ADVERTISEMENT

ദോഹ∙  ഡൊമിനിക് ലിവകോവിച്ച് എന്ന സൂപ്പർമാനാണ് ക്രൊയേഷ്യയുടെ ഹീറോ. ഗോൾവലയ്ക്കു മുന്നിൽ  ലിവകോവിച്ച് പുറത്തെടുത്ത അതിമാനുഷിക പ്രകടനത്തിന്റെ ചിറകിലേറി അവർ ലോകകപ്പിന്റെ ക്വാർട്ടറിൽ.  പ്രീക്വാർട്ടറിൽ നിശ്ചിതസമയത്തിനും എക്സ്ട്രാ ടൈമിനും ശേഷം നടന്ന ഷൂട്ടൗട്ടിൽ ക്രൊയേഷ്യ 3–1ന് ജപ്പാനെ തുരത്തി. അതിന്റെ ക്രെഡിറ്റിൽ വലിയൊരു പങ്കും ഡൈനമോ സാഗ്രെബിന്റെ താരമായ ലിവകോവിച്ചിനാണ്.  ഷൂട്ടൗട്ടിൽ ക്രൊയേഷ്യയ്ക്കായി നിക്കോള വ്ലാസിച്ച്, മാർസലോ ബ്രോസോവിച്ച്, മാരിയോ പസാലിച്ച് എന്നിവരും ജപ്പാനായി തകുമ അസാനോയും സ്കോർ ചെയ്തു. 

ജപ്പാന്റെ തകുമി മിനാമിനോ, കൗരു മിറ്റോമ, മായ യോഷിദ എന്നിവരുടെ കിക്കുകളാണ് അഭ്യാസിയെപ്പോലെ ചാടി ലിവകോവിച്ച് തടഞ്ഞിട്ടത്. ക്രൊയേഷ്യയുടെ മാർക്കോ ലിവായയും കിക്ക് പാഴാക്കി. നേരത്തേ, നിശ്ചിതസമയവും എക്സ്ട്രാ ടൈമും പിന്നിട്ടപ്പോൾ 1–1 ആയിരുന്നു സ്കോർനില. ജപ്പാനായി 44–ാം മിനിറ്റിൽ ദേയ്സൻ മേയ്ഡ, ക്രൊയേഷ്യയ്ക്കു വേണ്ടി 55–ാം മിനിറ്റിൽ ഇവാൻ പെരിസിച്ച് എന്നിവരാണ് ലക്ഷ്യം കണ്ടത്. എക്സ്ട്രാ ടൈമിൽ ഗോളുകളൊന്നും പിറന്നില്ല.

ലോകകപ്പ് ചരിത്രത്തിൽ തങ്ങളുടെ ആദ്യത്തെ ക്വാർട്ടർ സ്വപ്നം കണ്ട് എത്തിയ ജപ്പാനായി ആദ്യം കിക്കെടുത്തത് 10–ാം നമ്പർതാരം തകുമി മിനാമിനോയാണ്. ദുർബലമായ വലംകാൽ ഷോട്ട്, ഷൂട്ടൗട്ടിന്റെ പരിഭ്രമമൊന്നും കൂടാതെ ലിവകോവിച്ച് പ്രതിരോധിച്ചു.  മറുവശത്ത്, ക്രൊയേഷ്യയ്ക്കായി ആദ്യ കിക്കെടുത്ത നിക്കോള വ്ലാസിച്ചിന് ലക്ഷ്യം തെറ്റിയില്ല (1–0). ജപ്പാന്റെ 2–ാം ഷോട്ടെടുത്ത കൗരി മിറ്റോമി ഇടതുമൂല ലക്ഷ്യം വച്ച് തൊടുത്ത ഷോട്ടും ലിവകോവിച്ചിന് വെല്ലുവിളിയുയർത്തിയില്ല. ഷോട്ട് തടുത്തിട്ടു (1–0). 

livakovic
ഡൊമിനിക് ലിവകോവിച്ചും സംഘവും വിജയം ആഘോഷിക്കുന്നു (Photo by Ina Fassbender / AFP)

ക്രൊയേഷ്യയുടെ അടുത്ത കിക്കെടുത്ത മാർസലോ ബ്രോസോവിച്ച് വലകുലുക്കിയതോടെ ലീഡ് ഉയർന്നു (2–0). തങ്ങളുടെ 3–ാം കിക്ക് തകുമ അസാനോ ലക്ഷ്യത്തിലെത്തിച്ചതോടെ ജപ്പാന് നേരിയ പ്രതീക്ഷയായി (2–1). എന്നാൽ, ക്രൊയേഷ്യയുടെ അടുത്ത കിക്ക് മാർക്കോ ലിവായ പാഴാക്കിയപ്പോൾ അതേ സ്കോർനില തുടർന്നു.  അടുത്ത ശ്രമത്തിൽ പക്ഷേ, മായ യോഷിദയ്ക്കും പിഴച്ചതോടെ ജപ്പാന്റെ സാധ്യത മങ്ങി (2–1). നാലാമനായി സ്പോട്ടിലെത്തിയ മാരിയോ പസാലിച്ചിന്റെ ഷോട്ട് ഗോളായി. പന്തു ഗോൾവലയിൽ വിശ്രമിക്കും മുൻപു തന്നെ ക്രൊയേഷ്യൻ ക്യാംപിൽ ആഘോഷം തുടങ്ങിയിരുന്നു. 

livakovic-save
ഡൊമിനിക് ലിവകോവിച്ച് (Photo by Anne-Christine POUJOULAT / AFP)

ജപ്പാൻ തുടരെ അവസരങ്ങൾ സൃഷ്ടിക്കുന്നതിനിടെയായിരുന്നു ഇടവേളയ്ക്കു തൊട്ടുമുൻപ് മേയ്ഡയുടെ ഗോൾ. ഷോർട്ട് കോർണറിനു പിന്നാലെ റിറ്റ്സു ഡോവന്റെ ക്രോസ് ബോക്സിലേക്ക്. ക്രൊയേഷ്യ‍ൻ ഡിഫൻഡർമാർക്കിടയിലെ കൂട്ടപ്പൊരിച്ചിലിനിടെ മായ യോഷിദയുടെ അസിസ്റ്റിൽ അതിസൂക്ഷ്മമായ ഫിനിഷിങ്ങിലൂടെ മേയ്ഡ ഈ ലോകകപ്പിൽ തന്റെ ആദ്യ ഗോൾ കുറിച്ചു. ജപ്പാന് ലീഡ് (1–0).

dominik-livakovic-wc
ഡൊമിനിക് ലിവകോവിച്ച് (Photo by Ina Fassbender / AFP)

രണ്ടാം പകുതിയുടെ തുടക്കം മുതൽ ജപ്പാൻ ഹൈപ്രസിങ് തുടരുന്നതിനിടെയാണ് ക്രൊയേഷ്യ ഒപ്പമെത്തിയത്. ജപ്പാൻ ബോക്സിലേക്കുള്ള ക്രൊയേഷ്യൻ മുന്നേറ്റത്തിനിടെ ബോക്സിനകത്തേക്ക് ഡെജാൻ ലോവ്‌റന്റെ ഹൈ ക്രോസ്. എതിർ ഡിഫൻഡർമാർക്കിടയിൽനിന്നു ചാടി ഉയർന്ന പെരിസിച്ചിന്റെ ഹെഡർ വെടിയുണ്ട പോലെ വലയിലെത്തി (1–1).

സമനില ഗോൾ നേടിയതിനു ശേഷം ആലസ്യത്തിൽ നിന്നുണർന്ന പോലെ ക്രൊയേഷ്യയുടെ ആക്രമണങ്ങൾക്കു മൂർച്ചയേറി. ലൂക്ക മോഡ്രിച്ചിന്റെ നേതൃത്വത്തിൽ ഒത്തിണക്കത്തോടെയുള്ള നീക്കങ്ങൾ ജപ്പാൻ പ്രതിരോധത്തിനു വെല്ലുവിളിയുയർത്തി. 

ഡൊമിനിക് ലിവകോവിച്ച്

ഗോൾകീപ്പർ

ക്ലബ്: ഡൈനമോ സാഗ്രെബ്

പ്രായം: 27

പെനൽറ്റി ഷൂട്ടൗട്ടിൽ ജപ്പാന്റെ 3 കിക്കുകൾ തടഞ്ഞ് ക്രൊയേഷ്യയെ ക്വാർട്ടറിലെത്തിച്ച ഡൊമിനിക് ലിവകോവിച്ചാണ് മിന്നും താരം. ജപ്പാൻ താരങ്ങളുടെ നീക്കം മുൻകൂട്ടി മനസ്സിലാക്കിയുള്ള സേവുകളാണ് ലിവകോവിച്ച് നടത്തിയത്. മത്സരത്തിൽ ജപ്പാൻ നടത്തിയ പല മുന്നേറ്റങ്ങളും ലിവകോച്ച് നിഷ്ഫലമാക്കിയിരുന്നു. ഗോളെന്നുറപ്പിച്ച 3 ഷോട്ടുകൾ മത്സരത്തിനിടെ ലിവകോവിച്ച് തടഞ്ഞു. ആറടി രണ്ടിഞ്ചുകാരനായ ലിവകോവിച്ച്  2017ലാണ് ക്രൊയേഷ്യയ്ക്കായി ആദ്യ മത്സരം കളിച്ചത്. ഇതുവരെ 37 രാജ്യാന്തര മത്സരങ്ങൾ കളിച്ചു.

English Summary: Croatia beat Japan on penalties to reach World Cup quarter-finals – as it happened

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com