രണ്ടാംപാദത്തിലും റയലിനു തോൽവി; ആർസനലും ഇന്റർ മിലാനും ചാംപ്യൻസ് ലീഗ് സെമിയില്‍

Mail This Article
മഡ്രിഡ്∙ യുവേഫ ചാംപ്യൻസ് ലീഗിൽനിന്ന് റയൽ മാഡ്രിഡ് സെമി ഫൈനൽ കാണാതെ പുറത്ത്. രണ്ടാംപാദ പോരാട്ടത്തിൽ ഇംഗ്ലിഷ് ക്ലബ്ബ് ആർസനൽ റയലിനെ 2–1ന് കീഴടക്കി. റയലിന്റെ ഹോം ഗ്രൗണ്ടായ സാന്റിയാഗോ ബെർണബ്യൂവിൽ നടന്ന പോരാട്ടം ജയിച്ചതോടെ അഗ്രിഗേറ്റ് സ്കോറിൽ 1-5ന് ആർസനൽ മുന്നിലെത്തി സെമി യോഗ്യത നേടി. ആദ്യപാദ മത്സരത്തിൽ എതിരില്ലാത്ത മൂന്നു ഗോളുകള്‍ക്ക് ആർസനൽ വിജയിച്ചിരുന്നു.
രണ്ടാം പാദ മത്സരത്തിൽ 65–ാം മിനിറ്റിലെ ഗോളിലൂടെ ബുകായോ സാക്കയാണ് ആര്‍സനലിനെ ആദ്യം മുന്നിലെത്തിച്ചത്. എന്നാല്‍ തൊട്ടുപിന്നാലെ 67–ാം മിനിറ്റിൽ വിനീസ്യൂസ് ജൂനിയറിലൂടെ റയൽ സമനില പിടിച്ചു. സെമിയിൽ കടക്കാൻ വൻ വിജയം വേണ്ടിയിരുന്ന റയലിനെ ഗോളടിക്കാതെ പിടിച്ചുനിർത്താൻ ആർസനലിനു സാധിച്ചു. 93–ാം മിനിറ്റിൽ ഗബ്രിയേൽ മാർട്ടിനെല്ലിയും ലക്ഷ്യം കണ്ടതോടെ റയല്‍ രണ്ടാം മത്സരത്തിലും തോൽവി വഴങ്ങി.
ഇറ്റാലിയൻ ക്ലബ്ബ് ഇന്റർമിലാനും സെമി ഫൈനൽ ഉറപ്പിച്ചു. ബയൺ മ്യൂണിക്കിനെതിരായ രണ്ടാംപാദ മത്സരത്തിൽ ഇന്റർമിലാൻ 2–2ന് സമനിലയില്‍ പിരിയുകയായിരുന്നു. എങ്കിലും ആഗ്രിഗേറ്റ് സ്കോർ 4–3ന് മുന്നിലെത്തിയതോടെ ഇന്ററും സെമിയിൽ കടക്കുകയായിരുന്നു. രണ്ടാം ക്വാർട്ടറിൽ ലൊതാരോ മാർട്ടിനസ് (58), ബെഞ്ചമിൻ പവാർഡ് (61) എന്നിവരാണ് ഇറ്റാലിയൻ ക്ലബ്ബിന്റെ ഗോൾ സ്കോറർമാർ. ഹാരി കെയ്നും (52), എറിക് ഡയറും (76) ബയണിനായി വല കുലുക്കി.