യുവേഫ ചാംപ്യൻസ് ലീഗ് ഫൈനലിൽ ഈജിപ്ത് താരം മുഹമ്മദ് സലായ്ക്കു പരുക്കേൽക്കാൻ കാരണം റയൽ മഡ്രിഡ് നായകൻ സെർജിയോ റാമോസിന്റെ ഫൗളാണെന്ന് ആരോപിക്കുന്നവരേറെ. അറിഞ്ഞുകൊണ്ട് ഒരു കുറ്റവും ചെയ്തിട്ടില്ലെന്നു റാമോസ് ആവർത്തിക്കുന്നുണ്ടെങ്കിലും ആർക്കും അത്ര വിശ്വാസം പോരാ. പരുക്കിൽനിന്ന് ഇനിയും പൂർണമായി മുക്തനാകാത്ത സലാ ലോകകപ്പിൽ ഇജിപ്തിന്റെ ആദ്യ മൽസരം കളിക്കുന്ന കാര്യം ഉറപ്പായിട്ടുമില്ല.
ലോകകപ്പിൽ റാമോസിന്റെ വേഷം സ്പെയിൻ നായകന്റേതാണ്, ഒപ്പം ടീമിന്റെ വിശ്വസ്തനായ സെൻട്രൽ ഡിഫൻഡറുടേതും. റാമോസിനെപ്പോലെ എല്ലാ ടീമുകളിലെയും പ്രതിരോധ താരങ്ങൾക്കും എതിരാളിയെ വീഴ്ത്തിയിട്ടാണെങ്കിൽപോലും പന്തു രക്ഷിച്ചെടുക്കേണ്ട ജോലിക്കിടെ ഇത്തവണയും ഫൗളുകൾ ചെയ്യേണ്ടിവരും.
പരുക്കൻ കളി സ്ഥിരം തൊഴിലാക്കിയ ഒരുപിടി താരങ്ങൾ വിവിധ ടീമുകളിലുണ്ട്. കഴിഞ്ഞ നാലുവർഷത്തിനിടെ ക്ലബ് ഫുട്ബോളിൽ പരുക്കൻ കളിക്കു മഞ്ഞക്കാർഡും ചുവപ്പു കാർഡും വാരിക്കൂട്ടിയവരാണ് ഇവർ. റയൽ മഡ്രിഡിനായി നാലുവർഷത്തിനിടെ 161 മൽസരങ്ങൾക്കിറങ്ങി ചുവപ്പും മഞ്ഞയുമടക്കം 63 കാർഡുകൾ കണ്ട റാമോസ് ആണ് പട്ടികയിൽ മുന്നിൽ. റയലിലും സ്പെയിൻ ടീമിലും റാമോസിന്റെ സഹതാരമായ ഡാനി കാർവാൽ ആണ് രണ്ടാമത്–155 (55 കാർഡ്) കളികളിൽ 58 കാർഡുകൾ.
പരുക്കേറ്റ് പുറത്തായ മാനുവൽ ലാൻസിനിക്കു പകരം അർജന്റീന ടീമിലെത്തിയ എൻസോ പെരസ് (55) ആണ് മൂന്നാംസ്ഥാനത്ത്. ഗബ്രിയേൽ മെർക്കാദോ (അർജന്റീന–54), കാസെമിറോ(ബ്രസീൽ–54). ഡേവിഡ് ഗുസ്മാൻ (കോസ്റ്ററിക്ക–53), ഗ്രാനിറ്റ് ജാക്ക (സ്വിറ്റ്സർലൻഡ്–52), നിക്കൊളാസ് ഓട്ടമെൻഡി (അർജന്റീന–49), ജറാർദ് പീക്വെ (49), എവർ ബനേഗ (48) എന്നിവരാണു തുടർന്നുവരുന്നത്.
കാർഡുകൾ വാങ്ങിക്കൂട്ടന്നതു ചില താരങ്ങൾക്കു ശീലംപോലെയാണ്. ഇടയ്ക്കിടെ സംഭവച്ചിരിക്കും. അർജന്റീനയുടെ എൻസോ പെരസ് ഓരോ 162 മിനിറ്റിലും ഒരു കാർഡ് കണ്ടിട്ടുണ്ട്. പെഡ്രോ അക്വിനോ (പെറു), ആന്റെ റെബിച്ച് (ക്രൊയേഷ്യ), യോഹാൻ ബെൻ അലൗവാനെ (തുനീസിയ), ഡേവിഡ് ഗുസ്മാൻ (കോസ്റ്ററിക്ക), അനിബെൽ ഗൊദോയ് (പാനമ), എമിൽ ഹാൽഫ്രഡ്സൻ (ഐസ്‍ലൻഡ്), ഡാനി കാർവാൽ (സ്പെയിൻ), ,സെർജിയോ റാമോസ് (സ്പെയിൻ), വിൽഡർ കാർത്തഹേന (പെറു) എന്നിവരും പതിവായി അച്ചടക്ക നടപടികൾക്കു വിധേയരാകുന്നവരാണ്.