സത്യത്തിൽ ഡിആർഎസ് എന്നാൽ ‘ധോണി റിവ്യൂ സിസ്റ്റം’ എന്നു തന്നെയാണോ? ഇന്നലെ നടന്ന കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് – ചെന്നൈ സൂപ്പർ കിങ്സ് പോരാട്ടത്തിനിടെയാണ് ആരാധകർക്ക് വീണ്ടും ഈ സംശയമുദിച്ചത്. ഇക്കുറി കൊൽക്കത്ത ഓപ്പണർ ക്രിസ് ലിന്നിനെ പുറത്താക്കാനാണ് ധോണി ഡിആർഎസ് സംവിധാനം ഫലപ്രദമായി ഉപയോഗിച്ചത്. ലിന്നിന്റെ വിക്കറ്റ് ശ്രീലങ്കക്കാരൻ അംപയർ കുമാർ ധർമ്മസേന നിരസിച്ച ശേഷമായിരുന്നു ധോണിയുടെ ഇടപെടൽ.
ചെന്നൈ ഉയർത്തിയ 178 റൺസ് വിജയലക്ഷ്യത്തിലേക്ക് കൊൽക്കത്ത ബാറ്റെടുത്തതിനു തൊട്ടുപിന്നാലെയായിരുന്നു സംഭവം. കൊൽക്കത്തയ്ക്കായി ഇന്നിങ്സ് ഓപ്പൺ ചെയ്യാനെത്തിയത് സുനിൽ നരെയ്നും ക്രിസ് ലിന്നും. ദക്ഷിണാഫ്രിക്കൻ താരം ലുങ്കി എൻഗിഡി എറിഞ്ഞ ആദ്യ ഓവറിൽ രണ്ട് പടുകൂറ്റൻ സിക്സ് പറത്തിയ ക്രിസ് ലിൻ ഫോം തെളിയിച്ചുനിൽക്കെ അവസാന പന്ത് ലിന്നിന്റെ പാഡിലിടിച്ച് ഒന്നാം സ്ലിപ്പിൽ വാട്സന്റെ കൈകളിലേക്ക്.
ഉടനെ ലുങ്കി എൻഗിഡി, വാട്സൻ, ധോണി എന്നിവർ വിക്കറ്റിനായി അപ്പീൽ ചെയ്തു. എന്നാൽ, കുമാർ ധർമ്മസേന നിഷേധാർഥത്തിൽ തലയാട്ടി. ഇതോടെ ധോണി യാതൊരു സങ്കോചവും കൂടാതെ റിവ്യൂ വിളിക്കുകയായിരുന്നു. മൂന്നാം അംപയറിന്റെ പരിശോധനയിൽ പന്ത് ലിന്നിന്റെ ബാറ്റിൽ തട്ടിയതായി വ്യക്തമായി. പിഴവുപറ്റിയെന്ന് ഏറ്റുപറഞ്ഞ് ധർമ്മസേന ലിന്നിനെ ഔട്ട് വിളിക്കുന്നത് ക്രിക്കറ്റ് ആരാധകർ കൗതുകത്തോടെയാണ് കണ്ടത്.