കോപ്പ ഡെൽ റേ ഫൈനലിനിടെ റഫറിക്കു നേരേ ഐസ് വലിച്ചെറിഞ്ഞു; റുഡിഗറിന് 6 മത്സരങ്ങളിൽനിന്ന് വിലക്ക്

Mail This Article
മഡ്രിഡ് ∙ കോപ്പ ഡെൽ റേ ഫുട്ബോൾ ഫൈനൽ മത്സരത്തിനിടെ റഫറിക്കു നേരേ ഐസ് വലിച്ചെറിഞ്ഞതിനു ചുവപ്പുകാർഡ് കിട്ടിയ റയൽ മഡ്രിഡ് ഡിഫൻഡർ അന്റോണിയോ റൂഡിഗറിന് ആറു മത്സരങ്ങളിൽനിന്ന് വിലക്ക്. റഫറിക്കെതിരായ മോശം പെരുമാറ്റത്തിനാണ് ജർമൻ താരത്തെ വിലക്കിയത്. ബാർസിലോന 3–2നു വിജയിച്ച മത്സരത്തിലെ മോശം പെരുമാറ്റത്തിനു റൂഡിഗറിനു 4 മുതൽ 12 വരെ മത്സരങ്ങളിൽ വിലക്കു വന്നേക്കുമെന്നായിരുന്നു റിപ്പോർട്ടുകൾ.
മത്സരത്തിനിടെ സബ്സ്റ്റിറ്റ്യൂട്ട് ചെയ്യപ്പെട്ട റുഡിഗർ, ഫൈനൽ വിസിലിനു തൊട്ടുമുൻപ് റയൽ താരം കിലിയൻ എംബപ്പെയ്ക്കെതിരെ ഫൗൾ വിളിച്ചതിനാണ് റഫറിക്കെതിരെ തിരിഞ്ഞത്. ഇതേ കുറ്റത്തിന് റയലിന്റെ ലൂക്കാസ് വാസ്ക്വസിനും റഫറി ചുവപ്പുകാർഡ് നൽകിയിരുന്നു. സംഭവത്തിൽ റൂഡിഗർ പിന്നീടു മാപ്പു പറഞ്ഞെങ്കിലും സസ്പെൻഷന്റെ കനം കുറയ്ക്കാൻ അതു മതിയാകുമായിരുന്നില്ല.
ഇതോടെ, ഈ സീസണിൽ റയലിന്റെ ശേഷിക്കുന്ന അഞ്ച് മത്സരങ്ങളും റുഡിഗറിന് നഷ്ടമാകും. അടുത്ത സീസണിലെ ആദ്യ മത്സരത്തിലും താരത്തിന് കളിക്കാനാകില്ല. അതേസമയം, കാൽമുട്ടിലെ പരുക്കിന് ശസ്ത്രക്രിയയ്ക്ക് വിധേയനായ റുഡിഗറിനെ വിലക്ക് കാര്യമായി ബാധിക്കില്ല. ഈ സീസണിലെ ശേഷിക്കുന്ന മത്സരങ്ങളിൽ എന്തായാലും റുഡിഗറിന് കളിക്കാനാകില്ല. ഫലത്തിൽ അടുത്ത സീസണിലെ ആദ്യ മത്സരത്തിൽ മാത്രമാണ് റുഡിഗറിനെ വിലക്ക് ബാധിക്കുക.