ADVERTISEMENT

18–ാം വയസ്സിൽ പ്രഫഷനൽ കരിയർ തുടങ്ങിയെങ്കിലും നിക്ലാസ് ഫുൾക്രൂഗിന് ജർമൻ ഫുട്ബോൾ ടീമിൽ ഇടം കിട്ടിയത് 11 വർഷത്തിനു ശേഷമാണ്. ഇതുവരെ ജർമനിക്കായി കളിച്ചത് 6 മത്സരങ്ങൾ. അടിച്ചത് 6 ഗോളും. 2022 ലോകകപ്പിൽ ജർമൻ ടീം ആദ്യ റൗണ്ടിൽത്തന്നെ പുറത്തായെങ്കിലും തല ഉയർത്തി തന്നെയാണ് ടീം സ്ട്രൈക്കർ ഫുൾക്രൂഗ് ഖത്തർ വിട്ടത്. സ്പെയിൻ, കോസ്റ്ററിക്ക എന്നീ ടീമുകൾക്കെതിരെ ഓരോ ഗോൾ വീതം നേടി അവസാന ഗ്രൂപ്പ് മത്സരം വരെ ആരാധകരുടെ പ്രതീക്ഷ കാത്തു. ബയൺ മ്യൂണിക്കും ബൊറൂസിയ ഡോർട്മുണ്ടും വാഴുന്ന ജർമൻ ബുന്ദസ്‌ലിഗയിൽ 16 ഗോളോടെ സീസണിലെ ടോപ് സ്കോററാണ് ഈ വെർഡർ ബ്രെമൻ താരം. പരുക്ക് വിഴുങ്ങിയ കരിയറിൽ നിന്ന് 30–ാം വയസ്സിൽ കരകയറാനുള്ള ശ്രമത്തിലാണ് നിക്ലാസ്. അടുത്ത വർഷം സ്വന്തം നാട്ടിൽ നടക്കുന്ന യൂറോകപ്പിൽ ജേതാക്കളായി രാജ്യാന്തര ഫുട്ബോളിലെ മുൻനിരയിലേക്കു തിരിച്ചുവരവിനു ശ്രമിക്കുന്ന ജർമൻ ടീമിന്റെ കുന്തമുനയും നിക്ലാസ് തന്നെ. 

വിഡിയോ കോൺഫറൻസിലൂടെ നിക്ലാസ് ഫുൾക്രൂഗ് ‘മനോരമ’യോടു സംസാരിച്ചപ്പോൾ...  

റഷ്യ, ഖത്തർ ലോകകപ്പുകളിൽ ഗ്രൂപ്പ് ഘട്ടത്തിൽതന്നെ ജർമനി പുറത്തായി. എങ്കിലും ആരാധകർ വരുന്ന യൂറോ കപ്പിനെക്കുറിച്ചു പ്രതീക്ഷയിലാണ്. സ്വന്തം നാട്ടിൽ നടക്കുന്ന ടൂർണമെന്റിൽ ജർമനിയുടെ സാധ്യത എങ്ങനെ?

റഷ്യയിലും ഖത്തറിലും നന്നായി കളിക്കാൻ ജർമൻ ഫുട്ബോൾ ടീമിനു സാധിച്ചിട്ടില്ല. ആരാധകരെപ്പോലെ തന്നെ കളിക്കാരും വലിയ പ്രതീക്ഷയോടെ തന്നെയാണ് യൂറോ കപ്പ് മത്സരങ്ങളെ കാണുന്നത്. ജേതാക്കളാകുമെന്ന് ഈ അവസരത്തിൽ പറയാൻ സാധിക്കില്ല. ജർമനിയെക്കാൾ മികച്ച ടീമുകൾ യൂറോപ്പിൽ നിലവിലുണ്ട്. ടൂർണമെന്റ് അടുക്കുമ്പോൾ കളിക്കാർ അവരുടെ മികച്ച ഫോമിലേക്ക് എത്തിയാൽ മാത്രമേ കപ്പ് നേടാൻ സാധിക്കൂ. 

ജമാൽ മുസിയാള, കായ് ഹാവേർട്സ് എന്നിങ്ങനെ ഒട്ടേറെ യുവതാരങ്ങൾ ജർമൻ ടീമിൽ നിലവിലുണ്ട്. ടീമിന്റെ ഭാവി വിലയിരുത്താമോ?

ജർമൻ ഫുട്ബോൾ ടീമിന്റെ ഭാവിയെപ്പറ്റി ആകുലപ്പെടേണ്ടതില്ല. ജമാൽ, ഹാവേർട്സ്, ലിറോയ് സനെ എന്നിങ്ങനെ ഒട്ടേറെ താരങ്ങളുണ്ട്. അവർക്ക് കളിക്കാനുള്ള മികച്ച അവസരങ്ങൾ കൊടുക്കുക. ജമാൽ, ഹാവേർട്സ് എന്നിവരുടെ മികവ് ഖത്തറിൽ കണ്ടു കഴിഞ്ഞു. ജർമൻ ഫുട്ബോൾ ടീം തലമുറമാറ്റത്തിലൂടെ കടന്നു പോകുകയാണ്.  

ക്ലബ്ബിന് വേണ്ടി ഗോളുകൾ നേടുന്ന മിക്ക താരങ്ങളും ജർമൻ ജഴ്സിയിൽ നിറം മങ്ങുന്ന കാഴ്ച പതിവാണ്. ടീം ഗ്രാഫ് നിലംപൊത്താനുള്ള കാരണം ഇതാണോ?

2014ൽ ലോകകപ്പ് നേടിയ ടീമാണ് ജർമനി. സമീപകാലത്തെ ഏറ്റവും ശക്തരായ ടീമായിരുന്നു അത്. എന്നാൽ അതിനു ശേഷം പെർഫോമൻസ് ഗ്രാഫ് ഇടിഞ്ഞു. പക്ഷേ രാജ്യത്തിനായി കളിക്കുമ്പോൾ ടീമിലുള്ളവർ 100% നൽകുന്നുണ്ടെന്ന്    ഞാൻ വിശ്വസിക്കുന്നു.

English Summary : German Bundesliga football Top scorer Niklas Fulkrug Speaking

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com