കണങ്കാലിൽ പരുക്കേറ്റിട്ടും തോൽക്കാതെ മാർട്ടിനസ്: ‘കളിച്ചത് വേദനയ്ക്കുള്ള ഇഞ്ചക്ഷനെടുത്ത്’
Mail This Article
ദോഹ∙ വേദനസംഹാരിയുടെ സഹായത്തോടെയാണ് അർജന്റീനയുടെ മിന്നുംതാരം ലൗട്ടൗരോ മാർട്ടിനസ് ഈ ലോകകപ്പിൽ കളിച്ചതെന്നു താരത്തിന്റെ ഏജന്റ്. കണങ്കാലിലെ പരുക്കാണ് അർജന്റീനയുടെ ഇന്റര്‍മിലാൻ താരത്തെ അലട്ടുന്നത്. പോളണ്ടിനും ഓസ്ട്രേലിയയ്ക്കും എതിരായ മല്‍സരത്തില്‍ പകരക്കാരനായാണ് ലൗട്ടൗരോ മാർട്ടിനസ് കളത്തിലിറങ്ങിയത്. ഇതോടെയാണ് താരത്തിന്റെ കായികക്ഷമതയെക്കുറിച്ച് ചര്‍ച്ച തുടങ്ങിയത്.
സൗദിക്കെതിരായ മല്‍സരത്തില്‍ മാർട്ടിനസിന്റെ രണ്ടുശ്രമങ്ങള്‍ ഓഫ്സൈഡില്‍ കലാശിച്ചിരുന്നു. ഓസ്ട്രേലിയയ്ക്കെതിരായ പ്രീക്വാര്‍ട്ടറില്‍ അവസാന നിമിഷം മെസ്സി ഒരുക്കിക്കൊടുത്ത അവസരങ്ങളും മാർട്ടിനസിന് മുതലാക്കാനായില്ല. അര്‍ജന്റീന റേഡിയോ സ്റ്റേഷന്‍ ലാ റെഡിന് നല്‍കിയ അഭിമുഖത്തിലാണ് മാർട്ടിനസ് വേദനയറിയാതിരിക്കുന്നതിനുള്ള ഇഞ്ചക്ഷനെടുത്താണ് കളത്തിലിറങ്ങുന്നതെന്ന് ഏജന്റ് അലഹാന്ദ്രോ കാമാച്ചോ വെളിപ്പെടുത്തിയത്.
മാർട്ടിനസ് എത്രയും വേഗം പൂര്‍ണ ആരോഗ്യവാനാകുമെന്നും അര്‍ജന്റീനയുടെ മുന്നേറ്റത്തില്‍ നിര്‍ണായക സാന്നിധ്യമാകുമെന്നും അലഹാന്ദ്രോ ആത്മവിശ്വാസം പ്രകടിപ്പിച്ചു. ആദ്യ ഇലവനില്‍ അവസരം നഷ്ടമായ ലൗട്ടൗരോ മാർട്ടിനസിന് പകരക്കാരനായി എത്തിയ ജൂലിയന്‍ അല്‍വാരസ് ഇതിനോടകം രണ്ടുഗോളുകള്‍ നേടിക്കഴിഞ്ഞു.
English Summary: Agent reveals Lautaro Martinez has been playing through injury at WC