യുണൈറ്റഡിന്റെ വിധി; ഇൻജറി ടൈമിൽ ഗോൾ വഴങ്ങി; യൂറോപ്പ ലീഗിൽ യുണൈറ്റഡിന് സമനില (2–2)

Mail This Article
പാരിസ് ∙ പ്രതികൾ മാറുന്നുണ്ടെങ്കിലും മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ വിധി മാറുന്നില്ല! ഗോൾകീപ്പർ ആന്ദ്രെ ഒനനയ്ക്ക് രണ്ടുവട്ടം കൈ പിഴച്ചപ്പോൾ യൂറോപ്പ ലീഗ് ഫുട്ബോൾ ക്വാർട്ടർ ഫൈനൽ ആദ്യപാദത്തിൽ ഫ്രഞ്ച് ക്ലബ് ഒളിംപിക് ലിയൊണെയ്ക്കെതിരെ യുണൈറ്റഡിന് സമനില (2–2). ഇൻജറി ടൈമിലാണ് യുണൈറ്റഡ് സമനില ഗോൾ വഴങ്ങിയത്. മറ്റു മത്സരങ്ങളിൽ ടോട്ടനം ഹോട്സ്പർ ജർമൻ ക്ലബ് ഐൻട്രാക്റ്റ് ഫ്രാങ്ക്ഫുർട്ടിനോടും (1–1) അത്‌ലറ്റിക് ബിൽബാവോ റേഞ്ചേഴ്സിനോടും (0–0) സമനില വഴങ്ങി. നോർവേ ക്ലബ് ബോദോ ഗ്ലിംറ്റ് ഇറ്റാലിയൻ ക്ലബ് ലാസിയോയെ വീഴ്ത്തി. 17നാണ് രണ്ടാംപാദ മത്സരങ്ങളെല്ലാം.
കളിയുടെ തുടക്കത്തിലും ഒടുക്കത്തിലുമായി യുണൈറ്റഡ് വഴങ്ങിയ രണ്ടു ഗോളുകളും കാമറൂണിയൻ ഗോളി ഒനനയുടെ കയ്യബദ്ധമായി പറയാമെങ്കിലും ചരടുപൊട്ടിയ പോലെ കളിച്ച പ്രതിരോധവും അതിൽ കൂട്ടുപ്രതികളാണ്. 25–ാം മിനിറ്റിൽ ലിയൊണെ താരം തിയാഗോ അൽമാഡയുടെ ഫ്രീകിക്ക് തടയാൻ യുണൈറ്റഡ് ഡിഫൻഡർമാർക്കോ അതിന്റെ ഗതി മനസ്സിലാക്കാൻ ഒനനയ്ക്കോ കഴിഞ്ഞില്ല. ഒനനയുടെ നേരെ മുന്നിൽ കുത്തിയുയർന്ന പന്ത് വലയിലെത്തി.
ഇൻജറി ടൈമിൽ (90+5) ജോർജെ മികൗതാദ്സെയുടെ ഷോട്ട് ഒനന തടഞ്ഞെങ്കിലും കയ്യിലൊതുക്കാനായില്ല. റീബൗണ്ട് ഷോട്ടിൽ റയാൻ ചാർകി പന്തു വലയിലെത്തിച്ചു. നേരത്തേ ആദ്യ പകുതിയുടെ അധികസമയത്ത് ലെനി യോറോയുടെ ഗോളിൽ യുണൈറ്റഡ് ഒപ്പമെത്തിയിരുന്നു. 88–ാം മിനിറ്റിൽ യോഷ്വ സിർക്സിയുടെ ഹെഡർ ഗോളിൽ യുണൈറ്റഡ് ജയമുറപ്പിച്ചു നിൽക്കവെയായിരുന്നു ഇടിത്തീ പോലെ ചാർകിയുടെ ഗോൾ.