ബ്രസീൽ ടീം യാത്രയായി. നല്ല അനുഭവങ്ങൾക്കു നന്ദി പറഞ്ഞ്, കഴിഞ്ഞ കളിയുടെ അവസാന നിമിഷങ്ങളിൽ കൂവി വിളിച്ച ആരാധകരോടു പരിഭവമില്ലാതെ. ഹോണ്ടുറാസിനെതിരായ പ്രീക്വാർട്ടറിന്റെ അവസാന നിമിഷങ്ങളിൽ കലൂർ സ്റ്റേഡിയത്തിലെ കാണികൾ ബ്രസീൽ ടീമിനെ കൂവിയിരുന്നു. കളി സാവധാനത്തിലാക്കിയതും പിന്നോട്ടു പന്തു പാസ് ചെയ്തതിനുമായിരുന്നു പ്രതിഷേധം.
എന്നാൽ അതിൽ പരിഭവമില്ലെന്നു ബ്രസീൽ ടീം സ്റ്റാഫ് പറയുന്നു. കളിക്കാർക്കും പരാതിയില്ല. ടീമിനും ഇത്രയും പിന്തുണയും സ്നേഹവും തന്ന ജനം കൂവിയതു കളിയോടുള്ള ആത്മാർഥതകൊണ്ടാണെന്നു മനസ്സിലാക്കുന്നു. എന്നാൽ ഞങ്ങളുടെ കളിതന്ത്രത്തിൽ അവസാന നിമിഷം കടന്നാക്രമിക്കുന്നതിൽ കാര്യമില്ല എന്നതായിരുന്നു. മൂന്നു ഗോളിന്റെ മുൻതൂക്കമുള്ളതുകൊണ്ടായിരുന്നു അങ്ങനെ. ക്വാർട്ടർ പോരാട്ടത്തിലേക്കു നീങ്ങുമ്പോൾ കളിക്കാർക്കു പരുക്കേൽക്കരുത്, മഞ്ഞക്കാർഡ് വാങ്ങരുത്, ഊർജം കരുതിവയ്ക്കണം എന്നീ കാര്യങ്ങളും പ്രധാനമായിരുന്നു.
വേഗം മനപ്പൂർവം കുറയ്ക്കുന്നതു കളിയുടെ ഭാഗമാണെന്നു കേരളത്തിലെ കാണികൾ മനസ്സിലാക്കണമെന്ന ധ്വനിയുണ്ടോ ബ്രസീലുകാരുടെ വിശദീകരണത്തിൽ?