മോസ്കോ∙ കാറു വിറ്റും ലോകകപ്പ് മൽസരങ്ങൾ കാണണം എന്നതാണു പെറുക്കാരുട ആപ്തവാക്യം. വാഹനങ്ങൾ ഉൾപ്പെടെ കൈയിലുള്ളതെല്ലാം വിറ്റുപെറുക്കിയും ജോലി രാജിവച്ചും വരെയാണ് പെറു നിവാസികൾ കൂട്ടത്തോടെ റഷ്യയ്ക്കു വിമാനം കയറുന്നത്. 43,583 ലോകകപ്പ് ടിക്കറ്റുകളാണ് പെറുവിൽ വിറ്റുതീർന്നതെന്നു ഫിഫ വ്യക്തമാക്കിക്കഴിഞ്ഞു.
ദൂരക്കണക്കിൽ റഷ്യയിൽനിന്ന് ഏറ്റവും അകലെയുള്ള രാജ്യമാണു പെറു. കാര്യമായ സമ്പാദ്യം കൈയിലില്ലാത്തതിനാൽ കടത്തിണ്ണകളിലും നിലത്തുമാണ് പലരുടേയും ഉറക്കം. കഴിക്കുന്നത് മിഠായിയും പലഹാരങ്ങളും! മോസ്കോയിൽനിന്ന് എകതെറിൻബർഗിലേക്കു 32 മണിക്കൂർ ട്രെയിനിൽ യാത്ര ചെയ്താണ് പെറു–ഫ്രാൻസ് മൽസരത്തിന് ഇവർ എത്തുക.
ലോകകപ്പ് മൽസരങ്ങൾ മുന്നിൽക്കണ്ടു തുടങ്ങിയ ട്രെയിൻ സർവീസിൽ യാത്ര സൗജന്യമാണ് എന്നതുതന്നെ കാരണം. 36 വർഷങ്ങൾക്കു ശേഷം പെറു ലോകകപ്പിനു യോഗ്യത നേടുമ്പോൾ നാട്ടുകാർ ഇത്രയെങ്കിലും ചെയ്യേണ്ടേ? ഡെൻമാർക്കിന് എതിരായ പെറുവിന്റെ ആദ്യ മൽസരത്തിൽ ക്രിസ്റ്റ്യൻ കയേവ പെനൽറ്റി പാഴാക്കിയപ്പോൾ ഇവരുടെ ഹൃദയം നുറുങ്ങിയിട്ടുണ്ടാകും.