ADVERTISEMENT

ഇന്ത്യൻ ഫുട്ബോൾ ഒരു സിനിമാ സാമ്രാജ്യമാണെങ്കിൽ അതിൽ മെഗാഹിറ്റുകൾ സമ്മാനിക്കുന്ന ‘പ്രൊഡക്‌ഷൻ ഹൗസാണ്’ ഗോകുലം കേരള എഫ്സി. സൂപ്പർസ്റ്റാറുകളുടെ നിറഞ്ഞ ബ്ലോക്‌ബസ്റ്റർ പോലെയാണ് ഗോകുലത്തിന്റെ പുരുഷ– വനിതാ ടീമുകൾ. അതിൽ വനിതാ ലീഗിൽ ഈ സീസണിലെ കിരീടനേട്ടത്തോടെ ‘ഹാട്രിക് ത്രില്ലറാണ്’ ഗോകുലം വനിതകൾ കാഴ്ചവച്ചത് – തുടർച്ചയായ 3–ാം ചാംപ്യൻഷിപ് കിരീടം. അഹമ്മദാബാദിൽ നടന്ന ഫൈനലിൽ കർണാടകയുടെ കിക്സ്റ്റാർട്ട് എഫ്സിയെ 5–0ന് തോൽപിച്ചാണ് ഗോകുലം ജേതാക്കളായത്.

മുട്ടുമടക്കാത്ത മലബാർ വീര്യം, വിദേശ കളിക്കാരുടെ പരിചയസമ്പത്ത്, പുത്തൻ ചുണക്കുട്ടികൾ തുടങ്ങി കളിശൈലിയുടെ തിരക്കഥയും സംവിധാനവും നിർവഹിച്ചതു ടീമിന്റെ യുവപരിശീലകൻ ആന്റണി സാംസൺ ആൻഡ്രൂസ്. ഒരൊറ്റ തോൽവി പോലുമില്ലാതെ ആധികാരികമായിട്ടായിരുന്നു കിരീടധാരണം. വിജയാഹ്ലാദവുമായി ഗോകുലം വനിതാ ടീം ഇന്നു കേരളത്തിലെത്തും. ഉച്ചയ്ക്ക് ഒന്നിന് കൊച്ചി വിമാനത്താവളത്തിലെത്തുന്ന ടീം പിന്നീടു കോഴിക്കോട്ടേക്കു പോകും.

സാംബ എന്ന  ഹീറോ!

നേപ്പാളിൽ നിന്നുള്ള സ്ട്രൈക്കർ സബിത്ര ഭണ്ഡാരിയാണ് (27) ഗോളുകളും അസിസ്റ്റുകളുമായി ടീമിന്റെ ഹീറോ. 10 മത്സരങ്ങളിൽ 29 ഗോളുകളാണ് ടോപ് സ്കോററായി തിളങ്ങിയ സബിത്ര നേടിയത്. സാംബ എന്ന വിളിപ്പേരുകാരിയായ സബിത്ര, നേപ്പാൾ ദേശീയ ടീമിലെ ഫോർവേഡാണ്.2019–20 സീസണിലാണു ഗോകുലത്തിലെത്തിയത്. ഇന്ത്യൻ വനിതാ ലീഗിലെ ടോപ്സ്കോററും സബിത്രയാണ് (45 ഗോളുകൾ). ഒരു സീസണിൽ ഏറ്റവും കുടുതൽ ഗോളുകൾ എന്ന ദേശീയതാരം ബാലാദേവിയുടെ റെക്കോർഡും ഇത്തവണ സബിത്ര മറികടന്നു. മഞ്ജു ബേബി, സി.രേഷ്മ, സോണിയ ജോസ്, പി.എം. ആരതി, കെ.മാനസ, എം.പി. ഗ്രീഷ്മ എന്നിവരാണു ടീമിലെ മലയാളികൾ.

ആന്റണി എന്ന ആശാൻ!

എഷ്യൻ ഫുട്ബോൾ കോൺഫെഡറേഷന്റെ (എഎഫ്സി) എ ലൈസൻസ് നേടിയ ഇന്ത്യയിലെ ഏറ്റവും പ്രായം കുറഞ്ഞ പരിശീലകരിൽ ഒരാളാണ് ഗോകുലം കോച്ച് ഇരുപത്തിയേഴുകാരൻ ആന്റണി സാംസൺ ആൻഡ്രൂസ്. 2013ൽ പ്രിമിയർ ഇന്ത്യ ഫുട്ബോൾ അക്കാദമിയിലാണ് മുംബൈ സ്വദേശി ആന്റണി ആദ്യമായി പരിശീലകനായത്. തുടർന്ന് മിനർവ പഞ്ചാബ് എഫ്സിയുടെ സീനിയർ ടീം പരിശീലകനായി. 2017ൽ മികച്ച പരിശീലകനുള്ള പുരസ്കാരം നേടി.

അഹമ്മദാബാദ് റാക്കറ്റ് അക്കാദമി ക്ലബ്ബിന്റെയും ബെംഗളൂരു റിബൽസ് എഫ്സിയുടെയും പരിശീലകനായി തുടരുന്നതിനിടെയാണ് ഗോകുലത്തിലേക്കുള്ള വരവ്. ആദ്യം പുരുഷ–വനിതാ ടീമുകളുടെ സഹ പരിശീലകനായി. പിന്നീട് വനിതാ ടീമിന്റെ മുഖ്യ പരിശീലക സ്ഥാനം ഏറ്റെടുക്കുകയായിരുന്നു.

ഞങ്ങൾ ടോപ് ആയി തുടരും, ഗോകുലം കോച്ച് ആന്റണി ആൻഡ്രൂസ് സംസാരിക്കുന്നു.

വനിതാ ടീമിന്റെ ഹാട്രിക് കിരീടനേട്ടത്തെക്കുറിച്ച്...

തുടർച്ചയായി 3 തവണ ചാംപ്യൻഷിപ് നേടിയത് അവിശ്വസനീയമായി തോന്നുന്നു. കളിക്കാരുടെയും പരിശീലക സംഘത്തിന്റെയും കഠിനാധ്വാനത്തിന്റെ ഫലമാണു കിരീടനേട്ടം.

ഇത്തവണത്തെ എതിരാളികളെക്കുറിച്ച്...

എല്ലാ ടീമുകളും നന്നായി കളിച്ചു. ഓരോ ടീമിനും വ്യത്യസ്തമായ ശക്തിയും കളിമികവും ഉണ്ടായിരുന്നു. കിക്സ്റ്റാർട്ട് എഫ്സി, സ്പോർട്സ് ഒഡീഷ, ഈസ്റ്റ് ബംഗാൾ എഫ്സി എന്നിവ ചാംപ്യൻഷിപ്പിലുടനീളം കനത്ത വെല്ലുവിളി സൃഷ്ടിച്ചു.

ഗോകുലം വനിതകളുടെ അടുത്ത ലക്ഷ്യം

ഇന്ത്യൻ വനിതാ ഫുട്ബോളിൽ ‘ടോപ്’ ആയി തുടരണം. ടീം ശക്തിപ്പെടുത്തും. പുതിയ കളിക്കാരെ ഉയർത്തിക്കൊണ്ടുവരണം.

ഇന്ത്യയിലെ വനിതാ ഫുട്ബോൾ മുന്നേറ്റത്തെക്കുറിച്ച്

ഇന്ത്യയിൽ വനിതാ ഫുട്ബോളിൽ അടുത്തകാലത്ത് നല്ല മുന്നേറ്റം ഉണ്ടായിട്ടുണ്ട്. ഇനിയും വളരാൻ സാധ്യതകളും അവസരങ്ങളുമുണ്ട്. മികച്ച പരിശീലന സൗകര്യങ്ങൾ അവർക്കു നൽകണം. പുരുഷന്മാർക്കൊപ്പം തന്നെ എല്ലാ കായികമേഖലയിലും വനിതകൾക്കു തുല്യപ്രാധാന്യം നൽകണം.

English Summary: Gokulam Kerala FC Winners in Indian Women's League football

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com