റഷ്യൻ മണ്ണിൽ വീരേതിഹാസം രചിക്കാനെത്തിയ അർജന്റീന ദയനീയമായി തോറ്റ ദിനം. ലോകകപ്പിലെ ഈ കളി ദിനത്തെ അടയാളപ്പെടുത്താൻ ഇതിലും നല്ല വാചകമുണ്ടോയെന്ന് സംശയം. ആദ്യ മൽസരത്തിലെ സമനിലയിൽനിന്ന് വിജയത്തിലേക്ക് സഞ്ചരിക്കുന്ന അർജന്റീനയെ കാണാനെത്തിയ ആരാധകർക്ക്, ഹൃദയഭേദകമായൊരു തോൽവി സമ്മാനിച്ചിരിക്കുന്നു മെസ്സിപ്പട.
അതേസമയം, രണ്ടാം മൽസരത്തിലും വിറച്ചുപോയെങ്കിലും ജയവുമായി ഫ്രാൻസ് പ്രീക്വാർട്ടറിലേക്കു മുന്നേറിയപ്പോൾ, വിഎആറിന്റെ സഹായത്തോടെ ഓസ്ട്രേലിയ ടൂർണമെന്റിൽ ‘ജീവൻ’ നിലനിർത്തുന്നതും ഈ ദിനത്തിൽ കണ്ടു. ഈ ദിവസത്തെ മൽസരക്കാഴ്ചകളിലൂടെ...
‘കണ്ണീർ മെസ്സി’
റഷ്യൻ മണ്ണിൽ മെസ്സിപ്പട വീരേതിഹാസം രചിക്കുമെന്ന് വമ്പു പറഞ്ഞ അർജന്റീന ആരാധകരെ കണ്ണീരിലാഴ്ത്തി നിഷ്നിയിലെ സ്റ്റേഡിയത്തിൽ ക്രൊയേഷ്യയ്ക്ക് തകർപ്പൻ ജയം. എതിരില്ലാത്ത മൂന്നു ഗോളുകൾക്കാണ് ക്രൊയേഷ്യ ജയിച്ചുകയറിയത്. ഗോൾരഹിതമായ ആദ്യപകുതിക്കു ശേഷം രണ്ടാം പകുതിയിലായിരുന്നു ക്രൊയേഷ്യയുടെ മൂന്നു ഗോളുകൾ.
അർജന്റീന–ക്രൊയേഷ്യ മല്‍സരം വിഡിയോ സ്റ്റോറി കാണാം
വിറച്ച് ഫ്രാൻസ്
പെറു ഉയർത്തിയ കടുത്ത വെല്ലുവിളി അതിജീവിച്ച് ഫ്രാൻസ്.പ്രി ക്വാർട്ടറിൽ. കൗമാരതാരം കൈലിയൻ എംബപെ 34ാം മിനിറ്റിൽ നേടിയ ഗോളിന്റെ മികവിലാണ് ഫ്രഞ്ച് വിജയം. ഗ്രൂപ്പ് സിയിൽ ഫ്രാൻസ് ആദ്യ രണ്ടു മൽസരങ്ങളിലും ജയിച്ചപ്പോൾ രണ്ടു കളികളിലും തോറ്റ് പെറു പുറത്ത്.
പെറു– ഫ്രാൻസ് മൽസരം വിഡിയോ സ്റ്റോറി കാണാം
‘വിഎആർ ഓസ്ട്രേലിയ’
വിഡിയോ അസിസ്റ്റന്റ് സിസ്റ്റം രക്ഷയ്ക്കെത്തിയ മൽസരത്തിൽ ഓസ്ട്രേലിയ ഡെൻമാർക്കിനെ സമനിലയിൽ തളച്ചു. ഏഴാം മിനിറ്റിൽത്തന്നെ ക്രിസ്റ്റ്യൻ എറിക്സനിലൂടെ ലീഡ് നേടിയ ഡെന്മാർക്കിനെ വിഎആറിന്റെ സഹായത്തോടെ ലഭിച്ച പെനൽറ്റിയിൽനിന്ന് ഗോൾ നേടിയാണ് ഓസീസ് സമനിലയിൽ കുരുക്കിയത്. പെനൽറ്റി ലക്ഷ്യത്തിലെത്തിച്ച് മിലി ജെഡിനാക് ഈ ലോകകപ്പിലെ തന്റെ രണ്ടാം ഗോളും കുറിച്ചു.