തിരുവനന്തപുരം∙ കേരളം ഒരിക്കൽക്കൂടി ക്രിക്കറ്റ് ആവേശത്തിലേക്ക്. ഇന്ത്യയും വെസ്റ്റ് ഇൻഡീസും തമ്മിൽ നടക്കുന്ന ഏകദിന പരമ്പയിലെ അവസാന മൽസരം നാളെ കാര്യവട്ടം സ്പോർട്സ് ഹബ് സ്റ്റേഡിയത്തിൽ നടക്കും. ഇന്നലെ ഉച്ചയ്ക്ക് ഇരുടീമുകളും തലസ്ഥാനത്തെത്തി.
അഞ്ചു മൽസരങ്ങളുടെ പരമ്പരയിൽ ഇന്ത്യ 2–1നു മുന്നിലാണ്. നാളത്തെ മൽസരം പരമ്പരയിൽ നിർണായകമായതിനാൽ പോരാട്ടം കനക്കുമെന്നാണു ക്രിക്കറ്റ് പ്രേമികളുടെ പ്രതീക്ഷ. ബാറ്റിങ്ങിന് അനുകൂലമായ പിച്ച് ആണ് ഒരുക്കിയിരിക്കുന്നത്. കഴിഞ്ഞ വർഷം നവംബറിൽ സ്പോർട്സ് ഹബിൽ നടന്ന ആദ്യകളിയിൽ ന്യൂസീലൻഡിനെ തോൽപ്പിച്ചതിന്റെ ആത്മവിശ്വാസവും ഇന്ത്യയ്ക്കു കൂട്ടിനുണ്ടാകും.
ഇന്നലെ ഉച്ചയ്ക്കുള്ള വിമാനത്തിലാണ് മുംബൈയിൽ നിന്ന് ഇരുടീമുകളും എത്തിയത്. തിരുവനന്തപുരം വിമാനത്താവളത്തിൽ കേരള ക്രിക്കറ്റ് അസോസിയേഷൻ പ്രസിഡന്റ് സജൻ.കെ.വർഗീസ്, ട്രഷറർ കെ.എം.അബ്ദുറഹിമാൻ എന്നിവരുടെ നേതൃത്വത്തിൽ കളിക്കാരെ സ്വീകരിച്ചു. നൂറുകണക്കിനു ക്രിക്കറ്റ് പ്രേമികളും താരങ്ങളെ കാണാൻ തടിച്ചുകൂടി.
കോവളം റാവിസ് ലീല ഹോട്ടലിലാണു ടീമുകളുടെ താമസം. ഇന്നു രാവിലെ 9 മുതൽ 12 വരെ സ്റ്റേഡിയത്തിൽ ഇന്ത്യ പരിശീലനത്തിന് ഇറങ്ങും. പരിശീലനത്തിനായി നാലു പിച്ചുകൾ ഒരുക്കിയിട്ടുണ്ട്. വിൻഡീസ് ടീം ഇന്ന് ബീച്ച് വോളിബോൾ പരിശീലനം മാത്രമേ നടത്തുന്നുള്ളു.
നാളെ ഉച്ചയ്ക്ക് 1.30 മുതലാണു മൽസരം. മൽസരത്തിന്റെ 70 ശതമാനത്തിലേറെ ടിക്കറ്റുകൾ വിറ്റുതീർന്നതായി കൺവീനർ ജയേഷ് ജോർജ് പറഞ്ഞു. www.paytm.com, www.insider.in എന്നീ സൈറ്റുകൾ വഴി ഇന്നും ടിക്കറ്റ് ലഭിക്കും. നാളെ രാവിലെ 11 മുതൽ സ്റ്റേഡിയത്തിൽ പ്രവേശിക്കാം. ടിക്കറ്റിനൊപ്പം തിരിച്ചറിയൽ രേഖയും കൊണ്ടുവരണം.