Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ചെന്നൈ നിരയിൽ എല്ലാവരും നിശബ്ദർ; ശബ്ദമുയർത്തി ഡുപ്ലേസി!

Bravo-Duplessis ഡ്വെയിൻ ബ്രാവോയും ഫാഫ് ഡുപ്ലേസിയും മൽസരശേഷം. (ട്വിറ്റർ ചിത്രം)

വിദേശികളും സ്വദേശികളുമായ താരങ്ങൾ തിക്കിത്തിരക്കുന്ന ചെന്നൈ സൂപ്പർ കിങ്സിന്റെ ബാറ്റിങ് നിരയിൽ സ്ഥാനമുറപ്പാക്കാൻ പാടുപെട്ടിരുന്ന താരമാണ് ഫാഫ് ഡുപ്ലേസിയെന്ന ദക്ഷിണാഫ്രിക്കക്കാരൻ. ഈ സീസണിൽ ചെന്നൈ സൂപ്പർ കിങ്സ് 15 മൽസരങ്ങളിൽ കളത്തിലിറങ്ങിയപ്പോൾ അതിൽ ഡുപ്ലേസിക്ക് അവസരം ലഭിച്ചത് അഞ്ചേ അഞ്ചു മൽസരങ്ങളിൽ മാത്രം. അതിലൊന്നും ബാറ്റുകൊണ്ട് കാര്യമായ സംഭാവനകൾ സാധ്യമാകാതെ പോയതോടെ ഡുപ്ലേസിയിൽ പ്രതീക്ഷ വയ്ക്കാൻ കടുത്ത ചെന്നൈ ആരാധകർ പോലും മടിച്ചിരുന്നു.

എന്നാൽ, നിർണായക സമയത്ത് ഡുപ്ലേസിയുടെ ബാറ്റ് ശബ്ദിച്ചിരിക്കുന്നു. ആദ്യ ക്വാളിഫയർ പോരാട്ടത്തിൽ ചെന്നൈ സൂപ്പർ കിങ്സ് വിജയം കൊത്തിപ്പറക്കുമ്പോൾ, അതിന്റെ ക്രെഡിറ്റ് മുഴുവനും ഒരേയൊരാൾക്കുള്ളതാണ്; സീസണിൽ മിന്നും ഫോം തുടരുന്ന സൺറൈസേഴ്സ് ഹൈദരാബാദിനും വിജയത്തിനുമിടയിൽ ബാറ്റുമായി നിലയുറപ്പിച്ച ഫാഫ് ഡുപ്ലേസിയെന്ന താരത്തിന്.

മുംബൈയിൽ നടന്ന ആദ്യ ക്വാളിഫയറിൽ രണ്ടു വിക്കറ്റിനാണ് ചെന്നൈ സൺറൈസേഴ്സിനെ തോൽപ്പിച്ചത്. അവസാനഘട്ടം വരെ വിജയപ്രതീക്ഷ പുലർത്തിയ സൺറൈസേഴ്സിനെ, ഫാഫ് ഡുപ്ലേസിയുടെ അർധസെഞ്ചുറിയാണ് വിജയത്തിൽനിന്ന് അകറ്റിയത്. സൺറൈസേഴ്സ് ഉയർത്തിയ 140 റൺസ് വിജയലക്ഷ്യം അഞ്ചു പന്തു ബാക്കിനിൽക്കെ എട്ടു വിക്കറ്റ് നഷ്ടത്തിൽ ചെന്നൈ മറികടന്നു. സീസണിലെ ആദ്യ അർധസെഞ്ചുറി കുറിച്ച ഡുപ്ലേസി 42 പന്തിൽ അഞ്ചു ബൗണ്ടറിയും നാലു സിക്സും സഹിതം 67 റൺസുമായി പുറത്താകാതെ നിന്നു.

തിരിച്ചടിയോടെ തുടക്കം, തിരിച്ചു കയറ്റം!

140 റൺസ് വിജയലക്ഷ്യത്തിലേക്ക് ബാറ്റെടുത്ത ചെന്നൈയ്ക്ക് തുടക്കത്തിലേ തിരിച്ചടിയേറ്റു. അഞ്ചു പന്തു നേരിട്ട ഷെയ്ൻ വാട്സൻ റണ്ണൊന്നുമെടുക്കാതെ പുറത്ത്. ഭുവനേശ്വർ കുമാറിന്റെ പന്തിൽ വിക്കറ്റ് കീപ്പർ ശ്രീവത്സ് ഗോസ്വാമിക്കു ക്യാച്ച് നൽകിയായിരുന്നു വാട്സന്റെ പുറത്താകൽ. സ്കോർ 24ൽ എത്തിയപ്പോൾ സുരേഷ് റെയ്നും മടങ്ങി. സന്ദീപ് ശർമയെ തുടർച്ചയായി മൂന്ന് ബൗണ്ടറികൾക്കു ശിക്ഷിച്ച് മികച്ച തുടക്കമിട്ട റെയ്നയെ സിദ്ധാർഥ് കൗൾ ക്ലീൻ ബൗൾഡാക്കി. 13 പന്തിൽ നാലു ബൗണ്ടറി സഹിതം നേടിയ 22 റൺസായിരുന്നു റെയ്നയുടെ സമ്പാദ്യം.

തൊട്ടടുത്ത പന്തിൽ ഇൻഫോം ബാറ്റ്സ്മാൻ അമ്പാട്ടി റായുഡുവിനെയും കൗൾ മടക്കിയതോടെ ചെന്നൈ അപകടം മണത്തു. നേരിട്ട ആദ്യ പന്തിലായിരുന്നു റായുഡുവിന്റെ മടക്കം. ധോണി പതിവുപോലെ പിടിച്ചുനിൽക്കാൻ ശ്രമിച്ചെങ്കിലും റാഷിദ് ഖാനു മുന്നിൽ ആ പ്രതിരോധവും തകർന്നു. 18 പന്തിൽ ഒൻപതു റൺസെടുത്ത ധോണിയെ റാഷിദ് ഖാൻ ക്ലീൻ ബൗൾഡാക്കി. സ്കോർ 57ലെത്തിയപ്പോൾ ബ്രാവോയും പിന്നാലെ രവീന്ദ്ര ജഡേജയും കൂടാരം കയറിയതോടെ സൺറൈസേഴ്സ് ഒരിക്കൽക്കൂടി ബോളിങ് വിസ്മയം ആവർത്തിക്കുമെന്ന തോന്നലുയർന്നു. 11 പന്തിൽ ഏഴു റൺസെടുത്ത ബ്രാവോയെ റാഷിദ് ഖാൻ ധവാന്റെ കൈകളിലെത്തിച്ചപ്പോൾ ജഡേജയെ സന്ദീപ് ശർമ സ്വന്തം ബോളിങ്ങിൽ പിടികൂടി.

എന്നാൽ, ഈ സമയമത്രയും ഒരറ്റത്ത് നിശബ്ദനായി നിന്ന ഓപ്പണർ ഫാഫ് ഡുപ്ലേസി ആഞ്ഞടിക്കാൻ തുടങ്ങിയതോടെ സൺറൈസേഴ്സിന്റെ പിടി അയഞ്ഞു. ചാഹറിനൊപ്പം (ആറു പന്തിൽ 10) 30 റൺസ്, ഹർഭജനൊപ്പം (ഒൻപതു പന്തിൽ രണ്ട്) 21, ഷാർദുൽ താക്കൂറിനൊപ്പം (അഞ്ചു പന്തിൽ മൂന്നു ബൗണ്ടറി സഹിതം പുറത്താകാതെ 15) 27 എന്നിങ്ങനെ കൂട്ടുകെട്ടുകൾ തീർത്ത ഡുപ്ലേസി ചെന്നൈയെ അനായാസം ഫൈനലിലേക്കു കൈപിടിച്ചു നയിച്ചു. കാർലോസ് ബ്രാത്‌വയ്റ്റ് എറിഞ്ഞ 18–ാം ഓവറിൽ ഡുപ്ലേസി അടിച്ചെടുത്ത 20 റൺസാണ് കളിയുടെ ഗതി മാറ്റിയത്. കൗളിന്റെ 19–ാം ഓവറിൽ താക്കൂർ മൂന്നു ബൗണ്ടറി കൂടി നേടിയതോടെ കളി പൂർണമായും ചെന്നൈയുടെ കയ്യിലായി. ഭുവനേശ്വർ കുമാർ എറിഞ്ഞ അവസാന ഓവറിന്റെ ആദ്യ പന്തിൽ സിക്സ് നേടിയ ഡുപ്ലേസി വീരോചിതം ചെന്നൈയെ ഫൈനലിൽ എത്തിച്ചു.

സൺറൈസേഴ്സ് നിരയിൽ റാഷിദ് ഖാൻ നാല് ഓവറിൽ 11 റൺസ് വഴങ്ങി രണ്ടും ഭുവനേശ്വർ കുമാർ 3.1 ഓവറിൽ 14 റൺസ് വഴങ്ങി ഒരു വിക്കറ്റും വീഴ്ത്തി. സന്ദീപ് ശർമ, സിദ്ധാർഥ് കൗൾ എന്നിവരും രണ്ടു വിക്കറ്റ് വീഴ്ത്തി.

ഉദിക്കാതെ പോയ ഹൈദരാബാദ് ബാറ്റിങ്

നേരത്തെ, ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ സൺറൈസേഴ്സിന്റെ തുടക്കവും തകർച്ചയോടെയായിരുന്നു. ഇന്നിങ്സിലെ ആദ്യ പന്തിൽത്തന്നെ ഇൻഫോം ബാറ്റ്സ്മാൻ ശിഖർ ധവാൻ കൂടാരം കയറി. ചഹാറിന്റെ പന്തിൽ ക്ലീൻ ബൗൾഡായിട്ടായിരുന്നു ധവാന്റെ മടക്കം. രണ്ടാം ഇന്നിങ്സിൽ 34 റൺസ് ചേർത്ത് ഗോസ്വാമി–വില്യംസൻ സഖ്യം തിരിച്ചടിക്കാൻ ശ്രമിച്ചെങ്കിലും ഗോസ്വാമിയെ സ്വന്തം ബോളിങ്ങിൽ പിടികൂടി ലുങ്കി എൻഗിഡി ചെന്നൈയ്ക്ക് ആശ്വാസം സമ്മാനിച്ചു. ഒൻപതു പന്തിൽ രണ്ടു ബൗണ്ടറികളോടെ 12 റൺസെടുത്താണ് ഗോസ്വാമി മടങ്ങിയത്. തൊട്ടുപിന്നാലെ ക്യാപ്റ്റൻ വില്യംസനും കൂടാരം കയറി. 15 പന്തിൽ നാലു ബൗണ്ടറികളോടെ 24 റൺസെടുത്ത വില്യംസനെ താക്കൂർ ധോണിയുടെ കൈകളിലെത്തിച്ചു.

തുടർന്നു വന്നവർക്കാർക്കും വലിയ ഇന്നിങ്സുകൾ കളിക്കാൻ സാധിക്കാതെ പോയതോടെയാണ് സൺറൈസേഴ്സ് താരതമ്യേന ചെറിയ സ്കോറിൽ ഒതുങ്ങിയത്. മനീഷ് പാണ്ഡെ (16 പന്തിൽ എട്ട്), ഷാക്കിബ് അൽ ഹസൻ (10 പന്തിൽ 12), യൂസഫ് പത്താൻ (29 പന്തിൽ 24) എന്നിവരെല്ലാം പെട്ടെന്ന് മടങ്ങി.

പിന്നീടെത്തിയ ബ്രാത്‌വയ്റ്റിന്റെ ഒറ്റയാൾ പ്രകടനമാണ് ഒരുഘട്ടത്തിൽ 100 പോലും തികയ്ക്കില്ലെന്നു തോന്നിയ സൺറൈസേഴ്സിനെ 130 കടത്തിയത്. 29 പന്തുകൾ നേരിട്ട ബ്രാത്‌വയ്റ്റ് ഷാർദുൽ താക്കൂറിനെതിരെ നേടിയ നാലു സിക്സുകൾ ഉൾപ്പെടെ 43 റൺസെടുത്തു പുറത്താകാതെ നിന്നു. 11 പന്തിൽ ഏഴു റൺസെടുത്ത ഭുവനേശ്വർ കുമാർ അവസാന പന്തിൽ റണ്ണൗട്ടായി.

ചെന്നൈ നിരയിൽ ഹർഭജൻ സിങ്, ഷെയ്ൻ വാട്സൻ എന്നിവർ ബോൾ ചെയ്തില്ല. അതേസമയം, നാല് ഓവറിൽ 25 റൺസ് വഴങ്ങി രണ്ടു വിക്കറ്റ് വീഴ്ത്തിയ ഡ്വെയിൻ ബ്രാവോയുടേതാണ് മികച്ച പ്രകടനം. ജഡേജ നാല് ഓവറിൽ 13 റൺസ് മാത്രം വഴങ്ങിയും ലുങ്കി എൻഗിഡി നാല് ഓവറിൽ 20 റൺസ് വഴങ്ങിയും ഓരോ വിക്കറ്റെടുത്തു. അതേസമയം, ഷാർദുൽ താക്കൂർ നാല് ഓവറിൽ 50 റൺസ് വഴങ്ങി.