തിയത്. ഓസ്ട്രേലിയ, ഡെന്മാർക്ക് എന്നിവരെ പരാജയപ്പെടുത്തിയപ്പോൾ അവസാന മത്സരത്തിൽ തുനീസിയയോടു തോറ്റു. 6 ഗോൾ അടിച്ചപ്പോൾ 3 ഗോൾ വഴങ്ങി. ഗ്രൂപ്പ് ഘട്ടത്തിൽ ഇതുവരെ ക്ലീൻഷീറ്റ് നേടാനായിട്ടില്ല.
കിലിയൻ എംബപെ, അന്റോയ്ൻ ഗ്രീസ്മാൻ, ഒസ്മാൻ ഡെംബലെ, ഒളിവർ ജിറൂദ് എന്നിവരടങ്ങുന്ന മുന്നേറ്റനിര തന്നെയാണ് ഫ്രാൻസിന്റെ ശക്തി. ഗോൾ വഴങ്ങിയാലും തിരിച്ചടിക്കാൻ പറ്റുമെന്ന് ഓസ്ട്രേലിയയ്ക്കും ഡെന്മാർക്കിനും എതിരായ മത്സരങ്ങളിലൂടെ തെളിയിച്ചു. 9 മാറ്റങ്ങളുമായി ഇറങ്ങിയ ഫ്രാൻസിനെയാണ് തുനീസിയ 1–0നു തോൽപിച്ചത്. റിസർവ് താരങ്ങളുടെ മോശം പ്രകടനമാകാം പരിശീലകൻ ദിദിയെ ദെഷാമിനെ നിലവിൽ അലട്ടുന്നത്.
പോളണ്ട് ഫിഫ റാങ്കിങ്: 26
മൂന്ന് മത്സരങ്ങളിൽനിന്നു 4 പോയിന്റുമായി ഗ്രൂപ്പ് സിയിലെ 2–ാം സ്ഥാനക്കാരായാണ് പോളണ്ട് പ്രീക്വാർട്ടറിലെത്തിയത്. ജയിച്ചത് സൗദി അറേബ്യയ്ക്കെതിരെ മാത്രം. അവസാന ഗ്രൂപ്പ് മത്സരത്തിൽ അർജന്റീനയോട് 2–0നു തോറ്റു. രണ്ടു മത്സരങ്ങളിൽ ക്ലീൻ ഷീറ്റ് നേടിയ ടീമാണ് പോളണ്ട്. റോബർട്ട് ലെവൻഡോവ്സ്കി എന്ന് സ്റ്റാർ സ്ട്രൈക്കറാണ് പോളണ്ടിന്റെ ശക്തി. ആദ്യ മത്സരത്തിൽ പെനൽറ്റി നഷ്ടമാക്കിയ ലെവൻഡോവ്സ്കി രണ്ടാം മത്സരത്തിൽ സൗദിക്കെതിരെ ഗോളടിച്ചു.
English Summary : France vs Poland Pre quarter match