കോപ്പ ഡെൽ റേ ഫൈനലിൽ റയൽ മഡ്രിഡിനെ തകർത്തെറിഞ്ഞ് ബാർസിലോന, എക്സ്ട്രാ ടൈം ഗോളിൽ 32–ാം കിരീടനേട്ടം

Mail This Article
സെവിയ്യ∙ കോപ്പ ഡെൽ റേ ഫൈനലിൽ റയൽ മഡ്രിഡിനെ വീഴ്ത്തി കപ്പുയര്‍ത്തി ബാർസിലോന. റയൽ മഡ്രിഡിനെ രണ്ടിനെതിരെ മൂന്നു ഗോളുകൾക്കാണ് ബാഴ്സ തോൽപിച്ചത്. കോപ്പ ഡെൽ റേ ചരിത്രത്തിൽ ബാർസിലോനയുടെ 32–ാം കിരീടമാണിത്. മത്സരത്തിന്റെ 28–ാം മിനിറ്റിൽ പെദ്രിയുടെ ഗോളിൽ ബാഴ്സ ആദ്യ പകുതിയിൽ മുന്നിലെത്തിയിരുന്നു.
എന്നാൽ രണ്ടാം പകുതിയിൽ തകർത്തുകളിച്ച റയൽ ലീഡെടുത്തു. 70–ാം മിനിറ്റിൽ കിലിയൻ എംബപെ, 77–ാം മിനിറ്റിൽ ചൊവാമനി എന്നിവരിലൂടെയാണ് റയല്‍ മത്സരത്തിലേക്കു തിരിച്ചെത്തിയത്. 84–ാം മിനിറ്റില്‍ സ്പാനിഷ് താരം ഫെറാൻ ടോറസിന്റെ ഗോളിലൂടെ ബാഴ്സ സമനില പിടിച്ചു. മത്സരം 2–2ന് സമനിലയായി തുടരുന്നതിനിടെ എക്സ്ട്രാ ടൈമില്‍ ജൂള്‍സ് കോണ്ടെയാണ് ബാർസിലോനയുടെ വിജയഗോൾ നേടുന്നത്.
മത്സരത്തിന്റെ ഇൻജറി ടൈമിൽ റാഫിഞ്ഞയെ റൗൾ അസെൻസിയോ ഫൗൾ ചെയ്തതിന് ബാർസിലോനയ്ക്കു പെനാൽറ്റി അനുവദിച്ചെങ്കിലും, വിഡിയോ അസിസ്റ്റന്റ് റഫറി പരിശോധനകൾക്കു ശേഷം തീരുമാനം പിന്‍വലിച്ചു. ഇതോടെയാണു മത്സരം എക്സ്ട്രാ ടൈമിലേക്കു നീണ്ടത്. എക്സ്ട്രാ ടൈമിലെ ബാര്‍സ ഗോളിനു പിന്നാലെ റയൽ താരങ്ങളായ അന്റോണിയോ റൂഡിഗർ, ലുകാസ് വാസ്കസ്, ജൂഡ് ബെല്ലിങ്ങാം എന്നിവർ ചുവപ്പു കാർഡ് കണ്ടു പുറത്തായി. ലാ ലിഗ കിരീടത്തിനായി ബാർസയും റയലും തമ്മിൽ ഇഞ്ചോടിഞ്ച് പോരാട്ടമാണു നടക്കുന്നത്.