ADVERTISEMENT

ദോഹ ∙ ഖത്തർ ലോകകപ്പിൽ കിരീട പോരാട്ടം മുറുകുന്നതിന്റെ വ്യക്തമായ സൂചന നൽകി ആദ്യമായി പെനൽറ്റി ഷൂട്ടൗട്ടിലേക്ക് നീണ്ട മത്സരത്തിൽ, ജപ്പാന്റെ പോരാട്ടവീര്യത്തെ മറികടന്ന് നിലവിലെ രണ്ടാം സ്ഥാനക്കാരായ ക്രൊയേഷ്യ ക്വാർട്ടർ ഫൈനലിൽ. ഒന്നിനെതിരെ മൂന്നു ഗോളുകൾക്കാണ് ഷൂട്ടൗട്ടിൽ ജാപ്പനീസ് പോരാട്ടവീര്യത്തെ ക്രൊയേഷ്യ മറികടന്നത്. ഷൂട്ടൗട്ടിൽ പോസ്റ്റിനു മുന്നിൽ ഐതിഹാസിക പ്രകടനം പുറത്തെടുത്ത ഗോൾകീപ്പർ ഡൊമിനിക് ലിവാകോവിച്ചാണ് ക്രൊയേഷ്യയെ ക്വാർട്ടറിലേക്ക് നയിച്ചത്. മുഴുവൻ സമയത്തും അധിക സമയത്തും ഇരു ടീമുകളും ഓരോ ഗോളടിച്ച് സമനില പാലിച്ചതോടെയാണ് വിജയികളെ കണ്ടെത്താൻ ഷൂട്ടൗട്ട് വേണ്ടിവന്നത്.

ഗ്രൂപ്പ് ഘട്ടത്തിൽ മുൻ ചാംപ്യൻമാരായ ജർമനിയെയും സ്പെയിനെയും തോൽപ്പിച്ച് ഞെട്ടിച്ച ജപ്പാന്, ഷൂട്ടൗട്ടിലെ തോൽവിയോടെ നാട്ടിലേക്ക് മടങ്ങാം. 2002, 2010, 2018 ലോകകപ്പുകളുടെ തുടർച്ചയായിട്ടാണ് ഇത്തവണയും ജപ്പാൻ പ്രീക്വാർട്ടറിൽ തോറ്റു പുറത്തായത്.

ഷൂട്ടൗട്ടിൽ ജപ്പാൻ താരം ടകുമി മിനാമിനോ, കവോരു മിട്ടോമ, മായ യോഷിദ എന്നിവരുടെ ഷോട്ടുകൾ തടുത്തിട്ടാണ് ലിവാകോവിച്ച് ക്രൊയേഷ്യയുടെ രക്ഷകനായത്. ജപ്പാനായി ലക്ഷ്യം കണ്ടത് ടകുമ അസാനോ മാത്രം. മറുവശത്ത് ക്രൊയേഷ്യയ്ക്കായി കിക്കെടുത്ത നിക്കോള വ്ലാസിച്ച്, മാർസലോ ബ്രോസോവിച്ച്, മാരിയോ പസാലിച്ച് എന്നിവർ ലക്ഷ്യം കണ്ടു. അതേസമയം, മാർക്കോ ലിവായയുടെ ഷോട്ട് പോസ്റ്റിൽത്തട്ടി തെറിച്ചു. ഡിസംബർ ഒൻപതിനു നടക്കുന്ന ക്വാർട്ടർ പോരാട്ടത്തിൽ, ബ്രസീൽ – ദക്ഷിണ കൊറിയ മത്സര വിജയികളാണ് ക്രൊയേഷ്യയുടെ എതിരാളികൾ.

2018ൽ റഷ്യയിൽ നടന്ന ലോകകപ്പിൽ പ്രീക്വാർട്ടറിലും ക്വാർട്ടറിലും പെനൽറ്റി ഷൂട്ടൗട്ടിലാണ് ക്രൊയേഷ്യ ജയിച്ചത്. പിന്നീട് സെമിയിൽ അധികസമയത്തും ജയിച്ചുകയറിയാണ് അവർ ഫൈനലിലെത്തിയത്. ഇതിന്റെ തുടർച്ചയായാണ് ഖത്തർ ലോകകപ്പിലും പ്രീക്വാർട്ടറിൽ ക്രൊയേഷ്യയുടെ ഷൂട്ടൗട്ട് വിജയം. നേരത്തെ, ജപ്പാനായി ആദ്യപകുതിയിൽ ഡയ്സൻ മയേഡയും (43–ാം മിനിറ്റ്) ക്രൊയേഷ്യയ്‌ക്കായി രണ്ടാം പകുതിയിൽ ഇവാൻ പെരിസിച്ചും (55–ാം മിനിറ്റ്) ഗോൾ നേടിയതോടെയാണ് മത്സരം അധിക സമയത്തേക്കു നീണ്ടത്.

∙ ഗോളുകൾ വന്ന വഴി

ജപ്പാൻ ആദ്യ ഗോൾ: ജപ്പാന് അനുകൂലമായി ലഭിച്ച കോർണർ കിക്കിൽ നിന്നാണ് അവരുടെ ആദ്യ ഗോളിലേക്ക് എത്തിയ നീക്കത്തിന്റെ തുടക്കം. പന്ത് നേരെ ബോക്സിലേക്ക് ഉയർത്തിവിടുന്നതിനു പകരം ജപ്പാൻ എടുത്തത് ഷോർട്ട് കോർണർ. പരസ്പരം പന്തു കൈമാറി നടത്തിയ നീക്കത്തിനൊടുവിൽ റിറ്റ്സു ഡൊവാന്റെ ക്രോസ് ക്രൊയേഷ്യൻ ബോക്സിലേക്ക്. ഉയർന്നുചാടിയ യോഷിദ പന്ത് നേരെ പോസ്റ്റിനു മുന്നിലേക്കിട്ടു. ഓടിയെത്തിയ മയേഡയുടെ ഷോട്ട് വലയിലേക്ക്. സ്കോർ 1–0.

ക്രൊയേഷ്യ സമനില ഗോൾ: രണ്ടാം പകുതിയുടെ തുടക്കം മുതൽ ജപ്പാൻ ബോക്സിൽ ക്രൊയേഷ്യ ചെലുത്തിയ സമ്മർദ്ദത്തിന്റെ ഫലമായിരുന്നു 55–ാം മിനിറ്റിലെ അവരുടെ സമനില ഗോൾ. ജപ്പാൻ പകുതിയിലേക്ക് ക്രൊയേഷ്യ നടത്തിയ ഉജ്വലമായ മുന്നേറ്റത്തിനൊടുവിൽ ബോക്സിലേക്ക് ദെയാൻ ലോവ്‌റെന്റെ തകർപ്പൻ ക്രോസ്. ഉയർന്നുചാടിയ പെരിസിച്ച് പന്തിന് പോസ്റ്റിന്റെ വലതു മൂലയിലേക്ക് വഴികാട്ടി. സ്കോർ 1–1.

∙ കണക്കിലെ ‘കളി’

ക്രൊയേഷ്യയ്ക്കായി ജപ്പാനെതിരെ നേടിയ ഗോളോടെ, ലോകകപ്പിൽ പിറന്ന 10 ഗോളുകളിൽ ഇവാൻ പെരിസിച്ച് നേരിട്ട് പങ്കാളിയായി. ഇതിൽ ആറെണ്ണം പെരിസിച്ച് നേടിയ ഗോളുകളാണ്. നാലെണ്ണത്തിന് താരം വഴിയൊരുക്കി. 2014ൽ പെരിസിച്ച് ലോകകപ്പിൽ അരങ്ങേറിയ ശേഷം, ഇതിൽ കൂടുതൽ ഗോളുകളിൽ പങ്കാളിയായിട്ടുള്ളത് ലയണൽ മെസ്സി (12), കിലിയൻ എംബപ്പെ (11) എന്നിവർ മാത്രമാണ്.

∙ അവസരങ്ങൾ പാഴാക്കിയ ആദ്യപകുതി

മത്സരത്തിന്റെ മൂന്നാം മിനിറ്റിൽത്തന്നെ ജപ്പാന് ലീഡു നേടാൻ സുവർണാവസരം ലഭിച്ചതാണ്. ക്ലോസ് റേഞ്ചിൽനിന്നും ഹെഡറിലൂടെ പന്തിനു ഗോളിലേക്കു വഴികാട്ടാനുള്ള അവസരം തനിഗുച്ചി പാഴാക്കി. പന്തു പോയത് പുറത്തേക്ക്. ഒൻപതാം മിനിറ്റിൽ ക്രൊയേഷ്യയ്ക്കും ലഭിച്ചു ഒരു സുവർണാവസരം. ജപ്പാൻ പ്രതിരോധനിര താരം തകേഹിരോ തോമിയാസുവിന്റെ മൈനസ് പാസ് പിടിച്ചെടുത്ത ഇവാൻ പെരിസിച്ചിന് ഗോൾകീപ്പർ മാത്രം മുന്നിൽ നിൽക്കെ പന്ത് ലക്ഷ്യത്തിലെത്തിക്കാനായില്ല. 13–ാം മിനിറ്റിൽ ക്രൊയേഷ്യൻ പോസ്റ്റിന് സമാന്തരമായി എത്തിയ ഉജ്വല ക്രോസിന് കാലുവയ്ക്കാൻ ജപ്പാൻ താരങ്ങൾക്ക് സാധിക്കാതെ പോയത് ക്രൊയേഷ്യയുടെ ഭാഗ്യം.

41–ാം മിനിറ്റിൽ ആദ്യ പകുതിയിലെ തന്നെ ഏറ്റവും മികച്ച അവസരം ജപ്പാനു ലഭിച്ചു. കുറിയ പാസുകളുമായി ക്രൊയേഷ്യൻ ബോക്സിലേക്ക് ഇരച്ചുകയറിയ ജപ്പാൻ ഗോളിന് തൊട്ടടുത്തെത്തിയതാണ്. എന്നാൽ, മുന്നേറ്റത്തിനൊടുവിൽ ഡയ്ചി കമാഡ തൊടുത്ത ഷോട്ട് ക്രോസ് ബാറിനു മുകളിലൂടെ പറന്നു. ഇതിനു പിന്നാലെയാണ് അവർ ലീഡു നേടിയത്.

∙ മൂന്ന് മാറ്റവുമായി ജപ്പാൻ, ക്രൊയേഷ്യയ്ക്ക് രണ്ട്

അവസാന ഗ്രൂപ്പ് മത്സരത്തിൽ സ്പെയിനെ അട്ടിമറിച്ച ടീമിൽ മൂന്നു മാറ്റങ്ങൾ വരുത്തിയാണ് അൽ ജനൗബ് സ്റ്റേഡിയത്തിൽ ജപ്പാൻ പരിശീലകൻ ടീമിെന ഇറക്കിയത്. ക്രൊയേഷ്യൻ പരിശീലകനാകട്ടെ, അവസാന ഗ്രൂപ്പ് മത്സരത്തിൽ ബെൽജിയവുമായി സമനിലയിൽ പിരിഞ്ഞ ടീമിൽ രണ്ടു മാറ്റങ്ങളും വരുത്തി. ലോകകപ്പ് വേദിയിൽ ജപ്പാന്റെയും ക്രൊയേഷ്യയുടെയും മൂന്നാമത്തെ മുഖാമുഖമാണിത്. രണ്ടു തവണയും ജപ്പാനു ഗോൾ നേടാനോ വിജയിക്കാനോ സാധിച്ചില്ല. 1998ൽ അവർ 1–0ന് തോറ്റപ്പോൾ, 2006ൽ ഇരു ടീമുകളും ഗോൾരഹിത സമനിലയിൽ പിരിഞ്ഞു.

English Summary: FIFA World Cup 2022, Japan vs Croatia Match Live Updates

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com