ADVERTISEMENT

എജ്യുക്കേഷൻ സിറ്റി സ്റ്റേഡിയം ഇന്നു ബ്രസീൽ ആരാധകരുടെ തലസ്ഥാനമാകും, ലുസെയ്ൽ സ്റ്റേഡിയം അർജന്റീന ആരാധകരുടെ ആസ്ഥാനവും! ലോകകപ്പ് ക്വാർട്ടർ ഫൈനലിൽ ഇന്ന് മണിക്കൂറുകളുടെ വ്യത്യാസത്തിൽ കളത്തിലിറങ്ങുമ്പോൾ രണ്ടു ലാറ്റിനമേരിക്കൻ ടീമുകൾക്കും മുന്നിലുള്ളത് യൂറോപ്യൻ എതിരാളികൾ. ബ്രസീൽ-ക്രൊയേഷ്യ മത്സരം ഇന്ത്യൻ സമയം രാത്രി 8.30ന്. അർജന്റീന-നെതർലൻഡ്സ് മത്സരത്തിന്റെ കിക്കോഫ് രാത്രി 12.30ന്. ജയിച്ചു കയറിയാൽ ബ്രസീലും അർജന്റീനയും സെമിഫൈനലിൽ ഏറ്റുമുട്ടും എന്നത് ആകർഷണം. പോർച്ചുഗൽ-മൊറോക്കോ, ഇംഗ്ലണ്ട്- ഫ്രാൻസ് ക്വാർട്ടർ ഫൈനലുകൾ നാളെ നടക്കും.

ജോഗോ ഓർ ഗോ!

ബ്രസീലിന്റെ സുന്ദരഫുട്ബോളായ ജോഗോ ബൊണീറ്റോ കണ്ടു കൊതി തീർന്നിട്ടില്ല ആരാധകർക്ക്. ദക്ഷിണ കൊറിയയ്ക്കെതിരെ ആദ്യ പകുതിയിൽ ബ്രസീൽ കാഴ്ച വച്ച ഫുട്ബോൾ ഈ ലോകകപ്പിലെ ഏറ്റവും ആനന്ദകരമായ കാഴ്ചകളിലൊന്നായിരുന്നു. ലോകമെങ്ങുമുള്ള ഫുട്ബോൾ ആരാധകർ ഇന്ന് അതിന്റെ തുടർച്ച കാണാൻ കൊതിക്കുമ്പോൾ വെറും 42 ലക്ഷം മാത്രം ജനസംഖ്യയുള്ള ഒരു രാജ്യം ജോഗോ ബൊണീറ്റോയ്ക്കു ഗോ ബാക്ക് പറയാൻ ഒരുങ്ങിയിറങ്ങും- ക്രൊയേഷ്യ! 

STAR വാച്ച്

ഗോൾ മുഖത്ത് ഡൊമിനിക് ലിവകോവിച്ച് മുതൽ മുന്നേറ്റത്തിൽ ഇവാൻ പെരിസിച്ച് വരെ ഹീറോസ് ആണെങ്കിലും  ക്രൊയേഷ്യയുടെ വീരനായകൻ മുപ്പത്തിയേഴുകാരൻ മിഡ്ഫീൽഡർ ലൂക്ക മോഡ്രിച്ചാണ്.  ബ്രസീൽ ടീമിൽ നെയ്മാർ താരപ്രഭയിൽ ഒന്നാമനാണെങ്കിലും ലോകകപ്പിലെ കളി മികവിൽ വിനീസ്യൂസ് ജൂനിയറും റിച്ചാലിസണുമെല്ലാം ഒപ്പമുണ്ട്. നാലു കളികളിലായി ഒരു ഗോൾ മാത്രം വഴങ്ങിയ പ്രതിരോധനിരയാണ് ടീമിന്റെ നട്ടെല്ല്.

TEAM ന്യൂസ്

ബ്രസീൽ നിരയിൽ പരുക്കേറ്റ ഗബ്രിയേൽ ജിസ്യൂസും അലക്സ് ടെല്ലാസും ഇല്ല. അലക്സ് സാന്ദ്രോയുടെ കാര്യവും സംശയം. ഡാനിലോ തന്നെയാകും ലെഫ്റ്റ് വിങ് ബാക്ക്. പരുക്കിൽ നിന്നു മോചിതനായ നെയ്മാർ മുന്നേറ്റത്തിലുണ്ടാകും. എദർ മിലിറ്റാവോ, ഫ്രെഡ്, ബ്രൂണോ ഗുയിമാറെസ് എന്നിവർക്ക് ഒരു മഞ്ഞക്കാർഡ് കൂടി കണ്ടാൽ സസ്പെൻഷൻ ഭീഷണിയുണ്ട്. ക്രൊയേഷ്യൻ നിരയിൽ  മോഡ്രിച്ച്, മാറ്റിയോ കൊവാചിച്ച്, ബോർന ബാരിസിച്ച്, ദെജാൻ ലോ‌വ്റൻ എന്നിവർ ഒരു മ‍ഞ്ഞക്കാർഡ്കൂടി കണ്ടാൽ    സസ്പെൻഷനിലാകും. 

രാത്രി 8.30 ബ്രസീൽ X ക്രൊയേഷ്യ

5 - ലോകകപ്പ് ചരിത്രത്തിൽ ക്രൊയേഷ്യയുടെ കഴിഞ്ഞ 5 നോക്കൗട്ട് മത്സരങ്ങളിൽ നാലും എക്സ്ട്രാ ടൈമിലേക്കു നീണ്ടു. അതിൽ നാലിലും ക്രൊയേഷ്യ ജയിച്ചു. മൂന്നെണ്ണം പെനൽറ്റി ഷൂട്ടൗട്ടിലൂടെയാണ് ജയിച്ചത്.

നേർക്കുനേർ

ആകെ മത്സരങ്ങൾ: 4
ബ്രസീൽ ജയം: 3
ക്രൊയേഷ്യ ജയം: 0
സമനില: 1

ലോകകപ്പ്

കളി: 2
ബ്രസീൽ ജയം: 2
ക്രൊയേഷ്യ ജയം: 0

മെസ്സി ഓർ ഡച്ച്!

ഖത്തർ ലോകകപ്പിന്റെ ഏറ്റവും വലിയ പരസ്യവാചകം ലയണൽ മെസ്സിയുടെയും ക്രിസ്റ്റ്യാനോ റൊണാൾഡോയുടെയും അവസാന ലോകകപ്പ് എന്നതാണ്. മെസ്സി ലോകകപ്പിൽ മുത്തമിടും എന്നു കരുതിയിരുന്നവർ ആദ്യ കളിയിൽ സൗദി അറേബ്യ അർജന്റീനയെ തോൽപിച്ചതോടെ നിശ്ശബ്ദരായി. എന്നാൽ, മെസ്സി തന്നെ അവർക്കു ധൈര്യം നൽകി. മെക്സിക്കോ, പോളണ്ട്, ഓസ്ട്രേലിയ എന്നിവരെ തോൽപിച്ച അർജന്റീന ഇന്നു നിൽക്കുന്നത് ലോകകപ്പിൽ ഏറ്റവും തന്ത്രപരമായി കളിക്കുന്ന ടീമിനു മുന്നിലാണ്- ലൂയി വാൻ ഗാൾ പരിശീലിപ്പിക്കുന്ന നെതർലൻഡ്സ്.  

STAR വാച്ച്

അർജന്റീനയുടെ കാര്യത്തിൽ സംശയമേതുമില്ല - ടീമിനെ മുൻപില്ലാത്ത വിധം വീര്യത്തിൽ മുന്നോട്ടു കൊണ്ടു പോകുന്ന ലയണൽ മെസ്സി തന്നെ. ഗോൾവലയത്തിൽ എമിലിയാനോ മാർട്ടിനസ് മുതൽ മുന്നേറ്റത്തിൽ ജൂലിയൻ അൽവാരസ് വരെ മെസ്സിയുടെ അവസാന ലോകകപ്പ് അവിസ്മരണീയമാക്കാൻ കൈമെയ് മറന്നു പൊരുതുന്നു. നെതർലൻഡ്സ് ടീമിലെ സൂപ്പർ താരങ്ങൾ ലിവർപൂൾ ഡിഫൻഡർ വിർജിൽ വാൻ ദെയ്ക്കും ബാർസിലോന മിഡ്ഫീൽഡർ ഫ്രെങ്കി ഡിയോങ്ങുമാണ്. മൂന്നു ഗോളുകൾ നേടിയ കോഡി ഗാക്പോ, ഗോളടിക്കുകയും ഗോളടിപ്പിക്കുകയും ചെയ്യുന്ന ഡെൻസൽ ഡംഫ്രൈസ്, ഡാലി ബ്ലിൻഡ് തുടങ്ങിയവർ വാൻ ഗാളിന്റെ അധ്വാനികളായ കുട്ടികൾ.

TEAM ന്യൂസ്

അർജന്റീന നിരയിൽ പാപു ഗോമസിനു പകരം എയ്ഞ്ചൽ ഡി മരിയ തന്നെ വിങ്ങിൽ ഇറങ്ങും. ഡി മരിയയ്ക്കു പകരം ഓസ്ട്രേലിയയ്ക്കെതിരെ ഇറങ്ങിയ ഗോമസിന് നേരിയ പരുക്കേറ്റിരുന്നു. എന്നാൽ അപ്പോഴേക്കും ഡി മരിയ പരുക്കിൽ നിന്നു മുക്തനായെന്ന വാർത്ത കോച്ച് ലയണൽ സ്കലോണിക്ക് ആശ്വാസമായി. നെതർലൻഡ്സ് നിരയിൽ ആരും പരുക്കിന്റെ    ഭീഷണിയിലല്ല. 

രാത്രി 12.30  അർജന്റീന Xനെതർലൻഡ്സ്

19 - 19 മത്സരങ്ങളായി പരാജയമറിഞ്ഞിട്ടില്ല  നെതർലൻഡ്സ്. 36 കളി തോൽക്കാതെ വന്ന അർജന്റീന ലോകകപ്പിൽ സൗദിയോടു തോറ്റു. 

നേർക്കുനേർ

ആകെ മത്സരങ്ങൾ: 9
നെതർലൻഡ്സ് ജയം: 4
അർജന്റീന ജയം: 2
സമനില: 3

ലോകകപ്പ്

കളി: 5
അർജന്റീന ജയം: 2
നെതർലൻഡ്സ് ജയം: 2
സമനില: 1

English Summary : FIFA World Cup 2022 Quarter Final matches start today

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com