കാർഡിഫ് ∙ തുല്യദുഃഖിതരാണു ചാംപ്യൻസ് ട്രോഫി ക്രിക്കറ്റിൽ ഇന്നു നേർക്കുനേർ എത്തുന്നത്. ഒരു ജയംപോലും ഇരുവർക്കും സെമി ഉറപ്പാക്കുന്നില്ല. ഏറെ മുന്നേറുമെന്നു പ്രതീക്ഷിച്ച ന്യൂസീലൻഡ് ഗ്രൂപ്പിൽ ഏറ്റവും ഒടുവിലാണ്; ബംഗ്ലദേശ് തൊട്ടുമുന്നിലും. ഇംഗ്ലണ്ടിനെതിരെ രണ്ടു ടീമുകളും തോറ്റു. ഓസ്ട്രേലിയയ്ക്കെതിരെ രണ്ടു ടീമുകളുടെയും മൽസരം മഴയെത്തുടർന്നു പൂർത്തിയായില്ല. രണ്ടു വിജയങ്ങളോടെ ആതിഥേയരായ ഇംഗ്ലണ്ട് അവസാന നാലിൽ എത്തിക്കഴിഞ്ഞു.
എജ്ബാസ്റ്റണിലെ അവസാന ഗ്രൂപ്പ് മൽസരത്തിൽ ഓസ്ട്രേലിയ ഇംഗ്ലണ്ടിനെ തോൽപിച്ചാൽ മികച്ച റൺറേറ്റിന്റെ അടിസ്ഥാനത്തിൽ ഓസ്ട്രേലിയയും സെമിയിലേക്കു മുന്നേറും. ഇംഗ്ലണ്ട് ജയിക്കാനാവും രണ്ടു ടീമുകളും ഇപ്പോൾ മോഹിക്കുന്നത്. ഇന്നു ജയിക്കുന്ന ടീം മൂന്നു പോയിന്റിലെത്തും. അവസാന മൽസരത്തിൽ ഓസ്ട്രേലിയ തോറ്റാൽ ഇന്നു ജയിക്കുന്നവർക്കാവും സെമി ബെർത്ത്. ഓസ്ട്രേലിയയ്ക്കെതിരായ മൽസരത്തിൽ ന്യൂസീലൻഡിനെ നിർഭാഗ്യം പിടികൂടി. ജയിക്കാൻ സാധ്യതയുണ്ടായിരുന്ന ഘട്ടത്തിലാണു മഴയെത്തിയത്. എന്നാൽ ബംഗ്ലദേശിനെ തോൽവിയിൽനിന്നു മഴ രക്ഷിച്ചു.
ഇന്നു ന്യൂസീലൻഡ് ആണു കടലാസിലെങ്കിലും കരുത്തർ. പക്ഷേ, സമീപകാലത്ത് ഏകദിനത്തിൽ മികച്ച ഫോം പുലർത്തുന്ന ബംഗ്ലദേശിനെ എഴുതിത്തള്ളാനാവില്ല. ക്യാപ്റ്റൻ കെയ്ൻ വില്യംസണിന്റെ പ്രകടനമാവും ഏറ്റവും ശ്രദ്ധയോടെ വീക്ഷിക്കപ്പെടുന്നത്. ഓസ്ട്രേലിയയ്ക്കെതിരെ സെഞ്ചുറി നേടിയ വില്യംസൺ ഇംഗ്ലണ്ടിനെതിരെ 97 റൺസും നേടി. ഇംഗ്ലണ്ടിനെതിരെ സെഞ്ചുറി നേടിയ തമിം ഇക്ബാൽ ഓസ്ട്രേലിയയ്ക്കെതിരെ 95 റൺസ് അടിച്ചു.