ADVERTISEMENT

ഇന്നു നടക്കുന്ന ഇംഗ്ലണ്ട്– സെർബിയ യൂറോ കപ്പ് ഫുട്ബോൾ മത്സരത്തിൽ ആരു ജയിക്കും? ചോദ്യം ബർലിൻകാരൻ ഗോലിയാത്തിനോടാണെങ്കിൽ ഇംഗ്ലണ്ട് എന്നാണ് ഉത്തരം. പക്ഷേ, ഇംഗ്ലണ്ടുകാരൻ റാണ വിശ്വസിക്കുന്നത് മത്സരം സമനിലയിൽ അവസാനിക്കുമെന്നാണ്. ഇത്ര ആധികാരികമായി മത്സരഫലം പ്രവചിക്കാൻ ഇവർ ഫുട്ബോൾ വിദഗ്ധരോ മുൻ താരങ്ങളോ ആണെന്നു കരുതിയാൽ തെറ്റി. ബർലിനിലെ സെൻട്രൽ അനിമൽ ഷെൽട്ടറിലുള്ള ആമയാണ് ഗോലിയാത്ത്.

ഇംഗ്ലണ്ടിലെ ഓക്സ്ഫഡ്ഷെറിലുള്ള കോട്സ്‌വോൾഡ് വന്യജീവി സങ്കേതത്തിലെ സിംഹമാണ് റാണ. യൂറോ കപ്പ് തുടങ്ങിയതിനു പിന്നാലെ മത്സരം ഫലം പ്രവചിച്ച് വിവിധ ‘ഫുട്ബോൾ വിദഗ്ധർ’ രംഗത്തെത്തിക്കഴിഞ്ഞു.

വിജയവഴിയിൽ ബുബി

യൂറോയുടെ ആദ്യ മത്സരഫലം തന്നെ കൃത്യമായി പ്രവചിച്ചാണ് ആഫ്രിക്കൻ ആനയായ ബുബി വരവറിയിച്ചത്. സെൻട‌്രൽ ജർമനിയിലെ വന്യജീവി സങ്കേതത്തിലാണ് ബുബിയുടെ താമസം. മത്സരത്തിനു മുൻപ് രണ്ടു ടീമുകളു‌ടെയും ചിത്രം പതിച്ച പോസ്റ്റുകളും ഒരു ഫുട്ബോളും ബുബിക്കു മുന്നിൽ സ്ഥാപിക്കും. ബുബി ബോൾ എങ്ങോട്ട് അടിക്കുന്നു എന്നതനുസരിച്ചാണ് വിജയികളെ തീരുമാനിക്കുക.

തുടക്കം പാളി ഗോലിയാത്ത്

ജർമനിക്കെതിരായ മത്സരത്തിൽ സ്കോട്‌ലൻഡ് അട്ടിമറി ജയം നേടുമെന്നു പ്രവചിച്ചാണ് ഗോലിയാത്ത് ‘ഫീൽഡിൽ’ എത്തിയത്. ആദ്യ പ്രവചനം തെറ്റിപ്പോയെങ്കിലും പരിപാടി നിർത്താൻ ഗോലിയാത്ത് ഉദ്ദേശിച്ചിട്ടില്ല. ഇരു ടീമുകളുടെയും കൊടിയുടെ ചിത്രം പതിപ്പിച്ച പാത്രങ്ങളിൽ ഭക്ഷണം നൽകിയാണ് ജീവനക്കാർ ഗോലിയാത്തിന്റെ അഭിപ്രായം അന്വേഷിക്കുന്നത്. ഏതു പാത്രം തിരഞ്ഞെടുക്കുന്നോ ആ ടീം വിജയിക്കുമെന്നാണ് പ്രവചനം.

കന്നിയങ്കത്തിന് റാണ‌

ഓക്സ്ഫഡ്ഷെറിലെ ആൺ സിംഹമായ റാണ ഇന്നത്തെ മത്സരത്തിലൂടെയാണ് പ്രവചന രംഗത്ത് അരങ്ങേറുന്നത്. റാണയുടെ കൂടിനു പുറത്തുള്ള ഗ്ലാസിൽ ഇരു ടീമുകളുടെയും കൊടിയുടെ ചിത്രം ഒട്ടിച്ചിട്ടുണ്ട്. ഇതിൽ റാണ ഏതു ചിത്രം തൊടുന്നു എന്നതനുസരിച്ചാണ് വിജയിയെ തീരുമാനിക്കുന്നത്. ഇംഗ്ലണ്ട്, സെർബിയ ടീമുകളുടെ ചിത്രങ്ങൾ ഒട്ടിച്ചപ്പോൾ രണ്ടിലും റാണ ഒരേ സമയം തൊട്ടതോടെയാണ് മത്സരം സമനിലയാകുമെന്ന് ‘തീരുമാനിച്ചത്’.

English Summary:

Lion 'predicts' draw ahead of England v Serbia

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com