ഒടുവിൽ ആ ‘ശാപം’ തീർന്നു; ഹാരി കെയ്ൻ ഇനി കിരീടത്തിളക്കമുള്ള രാജകുമാരൻ, ബുന്ദസ് ലിഗ കിരീടം തിരിച്ചുപിടിച്ച് ബയൺ- വിഡിയോ

Mail This Article
മ്യൂണിക്ക്∙ വർഷങ്ങൾ നീണ്ട ആ ‘വിഖ്യാതമായ’ കാത്തിരിപ്പിന് ഒടുവിൽ ഇംഗ്ലിഷ് സൂപ്പർതാരം ഹാരി കെയ്ൻ വിരാമമിട്ടു. കരിയറിൽ ഇതുവരെ ഒരു ട്രോഫി പോലും നേടാനായിട്ടില്ലെന്ന ചീത്തപ്പേരു മായിച്ചുകളഞ്ഞ്, ഹാരി കെയ്നിന്റെ ബയൺ മ്യൂണിക്കിന് ബുന്ദസ് ലിഗ കിരീടം. കിരീടപ്പോരാട്ടത്തിൽ ബയണിന് കുറച്ചെങ്കിലും ഭീഷണി ഉയർത്തിയിരുന്ന രണ്ടാം സ്ഥാനക്കാരായ ബയേർ ലെവർക്യൂസനെ ഫ്രീബർഗ് 2–2ന് സമനിലയിൽ തളച്ചതോടെയാണ് ബയൺ കിരീടം ഉറപ്പിച്ചത്. ബയണിന്റെ 34–ാം ബുന്ദസ് ലിഗ കിരീടമാണിത്.
ബുന്ദസ് ലിഗയിൽ രണ്ടു റൗണ്ട് മത്സരങ്ങൾ ബാക്കിനിൽക്കെയാണ് ബയൺ കിരീടം ഉറപ്പിച്ചത്. 2023ൽ ഹാരി കെയ്ൻ ബയണിലെത്തിയതിനു പിന്നാലെ, 2012നു ശേഷം ആദ്യമായി അവർക്ക് ബുന്ദസ് ലിഗ കിരീടം നഷ്ടമായിരുന്നു. അവസാന നിമിഷം വരെ 2–0ന് മുന്നിലായിരുന്ന ഫ്രീബർഗിനെ, അവസാന 10 മിനിറ്റിൽ നേടിയ ഇരട്ടഗോളിലാണ് ലെവർക്യൂസൻ സമനിലയിൽ തളച്ചത്.
കഴിഞ്ഞ മത്സരത്തിൽ ആർബി ലെയ്പ്സിഗിനെതിരെ 3–2ന്റെ വിജയവുമായി ബയൺ താരങ്ങൾ കിരീടനേട്ടം ആഘോഷിക്കുന്നതിന്റെ വക്കിലെത്തിയെങ്കിലും, അവസാന നിമിഷം യൂസഫ് പോൾസൻ നേടിയ ഗോളിൽ ലെയ്പ്സിഗ് സമനില പിടിക്കുകയായിരുന്നു. ഇതോടെയാണ് ബയണിന്റെ കിരീടത്തിനായുള്ള കാത്തിരിപ്പ് നീണ്ടത്.
11 വർഷം തുടർച്ചയായി ബയൺ കൈവശം വച്ചിരുന്ന കിരീടം കഴിഞ്ഞ സീസണിൽ ലെവർക്യൂസൻ സ്വന്തമാക്കിയിരുന്നു. ബൊറൂസിയ മോൺചെൻഗ്ലാഡ്ബാഷിനെതിരായ അടുത്ത ഹോം മത്സരത്തിനു ശേഷമാകും ബയണിന് കിരീടം സമ്മാനിക്കുക. കാൽ നൂറ്റാണ്ടിനു ശേഷം ക്ലബ് വിടുന്ന ഇതിഹാസ താരം തോമസ് മുള്ളറിനുള്ള യാത്രയയപ്പും ഇതിനൊപ്പം ഉണ്ടാകും.