ചെന്നൈ∙ കേരള വനിതാ ടീമിന്റെ രോഗം ആത്മവിശ്വാസക്കുറവായിരുന്നു.അതിനു മരുന്നു നൽകുക മാത്രമാണു .സി.എസ്.സദാനന്ദനെന്ന പരിശീലകൻ ചെയ്തത്. ലഭിച്ച ഫലമാകട്ടെ അത്ഭുതപ്പെടുത്തുന്ന ഫലം. ദേശീയ സീനിയർ വോളിയിൽ റെയിൽവേയ്ക്കു മുന്നിൽ കലമുടയ്ക്കുകയെന്ന ശീലക്കേട് ആ ഒറ്റമൂലിയിൽ മാറി. രോഗ നിർണയത്തിലൂടെ ടീമിനു ശരിയായ മരുന്നു നൽകിയ പരിശീലകൻ സദാനന്ദനും ഡോക്ടറാണ്.
വോളിബോളിലെ സാങ്കേതിക വശങ്ങളുമായി ബന്ധപ്പെട്ട് നടത്തിയ ഗവേഷണത്തിനു കേരള സർവകലാശാലയിൽ നിന്നാണു ഡോക്ടറേറ്റ്. ഗ്വാളിയർ ജിവാജി സർവകലാശാലയിൽ പഠിക്കുന്ന കാലത്തു സർവകലാശാല ടീമിന്റെ സെറ്ററായിരുന്നു സദാനന്ദൻ. കളത്തിലേറെ ശോഭിച്ചതു കളിയുടെ അക്കാദമിക് രംഗത്താണ്. ദേശീയ സ്പോർട്സ് അക്കാദമി പരിശീലന ഡിപ്ലോമ കോഴ്സിൽ രണ്ടാം റാങ്ക് ജേതാവാണ്. രാജ്യാന്തര വോളിബോൾ ഫെഡറേഷന്റെ സെക്കൻഡ് ലെവൽ പരിശീലക സർട്ടിഫിക്കറ്റ് നേടിയിട്ടുണ്ട്.
തൃശൂർ വടക്കാഞ്ചേരി പുതുരുത്തി സ്വദേശിയാണ്. എതിരാളികളെക്കുറിച്ചല്ല, സ്വന്തം ശക്തിയെക്കുറിച്ച് ചിന്തിക്കാനാണു ടീമിനോടു പറഞ്ഞത്. ടീം അതു നന്നായി നടപ്പാക്കി. എല്ലാവരും ഒറ്റ മനസ്സോടെ കളിച്ചു. ടീം ഗെയിം തന്നെയാണു വിജയ രഹസ്യം- വിജയത്തെക്കുറിച്ച് സദാനന്ദൻ പറയുന്നു. നിലവിൽ തിരുവനന്തപുരം എൻഎൻസിപിഇയിൽ പരിശീലകനാണ്.