ജക്കാർത്ത ∙ ഏഷ്യൻ ഗെയിംസ് നാലാം ദിനത്തിൽ ഇന്ത്യയ്ക്കു സുവർണനേട്ടം. ഷൂട്ടിങ് 25 മീറ്റർ പിസ്റ്റളിൽ 27കാരി രാഹി സർനോബാത്താണ് സ്വർണം വെടിവച്ചിട്ടത്. ഇതോടെ ഇന്ത്യയ്ക്കു നാലു സ്വർണമായി. ഹോക്കിയിലും ഇന്ത്യയ്ക്കു സന്തോഷ ദിവസമാണ്. ഹോങ്കോങ്ങിനെ എതിരില്ലാത്ത 26 ഗോളുകൾക്കാണ് പുരുഷ ടീം തകർത്തത്. ഏഷ്യന്‍ ഗെയിംസ് റെക്കോർഡോഡുകൂടിയാണ് ഹോങ്കോങ്ങിനെതിരെ ഇന്ത്യ ജയം സ്വന്തമാക്കിയത്. മാത്രമല്ല ഇന്ത്യൻ ഹോക്കി ടീമിന്റെ ഏറ്റവും മികച്ച ജയം കൂടിയാണിത്. ഷൂട്ടിങ്ങിൽ രാഹിയുടെ ഒപ്പം ഫൈനലിൽ പ്രവേശിച്ച മറ്റൊരു ഇന്ത്യൻ താരം മനു ഭാക്കറിന് ആറാം സ്ഥാനമേ നേടാനായുള്ളൂ.
വുഷു 56 കിലോ പുരുഷ വിഭാഗത്തിൽ സെമിയിൽ തോറ്റെങ്കിലും ഇന്ത്യയുടെ സന്തോഷ് കുമാര്‍ വെങ്കല മെഡൽ ഉറപ്പിച്ചു. 60 കിലോ വനിത വുഷുവിൽ ഇന്ത്യയുടെ റോഷിബിന ദേവി നോറവും വെങ്കല മെഡൽ സ്വന്തമാക്കി. പുരുഷ വിഭാഗം വുഷു 60, 65 കിലോ വിഭാഗങ്ങളില്‍ സൂര്യഭാനു പ്രതാപ് സിങ്, നരേന്ദർ ഗ്രേവാൾ എന്നിവരും വെങ്കല മെഡൽ സ്വന്തമാക്കി. ഇന്ത്യയുടെ ആകെ മെഡൽ നേട്ടം 15 ആയി. മൂന്നാം ദിനത്തിൽ ഇന്ത്യ അഞ്ചു മെഡലുകൾ സ്വന്തമാക്കിയിരുന്നു. ഷൂട്ടിങ്ങിലെ സ്വർണം, വെള്ളി, വെങ്കലം എന്നിവയ്ക്കു പുറമേ ഗുസ്തിയിലും സെപക് താക്രോയിലും ഓരോ വെങ്കലം വീതവും നേടി. ഏഷ്യൻ ഗെയിംസ് വാർത്തകളും ചിത്രങ്ങളും ചുവടെ....