ADVERTISEMENT

ദോഹ∙ ഇരട്ടഗോളുകളുമായി കിലിയൻ എംബപെയും രാജ്യത്തിന്റെ ടോപ് സ്കോററായി ഒളിവർ ജിറൂദും കളംനിറഞ്ഞ പോരാട്ടത്തിൽ ഉജ്വല വിജയവുമായി ക്വാർട്ടർ ഫൈനലിലേക്ക് ഫ്രാൻസിന്റെ പടയോട്ടം. പോളണ്ടിന്റെ പ്രതിരോധത്തെക്കുറിച്ച് ഇനിയൊരക്ഷരവും പറയാൻ ബാക്കിവയ്ക്കാതെ 3–1നാണ് നിലവിലുള്ള ലോകചാംപ്യൻമാരുടെ വിജയം. 74, 90+1 മിനിറ്റുകളിൽ എംബപെയും 44–ാം മിനിറ്റിൽ ഒളിവർ ജിറൂദും ഫ്രാൻസിനായി ലക്ഷ്യം കണ്ടു. ഇൻജറി ടൈമിന്റെ അവസാന നിമിഷത്തിൽ പെനൽറ്റി ലക്ഷ്യത്തിലെത്തിച്ച് ക്യാപ്റ്റൻ റോബർട്ട് ലെവൻഡോവ്സ്കി പോളണ്ടിനായി ഒരു ഗോൾ മടക്കി. 

മിന്നൽ മുന്നേറ്റങ്ങളും കട്ടപ്രതിരോധവും കൊണ്ട് ആദ്യപകുതിയിൽ ഫ്രാൻസിനൊപ്പം നിൽക്കുന്ന പ്രകടനവുമായി തിളങ്ങുന്നതിനിടെയാണ് പോളണ്ടിന്റെ നെഞ്ചിലേക്ക് ഒളിവർ ജിറൂദ് ആദ്യ ബുള്ളറ്റ് പായിച്ചത്. ഇടതുവിങ്ങിൽ മിന്നുന്ന പ്രകടനം കാഴ്ചവച്ച എംബപെയ്ക്കാണ് ഈ ഗോളിന്റെ പാതി ക്രെഡിറ്റ്. ബോക്സിനു മുന്നിൽവച്ച് കിട്ടിയ പന്ത് നിയന്ത്രിച്ച്, മാർക്കിങ്ങില്ലാതെ നിന്ന ജിറൂദിനെ ലക്ഷ്യമാക്കി എംബപെയുടെ ഡയഗനൽ പാസ്. കളിജീവിതത്തിലെ മുഴുവൻ പരിചയസമ്പന്നതയും ആവാഹിച്ച് ഓടിക്കറിയ ജിറൂദിന്റെ ഇടംകാലിന്റെ ഊർജവുമായി പന്ത് വലയിലേക്ക്. ഇതിഹാസതാരം തിയറി ഒൻറിയെ മറികടന്ന് 52 ഗോളുകളുമായി ഇനി ഫ്രാൻസിന്റെ ടോപ്സ്കോറർ പദവിയും ഇതോടെ ജിറൂദിനു സ്വന്തം (1–0).

സ്വന്തം ബോക്സിനു മുന്നിൽവച്ച് അന്റോയ്ൻ ഗ്രീസ്മാന്റെ ലോങ് ക്ലിയറൻസിനു പിന്നാലെയുണ്ടായ കൗണ്ടർ അറ്റാക്ക് ഫ്രാൻസിന്റെ രണ്ടാം ഗോളിനും വഴിതുറന്നു. വലതുവിങ്ങിലൂടെ പന്തുമായി കുതിച്ച് ഉസ്മാൻ ഡെംബലെയുടെ അളന്നുമുറിച്ച ക്രോസ് സമാന്തരമായി പറന്ന എംബംപെക്കു നേരെ. ബോക്സിന്റെ വക്കിൽ പന്ത് നിയന്ത്രിച്ച് ഒരുവട്ടം കൂടി ലക്ഷ്യത്തിലേക്ക് ലോങ് റേഞ്ചറിന്റെ കരുത്തു തടുക്കാൻ പോളിഷ് ഗോൾകീപ്പർ വോയ്ചെക് ഷെസ്നിയുടെ മികവും മതിയായിരുന്നില്ല (2–0).

kylian-mbappe
കിലിയൻ എംബപെ(Photo by FRANCK FIFE / AFP)

ഇൻജറി ടൈമിന്റെ ആദ്യ മിനിറ്റിൽ വീണ്ടും എംബപെ. 2–ാം ഗോളിനെ അനുസ്മരിപ്പിച്ച ഗോൾ. മാർക്കസ് തുറാമിന്റെ അസിസ്റ്റിൽ ലഭിച്ച പന്ത് ബോക്സിന്റെ മൂലയ്ക്കു വച്ച് നിയന്ത്രിച്ച് തൊടുത്ത കരുത്തുറ്റ ഷോട്ട് വലയിൽ(3–0). ഇൻജറി ടൈമിന്റെ അവസാന നിമിഷത്തിൽ ഫ്രഞ്ച് ബോക്സിനകത്ത് വച്ച് ഡിഫൻഡർ ഡായോ ഉപമെകാനോയുടെ കയ്യിൽ പന്തു തട്ടിയതിനെത്തുടർന്നായിരുന്നു പെനൽറ്റി. ആദ്യശ്രമം റഫറി അനുവദിക്കാതിരുന്നതിനെത്തുടർന്ന് രണ്ടാം ശ്രമത്തിലാണ് ലെവൻഡോവ്സ്കി ഗോൾ നേടിയത്(3–1). 

france-wc
കിലിയൻ എംബപെയുടെ ഗോൾ ആഘോഷിക്കുന്ന ഫ്രഞ്ച് താരങ്ങൾ (Photo by MANAN VATSYAYANA / AFP)

ഗോളുകൾ നേടിയത് ജിറൂദും എംബപെയും ആണെങ്കിലും ഫ്രഞ്ച് നിരയിലെ യഥാർഥ സൂര്യൻ മിഡ്ഫിൽഡർ അന്റോയ്ൻ ഗ്രീസ്മാനായിരുന്നു. പിന്നോട്ടിറങ്ങി പ്രതിരോധിച്ചും മുന്നോട്ടുകയറി ആക്രമിച്ചും അവസരങ്ങൾ സൃഷ്ടിച്ചു കളംനിറഞ്ഞ ഗ്രീസ്മാനെ വലംവയ്ക്കുന്ന നവഗ്രഹങ്ങളെപ്പോലെ ഫ്രാൻസിന്റെ ഔട്ട്ഫീൽഡ് കളിക്കാരും. 

English Summary: France vs Poland 3-1: World Cup 2022 – as it happened

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com