സ്കൂൾ മീറ്റുകളോട് വിട പറഞ്ഞ് അപർണയും സാന്ദ്രയും; ഇനി ലക്ഷ്യം രാജ്യാന്തര മെഡലുകൾ
Mail This Article
അപർണ; അപരാജിത
മേയ് 31ന് ആണ് അപർണയുടെ ജനനം. പിറ്റേന്ന് ജൂൺ ഒന്ന്, സ്കൂൾ തുറക്കുന്ന ദിവസം. സ്കൂൾ അത്‌ലറ്റിക് മീറ്റുകളിൽ കാര്യം നേരെ തിരിച്ചാണ്. അപർണ റോയി എന്നിറങ്ങുന്നോ അന്നുതന്നെ കേരളത്തിന്റെ സ്കോർ ബോർഡിൽ സ്വർണം പിറക്കും. ഹർഡിൽസിൽ നേട്ടങ്ങളേറെ സ്വന്തമാക്കിയാണ് അപർണ സ്കൂൾ മീറ്റുകളോടു വിടപറയുന്നത്.
സബ് ജൂനിയർ തലം മുതൽ ഇപ്പോൾ സീനിയർ വരെ ഹർഡിൽസിൽ കേരളത്തിലും ഇന്ത്യയിലും അപർണയ്ക്കു മറുവാക്കുണ്ടായിട്ടില്ല. സ്കൂൾ അത്‌ലറ്റിക്സിൽ വിവിധ പ്രായവിഭാഗങ്ങളിലായി ദേശീയ റെക്കോർഡുകളാണ് സ്വന്തം പേരിലാക്കിയത്. ഒരു തവണ ദേശീയ സ്കൂൾ ഫുട്ബോൾ ടീമിലും അംഗമായിരുന്നു. പുല്ലൂരാംപാറ സെന്റ് ജോസഫ്സ് ഹയർസെക്കൻഡറി സ്കൂളിലെ പ്ലസ് ടു വിദ്യാർഥിയാണ്. ടോമി ചെറിയാനാണു പരിശീലകൻ.
സുവർണ സാന്ദ്ര
ദേശീയ സീനിയർ സ്കൂൾ മീറ്റിൽ കഴിഞ്ഞ ദിവസം അവസാനിച്ച പെൺകുട്ടികളുടെ ചാംപ്യൻഷിപ്പിലെ ഏക ഇരട്ട സ്വർണം സാന്ദ്ര ബാബുവിന്റെ പേരിലായിരുന്നു. റെക്കോർഡുകളൊന്നും അട്ടിമറിച്ചില്ലെങ്കിലും ജംപിങ് പിറ്റിൽ സമ്പൂർണ ആധിപത്യം ഉറപ്പിക്കാൻ സാന്ദ്രയ്ക്കായി.
ലോങ്ജംപിൽ 5.97 മീറ്ററും ട്രിപ്പിളിൽ 12.54 മീറ്ററും ചാടിയാണ് ദേശീയ സീനിയർ സ്കൂൾ മീറ്റിൽ സാന്ദ്ര സ്വർണമുറപ്പിച്ചത്. മാതിരപ്പിള്ളി വിഎച്ച്എസ്എസിൽ പ്ലസ് ടു അഗ്രികൾച്ചറൽ സയൻസ് വിദ്യാർഥിയാണ്. ടി.പി. ഔസേപ്പാണ് പരിശീലകൻ.