മുരളി സാറേ, പയ്യൻ ഓടി എത്തീട്ടോ..!
Mail This Article
നദിയാദ് (ഗുജറാത്ത്) ∙ ആശുപത്രിക്കിടക്കയിൽവച്ച് അവസാനമായി കണ്ട ദിവസം കോച്ച് മുരളീധരൻ ഫാദിഹിനോടു പറഞ്ഞത് ഇതാണ് ‘നീ പേടിക്കണ്ട, നിന്റെ മത്സരം കാണാൻ ഞാൻ എന്നുമുണ്ടാകും.’ പക്ഷേ, ആ ശിഷ്യൻ ദേശീയ സ്വർണം കഴുത്തിലണിഞ്ഞു നിൽക്കുന്നതു കാണാൻ ആ ഗുരുവിനു യോഗമുണ്ടായില്ല. അതിനു മുൻപേ രോഗം അദ്ദേഹത്തെ കവർന്നെടുത്തിരുന്നു. ദേശീയ സീനിയർ സ്കൂൾ മീറ്റിൽ 110 മീറ്റർ ഹർഡിൽസ് ജേതാവ് കെ. ഫാദിഹ് തന്റെ ആദ്യ ദേശീയ സ്വർണം സമർപ്പിക്കുന്നത് കോച്ച് ആർ. മുരളീധരന്റെ ഓർമകൾക്കു മുൻപിലാണ്.
കോഴിക്കോട് സായിയിൽ അദ്ദേഹമായിരുന്നു ഫാദിഹിന്റെ പരിശീലകൻ. ഓട്ടവും ചാട്ടവും ഉൾപ്പെടെ സകല ഇനങ്ങളിലും ഓടിനടന്നു മത്സരിക്കുന്ന ഫാദിഹിനെ 110 മീറ്റർ ഹർഡിൽസ് എന്ന ഒറ്റ ഇനത്തിലേക്ക് വഴിതിരിച്ചു വിട്ടതും അദ്ദേഹമായിരുന്നു. ദേശീയ സീനിയർ സ്കൂൾ മീറ്റ് തുടങ്ങുന്നതിന് ആഴ്ചകൾക്കു മുൻപ് ഫെബ്രുവരി രണ്ടിനാണ് രോഗം മൂർച്ഛിച്ച് മുരളീധരൻ എന്ന ഫാദിഹിന്റെ മുരളി സാർ ലോകത്തോടു വിട പറഞ്ഞത്. ഇന്നലെ സ്വർണ പ്രകടനത്തിനു ശേഷം ട്രാക്കിൽനിന്ന് ആകാശത്തേക്കു നോക്കി ഫാദിഹ് മനസ്സിൽ പറഞ്ഞത് ഒരുപക്ഷേ ഇതായിരിക്കാം. ‘മുരളി സാറേ... ഞാൻ ഓടിയെത്തീട്ടോ’