ഇൻഡോർ∙ ഐപിഎലിലെ രണ്ടാം മൽസരത്തിൽ രാജസ്ഥാൻ റോയൽസിനെതിരെ കിങ്സ് ഇലവൻ പഞ്ചാബിന് ആറു വിക്കറ്റ് ജയം. 20 ഓവറിൽ ഒൻപതു വിക്കറ്റ് നഷ്ടത്തിൽ 152 റൺസാണ് രാജസ്ഥാൻ നേടിയത്. മറുപടി ബാറ്റിങിൽ പഞ്ചാബ് 18.4 ഓവറിൽ നാലുവിക്കറ്റ് നഷ്ടത്തിൽ ലക്ഷ്യം കണ്ടു. 54 പന്തിൽ പുറത്താകാതെ 84 റൺസ് നേടിയ ഓപ്പണർ കെ.എൽ.രാഹുലിന്റെ ഇന്നിങ്സാണ് പഞ്ചാബിനെ വിജയത്തിലെത്തിച്ചത്. പഞ്ചാബിനായി സ്റ്റോയ്ൻസും 23* തിളങ്ങി.
ടോസ് നേടി ഫീൽഡിങ് തിരഞ്ഞെടുത്ത ക്യാപ്റ്റൻ അശ്വിന്റെ തീരുമാനം ശരിവയ്ക്കുന്ന പ്രകടനമാണ് പഞ്ചാബ് ബോളർമാർ പുറത്തെടുത്തത്. ആദ്യ ഓവറിൽത്തന്നെ ഷോട്ടിനെ മടക്കി വിക്കറ്റ് വേട്ടയ്ക്കു തുടക്കമിട്ടതും അശ്വിൻതന്നെ. അഞ്ചു റൺസെടുത്ത രഹാനെയെ അക്സർ പട്ടേൽ മടക്കിയപ്പോൾ 3.4 ഓവറിൽ 35 റൺസായിരുന്നു രാജസ്ഥാൻ സ്കോർ.
ജോസ് ബട്‌ലറോടൊപ്പം മൂന്നാം വിക്കറ്റിൽ സഞ്ജു സാംസൺ ചേർന്നതോടെയാണ് രാജസ്ഥാൻ സ്കോർബോർഡിനു ജീവൻവച്ചത്.എന്നാൽ 28 റൺസെടുത്ത സഞ്ജുവിനെ പതിനൊന്നാം ഓവറിൽ ടൈ വിഴ്ത്തിയതോടെ രാജസ്ഥാന്റെ തകർച്ച തുടങ്ങി. ജോസ് ബട്‌ലർ 51 റൺസ് നേടിയെങ്കിലും പിന്നീടുവന്നവർ കാര്യമായ സംഭാവന നൽകാതെ മടങ്ങി.