ADVERTISEMENT

യൂറോപ്യൻ ഫുട്ബോളിന്റെ കണിശതയും കാര്യക്ഷമതയും ആരാധകർ ലോകകപ്പിൽ ശരിക്കു കണ്ടു. അതിനു കാരണക്കാരായത് രണ്ടു കളിക്കാർ. ഫ്രാൻസിന്റെ ഇരുപത്തിമൂന്നുകാരൻ കിലിയൻ എംബപെയും ഇംഗ്ലണ്ടിന്റെ പത്തൊൻപതുകാരൻ ജൂഡ് ബെലിങ്ങാമും. പോളണ്ടിനെതിരെ 2 കിടിലൻ ഗോളുകളിലൂടെയാണ് എംബപെ തന്റെ മികവ് വീണ്ടും തെളിയിച്ചതെങ്കിൽ സെനഗലിനെതിരെ മനോഹരമായ ഗോൾ ഒരുക്കിയാണ് ബെലിങ്ങാം വരവറിയിച്ചത്. ശനിയാഴ്ച ക്വാർട്ടർ ഫൈനലിൽ ഇംഗ്ലണ്ടും ഫ്രാൻസും ഏറ്റുമുട്ടുമ്പോൾ അത് ആഫ്രിക്കൻ പാരമ്പര്യമുള്ള ഈ രണ്ടു കളിക്കാർ തമ്മിലുള്ള മാറ്റുരയ്ക്കൽ കൂടിയാകും.

എന്തു കൊണ്ട് ബെലിങ്ങാം?

ഉജ്വലമായ ബോൾ കാരിയിങ് മികവാണ് ബെലിങ്ങാമിനെ ഒന്നാന്തരം മിഡ്ഫീൽഡറാക്കുന്നത്. പന്തു കൈവിടാതെ തന്നെ വേഗത്തിൽ ഓടാനും എതിർ ഡിഫൻഡർമാരെ മറികടക്കാനും സഹതാരങ്ങൾക്ക് കൃത്യമായി പാസ് ചെയ്യാനും ബെലിങ്ങാമിനു കഴിയുന്നു. സെനഗലിനെതിരെ ബെലിങ്ങാമിന്റെ അങ്ങനെയൊരു ഓട്ടമാണ് ഇംഗ്ലണ്ടിന്റെ രണ്ടാം ഗോളിനു വഴിയൊരുക്കിയത്. ജർമൻ ബുന്ദസ്‌ലിഗ ക്ലബ് ബൊറൂസിയ ഡോർട്ട്മുണ്ടിന്റെ താരമാണ്.

19 - ഇംഗ്ലണ്ടിന്റെ ലോകകപ്പ് ഗോൾ സ്കോറർമാരിൽ ഏറ്റവും പ്രായം കുറഞ്ഞ രണ്ടാമത്തെ താരമാണ് ബെലിങ്ങാം. ഇറാനെതിരെ ഗോളടിച്ചപ്പോൾ ബെലിങ്ങാമിന്റെ പ്രായം 19 വയസ്സ്, 145 ദിവസം.  മൈക്കൽ ഓവനാണ് (18 വയസ്സ്, 190 ദിവസം) പ്രായം കുറഞ്ഞയാൾ.

ബെലിങ്ങാം Vs സെനഗൽ

കളിച്ച സമയം: 75 മിനിറ്റ്
അസിസ്റ്റ്:1
ബോൾ ടച്ച്:58
പാസിങ് കൃത്യത: 90 %
ഡ്രിബിളുകൾ: 3
ഇന്റർസെപ്ഷൻസ്: 2

എന്തു കൊണ്ട് എംബപെ?

എതിർ ഡിഫൻഡർമാരെ കാതങ്ങൾ പിന്നിലാക്കുന്ന അതിവേഗമുള്ള ഓട്ടമാണ് എംബപെയെ ലോകോത്തര സ്ട്രൈക്കറാക്കുന്നത്. സഹതാരം പന്ത് റിലീസ് ചെയ്തതിനു ശേഷമേ ഓട്ടം തുടങ്ങൂ എന്നതിനാൽ എംബപെ ഓഫ്സൈഡ് ട്രാപ്പിലും കുരുങ്ങാറില്ല. പോളണ്ടിനെതിരെ മണിക്കൂറിൽ 35 കിലോമീറ്റർ വേഗത്തിലായിരുന്നു എംബപെയുടെ ഒരു മുന്നേറ്റം. അതിവേഗത്തിൽ വെട്ടിയൊഴിഞ്ഞ് തകർപ്പൻ ഷോട്ടുകൾ പായിക്കാനുള്ള കഴിവും എംബപെയെ ഡിഫൻഡർമാരുടെ പേടി സ്വപ്നമാക്കുന്നു. പെനൽറ്റി ബോക്സിന്റെ വലതു പാർശ്വത്തിൽ പന്തു കിട്ടിയ അവസരങ്ങളിലാണ് എംബപെ രണ്ടു തവണയും ലക്ഷ്യം കണ്ടത്.

9 - ലോകകപ്പിലെ ടോപ് സ്കോറർ പോരാട്ടത്തിൽ ഇപ്പോൾ ഒറ്റയ്ക്ക് ഒന്നാമതാണ് എംബപെ- 5 ഗോളുകൾ. 2 അസിസ്റ്റുകളും എംബപെയുടെ പേരിലുണ്ട്. കഴിഞ്ഞ ലോകകപ്പിലെ 4 ഗോളുകൾ കൂടി ചേർത്താൽ ആകെ 11 മത്സരങ്ങളിൽ 9 ഗോളുകൾ.

എംബപെ Vs പോളണ്ട്

കളിച്ച സമയം: 90 മിനിറ്റ്
ഗോളുകൾ: 2
അസിസ്റ്റ്:1
ഗോൾ ഷോട്ടുകൾ: 5
ഡ്രിബിളുകൾ:5
ബോൾ ടച്ചുകൾ: 66

English Summary : Impact players Jude Bellingham and Kylian Mbappe

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com