എന്തായിരിക്കാം മരണ കാരണം? വിചാരണയ്ക്കിടെ വിതുമ്പിക്കരഞ്ഞ് മറഡോണയുടെ സൈക്യാട്രിസ്റ്റ്

Mail This Article
ബ്യൂനസ് ഐറിസ് ∙ അർജന്റീന ഫുട്ബോൾ ഇതിഹാസം ഡിയേഗോ മറഡോണയുടെ മരണത്തിൽ ചികിത്സാ വീഴ്ചയുണ്ടായി എന്ന പരാതിയിൽ അന്വേഷണം നേരിടുന്ന 7 അംഗ വൈദ്യ സംഘത്തിലെ സൈക്യാട്രിസ്റ്റ് വിചാരണയ്ക്കിടെ വിതുമ്പിക്കരഞ്ഞു. ബ്യൂനസ് ഐറിസിലെ ലോസ് ഒളിവോസ് ക്ലിനിക്കിലെ സൈക്യാട്രിസ്റ്റ് അഗസ്റ്റീന കൊസഷോവാണ് കോടതിക്കു മുന്നിൽ വികാരാധീനയായത്. മറഡോണയുടെ മരണത്തെത്തുടർന്ന് അന്വേഷണം നേരിടുന്ന എഴംഗ വൈദ്യസംഘത്തിൽ അംഗമാണ് അഗസ്റ്റീന.
‘എന്തായിരിക്കാം മറഡോണയുടെ മരണത്തിനു കാരണം’ എന്ന ജഡ്ജിയുടെ ചോദ്യത്തിനു മുന്നിലാണ് ‘എനിക്കറിയില്ല’ എന്നു പറഞ്ഞ് അഗസ്റ്റീന വിതുമ്പിയത്. ക്ലിനിക്കിൽ മറഡോണയ്ക്കു നൽകിയത് മികച്ച ചികിൽസയാണെന്നു പറഞ്ഞ അഗസ്റ്റീന ആശുപത്രിയിൽ നിന്നു ഡിസ്ചാർജ് ആയ ശേഷം വീട്ടിലെ പരിചരണത്തിൽ വന്ന പിഴവുകളായിരിക്കാം മരണകാരണമെന്നും പറഞ്ഞു.
ഒരു സ്വകാര്യ മെഡിക്കൽ കമ്പനിക്കായിരുന്നു താരത്തിന്റെ ഹോം കെയർ ചുമതല. 2020 നവംബർ 25നായിരുന്നു അറുപതുകാരനായ മറഡോണയുടെ മരണം. ശസ്ത്രക്രിയ കഴിഞ്ഞ് ക്ലിനിക്കിൽ നിന്നു വീട്ടിലേക്കു മടങ്ങിയതിന്റെ തൊട്ടടുത്ത ദിവസമായിരുന്നു താരത്തിന്റെ വിയോഗം.