സ്കൂൾ മീറ്റുകളോട് വിട പറഞ്ഞ് അനന്തു, ആദർശ്, അഭിനവ്
Mail This Article
അനന്തു വിജയം
ഇക്കഴിഞ്ഞ പ്രളയത്തിൽ അനന്തു വിജയന്റെ വീടിനു മുകളിലൂടെ ബോട്ട് പോയിരുന്നു. മുങ്ങിത്താഴ്ന്നെന്നു കരുതിയ ജീവിതത്തെ അന്ന് ഒരു വിധത്തിലാണു കരയ്ക്കടുപ്പിച്ചത്. ദേശീയ സീനിയർ സ്കൂൾ മീറ്റിൽ പോയിന്റ് പട്ടികയിൽ മുങ്ങിത്താഴ്ന്ന കേരളത്തെ വിജയത്തിന്റെ കരയ്ക്കടുപ്പിച്ച് കേരള ക്യാപ്റ്റൻ കൂടിയായ അനന്തു വിജയൻ നദിയാദിൽ സ്വന്തം കടമ നിറവേറ്റി. 400 മീറ്ററിൽ വെങ്കലും 400 മീറ്റർ ഹർഡിൽസിൽ വെള്ളിയുമാണ് അനന്തു നേടിയത്. പത്തനംതിട്ട കോഴഞ്ചേരി പുല്ലാട് സ്വദേശിയായ സി.കെ.വിജയന്റെയും ജയശ്രീയുടെയും മകനാണ്. ഇരവിപേരൂർ സെന്റ് ജോൺസ് എച്ച്എസ്എസിൽ പ്ലസ് ടു വിദ്യാർഥി. അനീഷാണ് പരിശീലകൻ.
അഭിനവ വേഗം
പരുക്കിന്റെ പിടിയിലല്ലായിരുന്നെങ്കിൽ നദിയാദിൽ നടക്കുന്ന ദേശീയ സീനിയർ സ്കൂൾ മീറ്റിലെ 100 മീറ്റർ സ്വർണവും അഭിനവ് സ്വന്തം കഴുത്തിലിട്ടേനെ. നിർഭാഗ്യം കൊണ്ട് അത് വെങ്കലമായിപ്പോയി. കണ്ണൂർ ഇരിക്കൂർ സ്വദേശിയായ സി. രത്നാകരന്റെയും കെ. റീഷയുടെയും മകനാണ്. തിരുവനന്തപുരം തുണ്ടത്തിൽ എംവിഎച്ച്എസ്എസിൽ പ്ലസ് ടു വിദ്യാർഥി. തിരുവനന്തപുരം സായിയിലെ പി. പീസ് ആണ് പരിശീലകൻ.
ആദർശം
സംസ്ഥാന സ്കൂൾ മീറ്റിലെ സ്വർണവിജയത്തിന് ആദർശ് ഗോപിക്കു സമ്മാനമായി കിട്ടിയത് ഒരു പുതുപുത്തൻ സ്പൈക്കാണ്. അതിട്ടിറങ്ങിയ ആദ്യമത്സരത്തിൽത്തന്നെ ദേശീയ സ്വർണം നേടി ആദർശ് സമ്മാനം വെറുതെയായില്ലെന്ന് തെളിയിച്ചു. ദേശീയ സീനിയർ സ്കൂൾ അത്‌ലറ്റിക് മീറ്റിൽനിന്ന് ഒരു സ്വർണവും ഒരു വെള്ളിയും നേടിയാണ് ഇരവിപേരൂർ സെന്റ് ജോൺസ് എച്ച്എസ്എസിലെ ഈ പ്ലസ് ടു വിദ്യാർഥി സ്കൂൾ മീറ്റുകളോടു വിടപറയുന്നത്. കണ്ണൂർ അങ്ങാടിക്കടവ് മാവേലിൽ എം.കെ.ഗോപി, പ്രമീള ദമ്പതികളുടെ മകനാണ്.