ADVERTISEMENT

കോഴിക്കോട് ∙ പുല്ലൂരാംപാറയിലെ മലബാർ സ്പോർട്സ് അക്കാദമിയുടെ പേരിൽ മാത്രമേ മലബാറുള്ളൂ. നേട്ടങ്ങളുടെ പട്ടികയെടുത്താൽ ‘ഇന്റർനാഷനലാ’ണു മലബാർ അക്കാദമി. ഒരു നാടൊരുക്കുന്ന കൂട്ടായ്മയുടെ കരുത്തിലാണു മികവിന്റെ ട്രാക്കുകൾ അക്കാദമി കീഴടക്കുന്നത്.

അപർണ റോയി എന്ന ട്രാക്ക് ആൻഡ് ഫീൽഡ് അത്‍ലീറ്റ് നേട്ടങ്ങളിൽനിന്നു നേട്ടങ്ങളിലേക്കു ഹർഡിലുകൾ മറികടന്നു കുതിക്കുമ്പോൾ ഇന്ധനം പകരുന്നതു മലബാർ സ്പോർട്സ് അക്കാദമിയാണ്. ‘മലയാള മനോരമ’യുടെ പ്രഥമ സ്പോർട്സ് ക്ലബ് പുരസ്കാരത്തിൽ രണ്ടാം സ്ഥാനം നേടിയ പുല്ലൂരാംപാറക്കാർ ഇത്തവണയും അവാർഡ് പിടിക്കാൻ മുൻപന്തിയിലുണ്ട്.

∙ ഗെറ്റ്, സെറ്റ്, ഗോ

2003ൽ ആണു മലബാർ സ്പോർട്സ് അക്കാദമിയുടെ തുടക്കം. കായികപ്രേമികളായ 100 പേർ ചേർന്നാണ് അക്കാദമിക്കു ശില പാകിയത്. കണ്ണൂർ സ്പോർട്സ് ഡിവിഷൻ മുൻ പരിശീലകനും പ്രദേശവാസിയുമായ ടോമി ചെറിയാന്റെ പിന്തുണ ലഭിച്ചതോടെ നേട്ടങ്ങളുടെ ട്രാക്കിലേക്ക് പുല്ലൂരാംപാറക്കാരെത്തി. അത്‍ലറ്റിക്സിൽ ഇപ്പോൾ 70 താരങ്ങൾ പരിശീലനം നടത്തുന്നു. വോളിബോളിൽ 40 പേർ. വൈറ്റ് വാട്ടർ കയാക്കിങ്, ഭാരോദ്വഹനം എന്നിവയിലും അക്കാദമി പരിശീലനം നൽകുന്നു.

∙ താരങ്ങളേറെ

അക്കാദമിയിൽ ഭൂരിഭാഗവും പുല്ലൂരാംപാറ സെന്റ് ജോസഫ്സ് ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർഥികളാണ്. 2017ലെ സംസ്ഥാന സ്കൂൾ കായികമേളയിൽ അക്കാദമിയുടെ കരുത്തിൽ പുല്ലൂരാംപാറ സ്കൂൾ റണ്ണേഴ്സ് അപ്പായി. ഏഷ്യൻ യൂത്ത് അത്‍ലറ്റിക്സിൽ 100 മീറ്റർ ഹർഡിൽസിൽ വെങ്കലം നേടിയ അപർണയാണ് അക്കാദമിയുടെ മിന്നുംതാരം. സീനിയർ ദേശീയ മീറ്റിൽ മെഡൽ നേടിയ തെരേസ് ജോസഫ്, ലോങ്ജംപം താരം വി. എം. അഭിരാമി തുടങ്ങിയവരും അക്കാദമിയുടെ താരങ്ങൾ.

∙ കൂടുവിട്ടവർ

കഴിഞ്ഞ 16 വർഷത്തിനിടെ അക്കാദമിയിലെ 32 താരങ്ങൾ വിവിധ വകുപ്പുകളിൽ ജോലിക്കു കയറി. 2018–19ൽ അക്കാദമിയിലെ താരങ്ങൾ വിവിധ ദേശീയ അത്‍ലറ്റിക് മീറ്റുകളിൽനിന്നായി 6 സ്വർണമുൾപ്പെടെ 11 മെഡലുകളാണു കഴുത്തിലണിഞ്ഞത്. സംസ്ഥാന മീറ്റുകളിൽനിന്നായി 24 സ്വർണമുൾപ്പെടെ 74 മെഡലുകൾ. ഭാരോദ്വഹനത്തിൽ 6 മെഡൽ.  പുല്ലൂരാംപാറ സ്കൂളിന്റെ ഗ്രൗണ്ടിലാണ് അത്‍ലറ്റിക്സ് ടീമിന്റെ പരിശീലനം.

പുലിക്കയത്തെ മരിയൻ ഇൻഡോർ സ്റ്റേഡിയത്തിലാണു വോളി പരിശീലനം. ടോമി ചെറിയാനാണ് അത്‍ലറ്റിക്സിൽ മുഖ്യ പരിശീലകൻ. മുൻ സായി പരിശീലകൻ ടി. ടി. ജോസഫ് വോളിബോൾ താരങ്ങൾക്കു ശിക്ഷണം നൽകുന്നു. ജോസ് മാത്യു പുത്തൻവീട്ടിൽ ചെയർമാനും ടി.ടി.കുര്യൻ തുണ്ടത്തിൽ കൺവീനറുമായാണ് അക്കാദമിയുടെ പ്രവർത്തനം.
 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com