62,000 കോടി പോക്കറ്റിലാക്കി ഫിഫ: ഇറക്കിയത് സ്വന്തം മുതൽ; ഇനി കാണാം ഖത്തറിന്റെ ‘കളി’
Mail This Article
ലോകകപ്പ് ഫുട്ബോൾ സംഘടിപ്പിച്ചതു വഴി കോടിക്കണക്കിനു രൂപ ഫിഫയുടെ ബാങ്ക് അക്കൗണ്ടിൽ വന്നു വീണിട്ടുണ്ടെങ്കിലും അതിലൊന്നും ആതിഥേയ രാജ്യങ്ങൾക്കു വലിയ കാര്യമില്ല. ഏകദേശം 62,000 കോടി രൂപയാണു ഖത്തർ ലോകകപ്പ് ഫുട്ബോളിൽ നിന്നു ഫിഫയ്ക്കുള്ള വരുമാനം. 40,000 കോടി രൂപയോളം ലോകകപ്പിന്റെ സംപ്രേഷണാവകാശം വിറ്റതു വഴി കിട്ടിയിട്ടുണ്ട്. 2018ലെയും 2022ലെയും ലോകകപ്പുകളുടെ സംപ്രേഷണാവകാശം 2011ൽ തന്നെ ഫിഫ വിറ്റിരുന്നു. അതായത് ഈ പണമെല്ലാം നേരത്തേ തന്നെ ഫിഫ പോക്കറ്റിലാക്കി കഴിഞ്ഞു. പരസ്യ ഇനത്തിൽ ഏകദേശം 8000 കോടി രൂപയുടെ വർധനയാണു ഫിഫയ്ക്ക് ഇത്തവണത്തെ ലോകകപ്പിൽ അധികമായുണ്ടായത്. അതാകട്ടെ, ഖത്തറിന്റെ സ്വന്തം ബ്രാൻഡുകൾ നൽകിയ പരസ്യ വരുമാനം മൂലമുണ്ടായ വർധനയാണ്. ഖത്തർ എയർവേയ്സിനു പുറമേ, ഖത്തർ എനർജി, ഖത്തർ നാഷനൽ ബാങ്ക്, ഉറീഡൂ തുടങ്ങിയവരും ലോകകപ്പിനോട് അനുബന്ധിച്ചു ഫിഫയുടെ സ്പോൺസർമാരായി. ഖത്തർ ലോകകപ്പിന്റേത് ഉൾപ്പെടെ കഴിഞ്ഞ 2 ലോകകപ്പുകളുടെ സംപ്രേഷണാവകാശത്തിന്റെ ഒരു പങ്ക് ഖത്തറിന്റെ തന്നെ ഉടമസ്ഥതയിലുള്ള ബീഇൻ സ്പോർട്സാണു സ്വന്തമാക്കിയത്. ഫലത്തിൽ സ്റ്റേഡിയം ഉൾപ്പെടെ ലോകകപ്പ് ഫുട്ബോളിന്റെ അടിസ്ഥാന സൗകര്യ വികസനത്തിനായി ചെലവഴിച്ചതിനു പുറമേ പരസ്യ ഇനത്തിലും ഖത്തർ ഫിഫയ്ക്കു കോടിക്കണക്കിനു രൂപ നൽകിയിട്ടുണ്ട്.