ADVERTISEMENT

അൽ റയ്യാൻ∙ ഖത്തർ ലോകകപ്പിലെ ഏറ്റവും വലിയ അട്ടിമറിയിലൂടെ മുൻ ലോകചാംപ്യന്മാരായ സ്പെയിനിനെ തകർത്ത് ആഫ്രിക്കൻ ടീം മൊറോക്കോ ക്വാർട്ടറിൽ. നിശ്ചിത സമയത്തും എക്സ്ട്രാ ടൈമിലും ഗോൾരഹിത സമനിലയിലായിരുന്നു. ഷൂട്ടൗട്ടിൽ 3–0നാണ് മൊറോക്കോയുടെ ജയം. ഷൂട്ടൗട്ടിൽ മൊറോക്കോയ്ക്കു വേണ്ടി അബ്ദുൽ ഹാമിദ് സബീരി, ഹാക്കിം സിയേഷ്, അച്റഫ് ഹക്കീമി എന്നിവർ ഗോൾ നേടി. സ്പെയിനിന്റെ പാബ്ലോ സെരബിയ, കാർലോസ് സോളർ, സെർജിയോ ബുസ്കറ്റ്സ് എന്നിവർ കിക്കുകൾ പാഴാക്കി. ലോകകപ്പ് ചരിത്രത്തിലാദ്യമായാണ് മൊറോക്കോ അവസാന എട്ടിൽ ഇടംപിടിക്കുന്നത്.

എജ്യുക്കേഷൻ സിറ്റി സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ പാസിങ് കൊണ്ടു മാത്രം ജയിക്കാനാവില്ലെന്ന വലിയ പാഠം സ്പെയിനിനെ മൊറോക്കോ പഠിപ്പിച്ചു. നിശ്ചിത സമയത്തും എക്സ്ട്രാ ടൈമിലുമായി 77% പന്തവകാശവും 1,019 പാസുകളും നേടിയ സ്പെയിൻ ആകെ അടിച്ചത് ഒരു ഗോൾഷോട്ട് മാത്രം. ബോക്സ് വരെ പന്തെത്തിച്ചെങ്കിലും മൊറോക്കോയുടെ ഉറച്ച പ്രതിരോധം ഗോൾ നേടാൻ അനുവദിക്കാതിരുന്നതിനാൽ മത്സരം ഷൂട്ടൗട്ടിലെത്തി.

ഷൂട്ടൗട്ടിൽ ആദ്യ കിക്കെടുത്തത് മൊറോക്കോയുടെ അബ്ദുൽ ഹാമിദ് സബീരി. സബീരിയുടെ വലത്തേക്കുള്ള ഷോട്ടിനു ഉനായ് സീമോൻ ചാടിയത് ഇടത്തേക്ക്. ഒരു ഗോളിന് മൊറോക്കോ മുന്നിൽ (1–0). എക്സ്ട്രാ ടൈമിന്റെ അവസാനം പകരക്കാരനായി ഇറങ്ങിയ പാബ്ലോ സെരബിയ സ്പെയിനിന്റെ ആദ്യ കിക്കെടുത്തെങ്കിലും പോസ്റ്റിൽ തട്ടിത്തെറിച്ചു. പോസ്റ്റിനു മധ്യഭാഗത്തേക്കാണ് സൂപ്പർ താരം ഹാക്കിം സിയേഷ് മൊറോക്കോയുടെ രണ്ടാം കിക്കെടുത്തത്. 

സീമോൻ ചാടിയത് ഇടത്തേക്കും (2–0). കാർലോസ് സോളർ എടുത്ത സ്പെയിനിന്റെ രണ്ടാം കിക്ക് ബോണോ തടഞ്ഞതോടെ അട്ടിമറി മണത്തു (2–0). എന്നാൽ മൊറോക്കോയുടെ ബദർ ബെലൂൻ എടുത്ത കിക്ക് തടഞ്ഞ് ഉനായ് സിമോൻ സ്പെയിനിന് പ്രതീക്ഷ നൽകി (2–0). സ്പെയിനിന്റെ സെർജിയോ ബുസ്കറ്റ്സ് എടുത്ത ദുർബലമായ കിക്ക് ബോണോ തടഞ്ഞതോടെ മൊറോക്കോ ജയം ഉറപ്പിച്ചു. മൊറോക്കോയുടെ നാലാം കിക്കെടുത്ത അച്റഫ് ഹക്കീമി മൊറോക്കോയെ ചരിത്രത്തിലേക്ക് നയിച്ചു (3–0).

coach-morocco
ഷൂട്ടൗട്ടിൽ മൊറോക്കോയുടെ വിജയത്തിനു ശേഷം മൊറോക്കോ പരിശീലകൻ വാലിദ് റെഗ്രഗുയിയെ എടുത്തുയർത്തി ആഹ്ലാദം പങ്കിടുന്ന മൊറോക്കൻ താരങ്ങൾ. Twitter Photo@FIFAWorldCup

യാസീൻ ബോണോ

ഗോൾകീപ്പർ

ക്ലബ്: സെവിയ്യ

വയസ്സ്: 31

ഷൂട്ടൗട്ടിൽ സ്പെയിനിനെതിരെ 3–0 വിജയം നേടിയതിൽ നിർണായക പങ്കുവഹിച്ച മൊറോക്കോ ഗോൾകീപ്പർ യാസീൻ ബോണോയാണ് ഈ കളിയിലെ മിന്നും താരം. കാർലോസ് സോളർ, സെ‍ർജിയോ ബുസ്ക്കറ്റ്സ് എന്നിവരുടെ ഷോട്ടുകൾ അനായാസം തടഞ്ഞിട്ട സ്പാനിഷ് ക്ലബ് സെവിയ്യയുടെ താരം നിശ്ചിത സമയത്തും എക്സ്ട്രാ ടൈമിലും ഉജ്വല പ്രകടനമാണ് നടത്തിയത്. സ്പെയിനിന്റെ  2 ഗോൾ അവസരങ്ങൾ തടഞ്ഞു. 

English Summary: Morocco knock out Spain on penalties to reach World Cup quarter-final – as it happened

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com