ന്യൂഡൽഹി ∙ ലോക വനിതാ ബോക്സിങ് ചാംപ്യൻഷിപ്പിൽ കുതിച്ചും കിതച്ചും ഇന്ത്യ. ഇതിഹാസ താരം മേരി കോം ഉൾപ്പെടെ നാല് ഇന്ത്യൻ താരങ്ങൾ സെമിയിൽ കടന്ന് മെഡലുറപ്പിച്ചു. ലോവ്‌ലിന ബോർഗോഹെയ്ൻ, സോണിയ ചാഹൽ, സിമ്രൻജിത് കൗർ എന്നിവരാണ് സെമിയിലെത്തിയ മറ്റുള്ളവർ. പിങ്കി റാണി, മനീഷ മൗൻ, കചാരി ഭാഗ്യബതി, സീമ പുനിയ എന്നിവർ തോറ്റു പുറത്തായി. 35കാരിയായ മേരി 48 കി.ഗ്രാം വിഭാഗത്തിൽ ചൈനയുടെ വു യുവിനെയാണ് 5–0 സ്കോർ നിലയിൽ തോൽപ്പിച്ചത്.
ഏഷ്യൻ ചാംപ്യൻഷിപ്പ് വെങ്കല മെഡൽ ജേതാവായ ലോവ്‌ലിന ഓസ്ട്രേലിയയുടെ സ്കോട്ട് കായെ ഫ്രാൻസിനെ വീഴ്ത്തി. കൊളംബിയയുടെ മെയ്‌സല യെനി കാസ്റ്റെനാഡയ്ക്കെതിരെ 4–1നായിരുന്നു സോണിയയുടെ ജയം. അയർലൻഡിന്റെ ആമി സാറ ബ്രോഡ്ഹർസിറ്റിനെതിരെ കടുത്ത പോരാട്ടത്തിനൊടുവിലായിരുന്നു സിമ്രൻജിതിന്റെ ജയം.
ഏഴ്
ഏഴാം മെഡൽ ഉറപ്പിച്ചതോടെ ലോക വനിതാ ബോക്സിങ് ചാംപ്യൻഷിപ്പിൽ ഏറ്റവും കൂടുതൽ മെഡൽ നേടുന്ന താരമായ മേരി കോം. അഞ്ചു സ്വർണവും ഒരു വെള്ളിയുമായി അയർലൻഡിന്റെ കാത്തി ടെയ്‌ലർക്കൊപ്പമായിരുന്നു മേരി ഇതുവരെ.