ADVERTISEMENT

ലണ്ടൻ ∙ ഇംഗ്ലിഷ് പ്രിമിയർ ലീഗ് പോയിന്റ് പട്ടികയിൽ ‘അയൽക്കാരാണ്’ മാഞ്ചസ്റ്റർ യുണൈറ്റഡും ടോട്ടനം ഹോട്സ്പറും. യുണൈറ്റഡ് 15–ാം സ്ഥാനത്തും ടോട്ടനം 16–ാം സ്ഥാനത്തും! തുല്യ ദുഃഖിതരായ ഇരുടീമും ഒരു സന്തോഷത്തിനായി ഇനി മത്സരിക്കും– യുവേഫ യൂറോപ്പ ലീഗ് കിരീടം. സെമിയിൽ സ്പാനിഷ് ക്ലബ് അത്‌‌ലറ്റിക് ബിൽബാവോയെ മറികടന്ന് യുണൈറ്റഡും നോർവേ ക്ലബ് ബോഡോ ഗ്ലിംറ്റിനെ മറികടന്ന് ടോട്ടനമും മുന്നേറിയതോടെ യൂറോപ്പിലെ രണ്ടാം നിര ക്ലബ് ചാംപ്യൻഷിപ്പിൽ അരങ്ങൊരുങ്ങിയത് ‘ഓൾ ഇംഗ്ലിഷ്’ ഫൈനലിന്. 

മേയ് 21ന് ബിൽബാവോയിലാണ് മത്സരം. ജേതാക്കൾക്ക് അടുത്ത സീസൺ ചാംപ്യൻസ് ലീഗിലേക്ക് യോഗ്യത നേടാം. ആറു വർഷത്തിനു ശേഷമാണ് യൂറോപ്പ ലീഗ് ഫൈനലിൽ ഇംഗ്ലിഷ് ക്ലബ്ബുകൾ ഏറ്റുമുട്ടുന്നത്. 2019ൽ ആർസനലിനെ തോൽപിച്ച് ചെൽസി കിരീടം ചൂടിയിരുന്നു. അത്‌ലറ്റിക് ബിൽബാവോയ്ക്കെതിരെ ഇരുപാദങ്ങളിലുമായി 7–1 എന്ന സ്കോറിനാണ് യുണൈറ്റഡ് അനായാസം സെമി കടന്നത്. സ്പെയിനിലെ ആദ്യപാദം 3–0നു ജയിച്ച യുണൈറ്റഡ് ഇന്നലെ ഹോംഗ്രൗണ്ടായ ഓൾഡ് ട്രാഫഡിൽ 4–1 ജയം സ്വന്തമാക്കി. 31–ാം മിനിറ്റിൽ മിക്കൽ ജോറെഗിസറിന്റെ ലോങ്റേഞ്ച് ഗോളിൽ ബിൽബാവോ മുന്നിലെത്തിയെങ്കിലും കളിയുടെ അവസാന 20 മിനിറ്റിനുള്ളിൽ 4 ഗോളുകൾ തിരിച്ചടിച്ച് യുണൈറ്റഡ് മത്സരം സ്വന്തമാക്കി. മേസൻ മൗണ്ട് (72, 90+1), കാർലോസ് കസീമിറോ (79), റാസ്മസ് ഹോയ്‌ലുണ്ട് (85) എന്നിവരാണ് എന്നിവരാണ് യുണൈറ്റഡിന്റെ സ്കോറർമാർ. ബോഡോയ്ക്കെതിരെ സ്വന്തം മൈതാനത്ത് 3–1നു ജയം കണ്ട ടോട്ടനം ഇന്നലെ എതിരാളികളുടെ മൈതാനത്ത് 2–0നു ജയിച്ചു. ഡൊമിനിക് സോളങ്കെ (63–ാം മിനിറ്റ്), പെഡ്രോ പോറോ (69) എന്നിവരാണ് ലക്ഷ്യം കണ്ടത്. 

കോൺഫറൻസ് ലീഗിൽ ചെൽസി–റയൽ ബെറ്റിസ് 

ചാംപ്യൻസ് ലീഗിനും യൂറോപ്പ ലീഗിനും താഴെയുള്ള യുവേഫ കോൺഫറൻസ് ലീഗിന്റെ ഫൈനലിൽ ഇംഗ്ലിഷ് ക്ലബ് ചെൽസി സ്പാനിഷ് ക്ലബ് റയൽ ബെറ്റിസിനെ നേരിടും. സെമിയിൽ ചെൽസി ഇരുപാദങ്ങളിലുമായി 5–1ന് സ്വീഡിഷ് ക്ലബ് യുർഗോർഡൻസിനെയും ബെറ്റിസ് 4–3ന് ഇറ്റാലിയൻ ക്ലബ് ഫിയൊറന്റീനയെയും മറികടന്നു. മേയ് 28ന് പോളണ്ടിലെ റോക്ലോയിലാണ് ഫൈനൽ.

English Summary:

Europa League Final: Manchester United and Tottenham Hotspur will clash in the Europa League final on May 21st in Bilbao, Spain, with the winner securing a Champions League spot.

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com