ചാംപ്യൻസ് ലീഗ് ക്വാർട്ടറിൽ ബാർസിലോനയ്ക്ക് വമ്പൻ വിജയം, ബൊറൂസിയയെ 4–0ന് തോൽപിച്ചു

Mail This Article
ബാർസിലോന∙ യുവേഫ ചാംപ്യൻസ് ലീഗ് ക്വാർട്ടർ ഫൈനലിന്റെ ആദ്യ പാദ പോരാട്ടത്തിൽ സ്പാനിഷ് ക്ലബ്ബ് ബാർസിലോനയ്ക്കു വമ്പൻ വിജയം. ജർമൻ ക്ലബ് ബൊറൂസിയ ഡോർട്ട്മുണ്ടിനെ എതിരില്ലാത്ത നാലു ഗോളുകൾക്കാണു ബാഴ്സ തകർത്തുവിട്ടത്. പോളണ്ട് ഫോർവേഡ് റോബർട്ട് ലെവൻഡോവ്സ്കി ബാർസിലോനയ്ക്കായി ഇരട്ട ഗോളുകൾ നേടി തിളങ്ങി. 2019ന് ശേഷം ബാഴ്സ ചാംപ്യന്‍സ് ലീഗ് സെമി ഫൈനലിൽ കടന്നിട്ടില്ല.
25–ാം മിനിറ്റിൽ ബ്രസീലിയൻ ഫോർവേഡ് റാഫിഞ്ഞയാണ് സ്പാനിഷ് വമ്പൻമാരെ ആദ്യം മുന്നിലെത്തിച്ചത്. 48, 66 മിനിറ്റുകളില്‍ ലെവൻഡോവ്സ്കിയുടെ ഗോളുകളെത്തി. 77–ാം മിനിറ്റിൽ സ്പെയിനിന്റെ യുവതാരം ലാമിൻ യമാലും ലക്ഷ്യം കണ്ടതോടെ ബൊറൂസിയയുടെ പതനം പൂർണമായി. രണ്ടാം പാദ മത്സരം ഏപ്രിൽ 16ന് നടക്കും.
മറ്റൊരു മത്സരത്തിൽ പിഎസ്ജി ആസ്റ്റൻ വില്ലയെ 3–1ന് കീഴടക്കി. ആദ്യ പകുതിയിൽ പിന്നിലായിപ്പോയ ശേഷമാണ് മൂന്നു ഗോളുകൾ മടക്കി പിഎസ്ജി വിജയമുറപ്പിച്ചത്. ദെസിർ ദോ (39), ക്വിച്ച ഖരത്സ്‍ഖെലിയ (49), നുനോ മെൻഡസ് (92) എന്നിവരാണ് ഫ്രഞ്ച് ക്ലബ്ബിന്റെ ഗോൾ സ്കോറർമാർ. 35–ാം മിനിറ്റിൽ മോർഗൻ റോജഴ്സിന്റെ വകയായിരുന്നു ആസ്റ്റൻ വില്ലയുടെ ഗോൾ.