നൗ കാമ്പ്∙ ലയണൽ മെസ്സിയുടെ ഇരട്ടഗോളുകളുടെ ബലത്തിൽ ബാർസിലോനയ്ക്ക് തകർപ്പൻ വിജയം. സ്പാനിഷ് ലീഗിൽ വലൻസിയയെ 4–2 നു തോൽപ്പിച്ച ബാർസ 63 പോയിന്റുമായി രണ്ടാം സ്ഥാനത്തു തുടരുന്നു. ബാർസയേക്കാൾ ഒരു കളി കുറവു കളിച്ച റയൽ മഡ്രിഡ് 65 പോയിന്റോടെ ഒന്നാംസ്ഥാനത്താണ്.
സൂപ്പർ താരം ലയണൽ മെസ്സിയുടെ ഇരട്ടഗോളുകളാണ് ബാർസയുടെ വിജയത്തിൽ നിർണായകമായത്. ഒരു ഗോൾ പെനൽറ്റിയിലൂടെയായിരുന്നു. ലൂയി സ്വാരസ്, ആന്ദ്രേ ഗോമസ് എന്നിവരാണ് ബാർസയുടെ മറ്റു ഗോൾ നേട്ടക്കാർ. എലിയാക്വിം മൻഗല, എൽ ഹദ്ദാദി എന്നിവർ വലൻസിയയുടെ ഗോളുകൾ സ്വന്തമാക്കി.
ആദ്യ പകുതിയുടെ ഒടുവിൽ മൻഗല ചുവപ്പുകാർഡ് കണ്ടു പുറത്തുപോയതോടെ പത്തു പേരുമായാണ് വലൻസിയ മൽസരം പൂർത്തിയാക്കിയത്. 29–ാം മിനിറ്റിൽ വലൻസിയയാണ് ആദ്യം മുന്നിലെത്തിയത്. മൻഗലയുടെ തകർപ്പൻ ഹെഡർ ബാർസയുടെ വല കയറിയതോടെ നൗ കാമ്പിലെ കാണികൾ സ്തബ്ധരായി.
35–ാം മിനിറ്റിൽ ലൂയി സ്വാരസിലൂടെ സമനില ഗോൾ. പന്തുമായി കുതിച്ച സ്വാരസിനെ വലിച്ചിട്ടതിനു മൻഗലയ്ക്ക് ചുവപ്പുകാർഡും പെനൽറ്റിയും. പെനൽറ്റി കിക്ക് ലക്ഷ്യത്തിലെത്തിച്ച മെസ്സി ബാർസയ്ക്കു ലീഡ് നൽകി.
തൊട്ടുപിന്നാലെ ഗോൾ മടക്കി എൽ ഹദ്ദാദി വലൻസിയയെ മുന്നിലെത്തിച്ചു. 52–ാം മിനിറ്റിലായിരുന്നു മെസ്സിയുടെ രണ്ടാം ഗോൾ. ആന്ദ്രേ ഗോമസ് അവസാന ഗോളും അടിച്ചുകയറ്റി.