ജനീവ ∙ തീവ്രവലതുപക്ഷ നേതാവുമായി സഹകരിച്ചതിന്റെ പേരിൽ വിവാദത്തിലായ പോളണ്ട് റഫറി ഷിമോൻ മാർസിനിയാക് മാപ്പു പറഞ്ഞു. ക്ഷമാപണം സ്വീകരിച്ച യൂറോപ്യൻ ഫുട്ബോൾ ഭരണ സമിതി (യുവേഫ) ജൂൺ 10നു നടക്കുന്ന ചാംപ്യൻസ് ലീഗ് ഫൈനലിൽ മാർസിനിയാക് തന്നെ കളി നിയന്ത്രിക്കുമെന്ന് അറിയിച്ചു. 2022 ഖത്തർ ലോകകപ്പ് ഫൈനലിൽ അർജന്റീന–ഫ്രാൻസ് മത്സരത്തിൽ റഫറിയായിരുന്ന മാർസിനിയാക് ആവേശകരമായ മത്സരം സമചിത്തതയോടെ നിയന്ത്രിച്ചതിന്റെ പേരിൽ പ്രശംസിക്കപ്പെട്ടിരുന്നു. ഇതിനാലാണ് മാർസിനിയാക്കിനെ (42) മാഞ്ചസ്റ്റർ സിറ്റി– ഇന്റർ മിലാൻ ചാംപ്യൻസ് ലീഗ് ഫൈനലിനും നിയോഗിച്ചത്.
എന്നാൽ, പോളണ്ടിലെ തീവ്ര വലതുപക്ഷ നേതാവായ സ്ലവോമിർ മെൻസെന്റെ നേതൃത്വത്തിൽ നടത്തിയ ഒരു ബിസിനസ് പരിപാടിയിൽ മാർസിനിയാക് പങ്കെടുത്തതു വിവാദമായി. വംശീയ വിദ്വേഷം പ്രോൽസാഹിപ്പിക്കുന്ന ഒരാളുടെ പരിപാടിയിൽ മാർസിനിയാക് പങ്കെടുത്തതിനെതിരെ ‘നെവർ എഗെയ്ൻ’ എന്ന കൂട്ടായ്മ യുവേഫയ്ക്ക് പരാതി നൽകുകയായിരുന്നു.
English Summary: Apologize; Marciniak himself is the referee of the champions League final